Big stories

ബിജെപി നേതാവിന്റെ അനന്തരവള്‍ക്ക് മുസ്‌ലിം വരന്‍; യുപിയില്‍ 'ലൗ ജിഹാദ് വിവാഹം'

ആശിര്‍വാദിക്കാനെത്തിയത് ബിജെപി നേതാക്കളും മന്ത്രിമാരും

ബിജെപി നേതാവിന്റെ അനന്തരവള്‍ക്ക് മുസ്‌ലിം വരന്‍;  യുപിയില്‍ ലൗ ജിഹാദ് വിവാഹം
X
ലക്‌നോ: പ്രണയിക്കുന്നവരുടെ മതംനോക്കി 'ലൗ ജിഹാദെ'ന്നാക്ഷേപിച്ച് തല്ലിയും വെട്ടിയും കൊല്ലുകയും കലാപവും ആക്രമണങ്ങളും നടത്തുകയും ചെയ്യുന്ന ബിജെപി നേതാക്കളുടെ ആശിര്‍വാദത്തില്‍ ഒരു മിശ്രവിവാഹം. ബിജെപി നേതാവിന്റെ അനന്തിരവളായ ഹിന്ദു യുവതിയാണ് വധു. വരനാവട്ടെ കോണ്‍ഗ്രസ് നേതാവിന്റെ മകനായ മുസ്‌ലിം യുവാവും. 'ലൗ ജിഹാദ് വിവാഹ'ത്തെ ആശിര്‍വാദിക്കാന്‍ കേന്ദ്രമന്ത്രി മുതല്‍ ബിജെപിയുടെ സമുന്നത നേതാക്കളെല്ലാമെത്തി. ലൗജിഹാദ് കെട്ടുകഥയിലൂടെ രാജ്യത്ത് വിഭാഗീയതയും വര്‍ഗീയതയും പ്രചരിപ്പിക്കുകയും ഹാദിയ കേസിലൂടെ സുപ്രിംകോടതിയില്‍ പോലും വിഷയത്തെ ആളിക്കത്തിക്കുകയും ചെയ്ത സംഘപരിവാരത്തിന്റെ ഇരട്ടത്താപ്പ് തെളിയിക്കുന്ന വിവാഹം നടന്നത് ബിജെപി നേതാവ് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്‌നോയിലാണ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാംലാലിന്റെ അനന്തിരവള്‍ ശ്രിയ ഗുപ്തയാണ് വധു. ലക്‌നോയിലെ കാത്തലിക് സ്ഥാപനമായ ലോറെറ്റോ കോണ്‍വെന്റില്‍ പഠിച്ചിരുന്ന ശ്രിയയെ വിവാഹം കഴിച്ചത് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവായ ഡോ. വിജാഹത് കരീം-ഡോ. സുരീതാ ചാറ്റര്‍ജി കരീം ദമ്പതികളുടെ മകന്‍ ഫൈസാന്‍ കരീമാണ്. ഞായറാഴ്ച വൈകീട്ട് താജ് വിവന്ത ഹോട്ടലില്‍ നടന്ന വിവാഹത്തില്‍ യുപി ഗവര്‍ണര്‍ രാം നായിക്, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാം ലാല്‍, കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി തുടങ്ങിയ മുതിര്‍ന്ന ബിജെപി നേതാക്കളും നിരവധി യുപി മന്ത്രിമാരുമെല്ലാം പങ്കെടുത്തു. ശ്രിയ ഗുപ്തയുടെയും ഫൈസാന്‍ കരീമിന്റെയും വിവാഹത്തിന് ഇരുവരും തന്നെയാണ് ഹോട്ടല്‍ ലോബിയില്‍ നിന്ന് അതിഥികളെ സ്വീകരിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ഹിന്ദു-മുസ്‌ലിം പ്രണയത്തെ ലൗജിഹാദെന്ന് ആക്ഷേപിച്ച് ആക്രമണം നടത്തി രാഷ്ട്രീയനേട്ടം കൊയ്യുമ്പോഴാണ് ഇവിടെ ഇരട്ടത്താപ്പ്. വിവാഹം വ്യക്തികളുടെ സ്വകാര്യതയാണെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും ഡോ. വിജാഹത് കരീം പറഞ്ഞു.

