Big stories

മുന്‍ ഹരിത നേതാക്കളുടെ പരാതി; എംഎസ്എഫ് നേതാവ് പി കെ നവാസിനെതിരെ കുറ്റപത്രം

ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ''വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും'' എന്ന് പരാമര്‍ശിച്ചതായാണ് പരാതിയില്‍ പറയുന്നത്

മുന്‍ ഹരിത നേതാക്കളുടെ പരാതി; എംഎസ്എഫ് നേതാവ് പി കെ നവാസിനെതിരെ കുറ്റപത്രം
X

കോഴിക്കോട്: മുന്‍ ഹരിത നേതാക്കളെ എംഎസ്എഫ് നേതാക്കള്‍ ലൈംഗികമായി അധിക്ഷേപിച്ചു എന്ന പരാതിയില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെതിരെയാണ് കോഴിക്കോട് വെള്ളയില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. നവാസിനൊപ്പം എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെതിരെയും വനിതാ നേതാക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ കുറ്റപത്രത്തില്‍ ഇയാളുടെ പേരില്ല. ഈ മാസം 2 നാണ് ജെഎഫ്‌സിഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ആകെ 18 സാക്ഷികളാണ് കേസിലുള്ളത്. എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് മുന്‍ ഹരിതാ നേതാക്കള്‍ ഉയര്‍ത്തിയത്. വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. വനിതാ കമ്മീഷന്‍ കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി കൈമാറി. തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് പോലിസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വെള്ളയില്‍ പോലിസ് കേസ് എടുത്തത്. ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഹരിതയിലെ സംഘടനാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ ഹരിത നേതാക്കളുടെ അഭിപ്രായം തേടിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ''വേശ്യയ്ക്കും വേശ്യയുടെ അഭിപ്രായം കാണും'' എന്ന് പരാമര്‍ശിച്ചതായാണ് പരാതിയില്‍ പറയുന്നത്.

ഇതിന് സമാനമായ രീതിയിലായിരുന്നു അബ്ദുള്‍ വഹാബിന്റെയും പ്രതികരണം. എംഎസ്എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗീക ചുവയോടെ ചിത്രീകരിക്കുകയും ദുരാരോപണങ്ങള്‍ ഉന്നയിച്ച് മാനസികമായും സംഘടനാ പരമായും തകര്‍ക്കാന്‍ ശ്രമിക്കുകയുമാണെന്നും വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ മുന്‍ ഹരിത നേതാക്കള്‍ ആരോപിച്ചിരുന്നു. ഹരിത പിരിച്ച് വിടുകയും ഇവരുടെ പരാതി പരിഹരിക്കാന്‍ മുസ്‌ലിം ലീഗ് നേതൃത്വം കാര്യമായി ഇടപെടാതിരിക്കുകയും ചെയ്തതോടെയാണ് വിഷയം പാര്‍ട്ടിക്ക് വെളിയില്‍ ചര്‍ച്ചയാകുന്നതും. വനിതാ കമ്മീഷനില്‍ ഹരിത നേതാക്കള്‍ പരാതി നല്‍കുന്നതും.

Next Story

RELATED STORIES

Share it