Big stories

പണത്തിന്റെ ഉറവിടം സംബന്ധിച്ച് സമര്‍പ്പിച്ച രേഖകള്‍ വ്യാജമോ? കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും

പണത്തിന്റെ ഉറവിടം സംബന്ധിച്ച് കെ എം ഷാജി സമര്‍പ്പിച്ച രേഖകളില്‍ ചിലത് വ്യാജമാണോയെന്ന സംശയത്തെതുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം നടക്കുന്നത്.

പണത്തിന്റെ ഉറവിടം സംബന്ധിച്ച് സമര്‍പ്പിച്ച രേഖകള്‍ വ്യാജമോ? കെ എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യും
X

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയെ വിജിലന്‍സ് സംഘം വീണ്ടും ചോദ്യം ചെയ്യും. പണത്തിന്റെ ഉറവിടം സംബന്ധിച്ച് കെ എം ഷാജി സമര്‍പ്പിച്ച രേഖകളില്‍ ചിലത് വ്യാജമാണോയെന്ന സംശയത്തെതുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം നടക്കുന്നത്.

തെരഞ്ഞെടുപ്പിനായി പണം പിരിച്ച രസീതിന്റെ കൗണ്ടര്‍ ഫോയിലുകളും മിനിറ്റ്‌സിന്റെ രേഖകളും ഷാജി തെളിവായി നല്‍കിയിരുന്നു.എന്നാല്‍ ഇത് വ്യാജമായി ഉണ്ടാക്കിയതാണോ എന്നാണ് വിജിലന്‍സ് സംശയിക്കുന്നത്.

മണ്ഡലം കമ്മിറ്റിയാണ് തിരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാന്‍ തീരുമാനിച്ചതെന്നാണ് കെ എം ഷാജി മൊഴി നല്‍കിയിരുന്നത്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ചെലവിലേക്കായി സാധാരണക്കാരില്‍ നിന്ന് പിരിച്ചെടുത്ത തുകയാണ് തന്റെ കണ്ണൂരിലെയും കോഴിക്കോട്ടെയും വീടുകളില്‍നിന്ന് വിജിലന്‍സ് പിടികൂടിയ 47 ലക്ഷം രൂപയെന്നാണ് കെ എം ഷാജി പറഞ്ഞിരുന്നത്.

ഈ രേഖകള്‍ തെളിവിന് വേണ്ടി പിന്നീട് സൃഷ്ടിച്ചതാണോ എന്ന സംശയമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇക്കാര്യത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. വ്യക്തത വരുത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

പണം, സ്വര്‍ണം, വിദേശ കറന്‍സി എന്നിവയാണ് അന്വേഷണ സംഘം റെയ്ഡിനിടെ ഷാജിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്. വിദേശ കറന്‍സി മക്കളുടെ ശേഖരമാണ് എന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണ സംഘം തിരിച്ചു നല്‍കി. എന്നാല്‍ പണത്തിന്റെ സോഴ്‌സ് കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മണ്ഡലം കമ്മിറ്റിയാണ് പണം പിരിക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു ഷാജിയുടെ മൊഴി. കമ്മിറ്റിയുടെ യോഗ മിനുട്‌സ് ഇതിന് തെളിവായി നല്‍കി.

പണം പിരിച്ച ശേഷം തയ്യാറാക്കിയ കൗണ്ടര്‍ ഫോയിലാണോ സമര്‍പ്പിച്ചത് എന്ന് വിജിലന്‍സ് സംശയിക്കുന്നത്. ഉദ്യോഗസ്ഥന് കൊവിഡ് ബാധിച്ചതിനാല്‍ അന്വേഷണം നിലച്ചിരുന്നു. അതാണ് വീണ്ടും ചോദ്യം ചെയ്യല്‍ വൈകിയത്. ഇപ്പോള്‍ വീണ്ടും നടപടികള്‍ വേഗത്തിലാക്കുകയാണ്.

ഷാജിക്ക് വരവില്‍ക്കവിഞ്ഞ സ്വത്ത് ഉള്ളതായി നേരത്തെ വിജിലന്‍സ് കണ്ടെത്തിയിരുന്നു. നവംബറില്‍ ഷാജിക്കെതിരെ പ്രാഥമിക അന്വേഷണവും നടത്തിയിരുന്നു.

തുടര്‍ന്ന് ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം ആര്‍ ഹരീഷ് കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് കേസ് എടുത്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഷാജിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്.

Next Story

RELATED STORIES

Share it