എന്നാല്‍, ലക്‌നോയില്‍ തന്നെ ഒരു മുസ്‌ലിം യുവാവും ഹിന്ദു യുവതിയും വിവാഹിതരായപ്പോള്‍ പോലിസ് മാസങ്ങളോളമാണ് അവരെ വേട്ടയാടിയതെന്നു പ്രദേശവാസിയും യുവാവിന്റെ സുഹൃത്തുമായ മുഹ്‌സിന്‍ പറഞ്ഞു. വലതുപക്ഷ പാര്‍ട്ടികളും പോലിസും മാസങ്ങളോളമാണ് അവരെ പിന്തുടര്‍ന്നത്. പോലിസാവട്ടെ രാപ്പകല്‍ ഭേദമില്ലാതെ ഈയടുത്ത ദിവസം വരെ അവരുടെയും ബന്ധുക്കളുടെയും വീടുകളില്‍ റെയ്ഡ് നടത്തി. യാതൊരു വിധ അനുമതിയുമില്ലാതെയാണ് പോലിസ് വീട്ടില്‍കയറിയത്. ദമ്പതികള്‍ ഇപ്പോഴും ഭീതിയോടെയാണു കഴിയുന്നത്. പെണ്‍കുട്ടിക്ക് 25 വയസ്സുള്ളപ്പോഴാണ് വിവാഹിതയായത്. എന്നാല്‍, പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് പോലിസ് ഇരുവരെയും പിന്തുടര്‍ന്നത്.

ഹിന്ദു പെണ്‍കുട്ടികളെ ആസൂത്രിതമായി പ്രണയിച്ച് മതംമാറ്റുകയും പാകിസ്താനിലേക്കും സിറയയിലേക്കും കടത്തുകയാണെന്നും ആരോപിച്ച് കേരളത്തില്‍ നിന്നു തുടങ്ങിയ വ്യാജപ്രചാരണം ദേശവ്യാപകമായി സംഘപരിവാരം ഉയര്‍ത്തിയിരുന്നു. ഇത്തരം വിവാഹങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുകയും സാമുദായിക സംഘര്‍ഷത്തിനും ആക്രമണങ്ങള്‍ക്കും കാരണമാവുകയും ചെയ്തിരുന്നു. ഇത്തരം പ്രണയങ്ങളെ ബിജെപിയും സംഘപരിവാരവും ലൗ ജിഹാദ് എന്നാണു വിളിച്ചിരുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ ഇത്തരം ആരോപണങ്ങളുള്ള നിരവധി കേസുകള്‍ പോലിസും ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യും അന്വേഷിച്ചിരുന്നെങ്കിലും മതംമാറ്റത്തിനു തെളിവില്ലാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. കേരളത്തില്‍ മാത്രം എന്‍ഐഎ 11 മിശ്ര വിവാഹങ്ങളാണ് അന്വേഷിച്ചത്. ഇതില്‍ ഏറ്റവും പ്രമാദമായതും സുപ്രിംകോടതി വരെ നിയമപോരാട്ടത്തില്‍ എത്തിയതുമായ കേസാണ് ഡോ. ഹാദിയയുടേത്. 24 വയസ്സുള്ള അഖില ഹാദിയ എന്ന ഹിന്ദു പെണ്‍കുട്ടി ഇസ്‌ലാം സ്വീകരിക്കുകയും വൈവാഹിക വെബ്‌സൈറ്റിലൂടെ ഇഷ്ടപ്പെട്ട് ഷെഫിന്‍ ജഹാന്‍ എന്ന മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തത് ലൗ ജിഹാദാണെന്നു കൊട്ടിഘോഷിക്കുകയായിരുന്നു. കേരള ഹൈക്കോടതി ഇരുവരുടെയും വിവാഹം അസാധുവാക്കിയതിനെതിരേ സുപ്രിംകോടതിയില്‍ നിയമപോരാട്ടം നടത്തിയാണ് ഇരുവരും കഴിഞ്ഞ വര്‍ഷം ഒന്നിച്ചത്. ഹൈക്കോടതി നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച സുപ്രിംകോടതി ഹാദിയയ്ക്ക് തനിക്ക് ഇഷ്ടപ്പെട്ട മതവും വരനെയും തിരഞ്ഞെടുക്കാന്‍ അവകാശമുണ്ടെന്നു അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം വിധി പ്രസ്താവിക്കുകയായിരുന്നു. എന്നിട്ടും ലൗജിഹാദിന്റെ പേരില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ആര്‍എസ്എസും ബിജെപിയും സംഘപരിവാര സംഘടനകളും ആക്രമണങ്ങളും കലാപങ്ങളും നടത്തുമ്പോഴാണ്, ബിജെപിക്ക് ഏറ്റവും സ്വാധീനമുള്ള ഉത്തര്‍പ്രദേശിലെ സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ അനന്തരവള്‍ തന്നെ, ബിജെപി നേതാക്കളുടെ ആശിര്‍വാദത്തോടെ മുസ്‌ലിം യുവാവിനെ വിവാഹം കഴിച്ചത്.


Next Story

RELATED STORIES

Share it