Football

കലിപ്പടക്കാന്‍ എടികെയും ബ്ലാസ്റ്റേഴ്‌സും മുഖാമുഖം

കലിപ്പടക്കാന്‍ എടികെയും ബ്ലാസ്റ്റേഴ്‌സും മുഖാമുഖം
X


കൊല്‍ക്കത്ത:ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ എടികെയ്ക്കും രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസ്‌റ്റേഴ്‌സിനും ഇന്ന് ജയിക്കണം. അതിജീവനത്തിന്റെ പോരാട്ടത്തിനാണ് ഇരുടീമുകളും ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കുക.
ഐഎസ്എല്‍ നാലാം സീസണിന്റെ നവംബര്‍ 17നു കൊച്ചിയില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍  ഇരു ടീമും ഗോളൊന്നും അടിക്കാതെയാണ് പിരിഞ്ഞത്. രണ്ടാം പാദത്തില്‍ ഇരുടീമുകളും എറ്റുമുട്ടുമ്പോള്‍ കാര്യങ്ങള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞു. എടികെയുമായി താരതമ്യം ചെയ്്താല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് മികച്ച നിലയിലാണ്. രണ്ടു ടീമിനെയും വലച്ചത് കളിക്കാരുടെ പരുക്കാണ്. രണ്ടു ടീമുകളും സീസണിന്റെ പാതി വഴിയില്‍ നിലവില്‍ ഉണ്ടായിരുന്ന പരിശീലകരെ പുറത്താക്കുകയും ചെയ്തു. എന്നാല്‍ റെനെ മ്യൂലന്‍സ്റ്റീനു പകരം എത്തിയ ഡേവിഡ് ജെയിംസിന്റെ കീഴിലാണ് ബ്ലാസ്‌റ്റേഴ്‌സ് വിന്നിംഗ് ഫോമില്‍ എത്തുന്നത്.
ഇന്നത്തെ മല്‍സരത്തില്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസ്‌റ്റേഴ്‌സിനാണ് സെമിഫൈനല്‍ പ്ലേ ഓഫ് സാധ്യത എറെയുള്ളത്. പക്ഷേ 14 മല്‍സരങ്ങള്‍ ഇതിനകം ബ്ലാസ്‌റ്റേഴ്‌സ് കളിച്ചു കഴിഞ്ഞു. എന്നാല്‍ 20 പോയിന്റും കൈവശമുണ്ട്. ഇന്ന് ജയിച്ചാല്‍ ജംഷഡ്പൂരിനെ പിന്തള്ളി ബ്ലാസ്‌റ്റേഴ്‌സിനു ആദ്യമായി നാലാം സ്ഥാനത്ത് എത്താനാകും.
കേരള ബ്ലാസ്‌റ്റേഴ്‌സ് കഴിഞ്ഞ മൂന്നു മല്‍സരങ്ങളില്‍ രണ്ടു മല്‍സരങ്ങള്‍ ജയിച്ചു. അവസാന മല്‍സരത്തില്‍ എഫ്‌സി പൂനെ സിറ്റിയെ അവരുടെ ഗ്രൗണ്ടില്‍ തന്നെ കീഴടക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്.
റെനെ മ്യൂലന്‍സ്റ്റീന്‍ പോയതിനുശേഷം എത്തിയ ഡേവിഡ് ജെയിംസിന്റെ കീഴില്‍ കളിച്ച എഴ് മല്‍സരങ്ങളില്‍ നിന്ന് 13 പോയിന്റ് നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിനു കഴിഞ്ഞു. റെനെ മ്യലെന്‍സ്റ്റിന്റെ കീഴില്‍ കളിച്ച ആദ്യ ഏഴ് മല്‍സരങ്ങളില്‍ നിന്നും ലഭിച്ചത് ഏഴ് പോയിന്റും.
കേരള ബ്ലാസ്‌റ്റേഴ്‌സിനു ഇന്ന് ക്യാപ്റ്റന്‍ സന്ദേശ് ജിങ്കനെ ഇറക്കാന്‍ കഴിയില്ല.  അതേപോലെ മറ്റു ചില കളിക്കാരും കൂടി പരുക്കിന്റെ പിടിയില്‍ ആയതിനാല്‍ ഇന്ന് കളിക്കാനുണ്ടാകില്ല. പരുക്കേറ്റ വിദേശ കളിക്കാര്‍ക്കു പകരം ഇന്ത്യന്‍ കളിക്കാരെ ഇറക്കാനുള്ള ആലോചനയിലാണ് ഡേവിഡ് ജെയിംസ്. കഴിഞ്ഞ മല്‍സരത്തില്‍ കാല്‍മുട്ടിനു പരുക്കേറ്റ ഇയാന്‍ ഹ്യൂമിനെ ബ്ലാസ്‌റ്റേഴ്‌സിനു നഷ്ടപ്പെടുമെന്നാണ് സൂചന. ഈ സീസണില്‍ തന്നെ ഹ്യൂമിനു ഇനി കളിക്കാന്‍ കഴിയുമോ എന്ന സംശയവും ബാക്കി നില്‍ക്കന്നു. മഞ്ഞക്കാര്‍ഡുകള്‍ വാരിക്കക്കൂട്ടിയത് മൂലമുള്ള സസ്‌പെന്‍ഷന്‍ കാരണം എടികെയുമായുള്ള മല്‍സരം ജിങ്കനു നഷ്ടപ്പെടും.
ഇനി ശേഷിക്കുന്ന അഞ്ച് മല്‍സരങ്ങളും ജയിച്ചാല്‍ മൊത്തം 27 പോയിന്റ് ആകും. ഈ നിലയില്‍ എത്തിയാല്‍ മാത്രമെ എടികെയ്ക്ക് പ്ലേ ഓഫ് സാധ്യതയുള്ളു. നിലവില്‍ എടികെ പരിക്കിന്റെ പിടിയിലാണ്. അഞ്ച് വിദേശ കളിക്കാര്‍ മാത്രമെ ഇന്ന് കളിക്കാന്‍ കഴിയുന്നവരായി ശേഷിക്കുന്നുള്ളു.
എടികെയുടെ ഈ സീസണിലെ സുവര്‍ണതാരമാകുമെന്നു വിശേഷിപ്പിച്ച റോബി കീന്‍, പോര്‍ച്ചുഗീസ് മിഡ് ഫീല്‍ഡര്‍ സെക്യൂഞ്ഞ, വെയില്‍സില്‍ നിന്നുള്ള മറ്റൊരു മിഡ്ഫീല്‍ഡര്‍ ഡേവിഡ് കോട്ടേറില്‍ എന്നിവര്‍ക്ക് ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ നടക്കുന്ന മല്‍സരത്തില്‍ പരിക്കുമൂലം കളിക്കാനാവില്ല.
ജനുവരി 12നാണ് എടികെ ഒടുവില്‍ ജയിച്ചത്, അന്ന് നോര്‍ത്ത് ഈസ്റ്റായിരുന്നു എതിരാളികള്‍. അതിനുശേഷം പൂനെ സിറ്റിയോട് 0-3നും ചെന്നൈയിനോട് 1-2നും ജംഷഡ്പൂരിനോട് 0-1നും ബംഗളുരുവിനോട് 0-2നും തോറ്റു.
Next Story

RELATED STORIES

Share it