Big stories

സന്ദര്‍ശന വിസാ നിരക്ക് കുത്തനെ കുറച്ച് സൗദി; ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസക്ക് 300 റിയാല്‍

ഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളുടെ ഫീസ് നിരക്ക് 300 റിയാല്‍ ആക്കിയാണ് അധികൃതര്‍ ഏകീകരിച്ചത്. ഇതിന് മന്ത്രി സഭ അംഗീകാരം നല്‍കി.

സന്ദര്‍ശന വിസാ നിരക്ക് കുത്തനെ കുറച്ച് സൗദി; ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസക്ക് 300 റിയാല്‍
X

റിയാദ്: വിസാ പുനസംഘടനയുടെ ഭാഗമായി എല്ലായിനം വിസകള്‍ക്കും ഏകീകൃത ഫീസ് നിരക്ക് നടപ്പാക്കി സൗദി ഭരണകൂടം. ഹജ്, ഉംറ, ടൂറിസ്റ്റ്, ബിസിനസ്, വിസിറ്റ്, ട്രാന്‍സിറ്റ്, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകളുടെ ഫീസ് നിരക്ക് 300 റിയാല്‍ ആക്കിയാണ് അധികൃതര്‍ ഏകീകരിച്ചത്. ഇതിന് മന്ത്രി സഭ അംഗീകാരം നല്‍കി.

മൂന്ന് മാസം കാലാവധിയുള്ളതാണ് ഒന്നാമത്തെ വിസ. ഇതില്‍ ഓരോ മാസവും പുറത്ത് പോയി മടങ്ങിയെത്തണം. ഒരു വര്‍ഷം കാലാവധിയുള്ളതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. ഈ വിസയില്‍ എത്ര തവണയും രാജ്യത്തിന് പുറത്ത് പോയി വരാം. ചുരുങ്ങിയത് മൂന്ന് മാസത്തിന് ശേഷം ഒരു തവണയെങ്കിലും പുറത്ത് പോയി വരണം.

ട്രാന്‍സിറ്റ് വിസയുടെ കാലാവധി 96 മണിക്കൂറാണ്. ഇതുപയോഗിച്ച് കണക്ഷന്‍ ഫ്‌ലൈറ്റുകളുപയോഗിക്കുന്നവര്‍ക്ക് രാജ്യത്ത് 96 മണിക്കൂര്‍ വരെ തങ്ങാനുള്ള അവസരം ലഭിക്കും. ടൂറിസം രംഗത്തെ വന്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് വിസ ഫീസ് നിരക്ക് കുത്തനെകുറച്ചത്. ആവര്‍ത്തിച്ചുള്ള ഉംറക്ക് ഏര്‍പ്പെടുത്തിയ രണ്ടായിരം റിയാല്‍ ഫീസും കഴിഞ്ഞ ദിവസം ഉപേക്ഷിച്ചിരുന്നു.ഡിസംബറിന് മുമ്പ് എല്ലാ രാജ്യങ്ങള്‍ക്കും സൗദിയിലേക്ക് ടൂറിസം വിസകള്‍ അനുവദിക്കും.

ആയിരം റിയാലിലേറെ ഫീസ് നിരക്ക് ഉണ്ടായിരുന്നു ഒരു വര്‍ഷം കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസക്ക്. ബിസിനസ് വിസകള്‍ക്കും, ടൂറിസം വിസകള്‍ക്കുമുള്ള നടപടിക ക്രമങ്ങളും ലളിതമാക്കിയിട്ടുണ്ട്. പ്രത്യേക ഇവന്റുകള്‍ക്കായി വിസകള്‍ നിലവില്‍ അനുവദിക്കുന്നുണ്ട്. ഇതിന് പുറമേയാണ് ടൂറിസം വിസകള്‍ അനുവദിക്കുക. 51 രാജ്യങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വിസ ലഭിക്കും. ഇതില്‍ ഇന്ത്യയില്ല. എന്നാല്‍ ഡിസംബറോടെ മുഴുവന്‍ രാജ്യങ്ങള്‍ക്കും ടൂറിസം വിസ അനുവദിക്കുന്നതോടെ സൗദിയിലേക്കുള്ള യാത്ര എളുപ്പമാകും. ബന്ധുക്കളെ സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് വിസ നിരക്ക് കുറച്ച നടപടി ഗുണമാകും. ഫാമിലി വിസ ലഭിക്കാത്തവര്‍ക്കും പുതിയ തീരുമാനം നേട്ടമാകും.

Next Story

RELATED STORIES

Share it