Big stories

ഉരുള്‍പൊട്ടല്‍ മേഖല 13000; മലയിടിച്ചില്‍ മേഖല 17000- പരിസ്ഥിതി സമിതി റിപോര്‍ട്ടില്‍ സുപ്രധാന ശുപാര്‍ശകള്‍

പശ്ചിമഘട്ടത്തിന്റെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ച ഗാഡ്ഗില്‍ റിപോര്‍ട്ടിനെ തള്ളിക്കളഞ്ഞ നാടാണിതെന്ന് സമിതി കുറ്റപ്പെടുത്തുന്നുണ്ട്

ഉരുള്‍പൊട്ടല്‍ മേഖല 13000; മലയിടിച്ചില്‍ മേഖല 17000-  പരിസ്ഥിതി സമിതി റിപോര്‍ട്ടില്‍ സുപ്രധാന ശുപാര്‍ശകള്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് 13000 ഉരുള്‍പൊട്ടല്‍ മേഖലകളും 17000 മലയിടിച്ചില്‍ മേഖലകളും ഉണ്ടെന്ന് പരിസ്ഥിതി സമിതി റിപോര്‍ട്ട്. 2018ലെ പ്രളയം കേരളത്തിനേല്‍പ്പിച്ച പാരിസ്ഥിതികാഘാതം സംബന്ധിച്ച് പരിസ്ഥിതി സംബന്ധിച്ച സമിതി(2019-21)യുടെ പ്രത്യേക റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ അക്കമിട്ടു നിരത്തുന്നത്. മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ പരിസ്ഥിതി സമിതിയുടെ റിപോര്‍ട്ട് 2019 ജൂലൈ നാലിനാണു നിയമസഭയില്‍ വച്ചത്. പശ്ചിമഘട്ടത്തെക്കറിച്ച് പഠനം നടത്തി തയ്യറാക്കിയ മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ ഗൗരവത്തോടെ നടപ്പാക്കണമെന്ന് സമിതി റിപോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. ഇതിനുപുറമെ കേരളത്തിന്റെ പരിസ്ഥിതിക്ക് കോട്ടം തട്ടിക്കുന്ന നിരവധി കണ്ടെത്തലുകളും ഇത് തടയാന്‍ ആവശ്യമായ സുപ്രധാന നിര്‍ദേശങ്ങളും സമിതി സമര്‍പ്പിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിന്റെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ച ഗാഡ്ഗില്‍ റിപോര്‍ട്ടിനെ തള്ളിക്കളഞ്ഞ നാടാണിതെന്ന് സമിതി കുറ്റപ്പെടുത്തുന്നുണ്ട്.

ഗാഡ്ഗില്‍ റിപോര്‍ട്ട് ഗൗരവമായി നടപ്പാക്കണം


പ്രധാനമായും പശ്ചിമഘട്ട സംരക്ഷണം തന്നെയാണ് റിപോര്‍ട്ടില്‍ ഊന്നിപ്പറയുന്നത്. ഗാഡ്ഗില്‍ റിപോര്‍ട്ട് ഗൗരവമായി നടപ്പാക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപോര്‍ട്ടുകള്‍ക്കെതിരേ സമരം നടന്ന പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടവും മലയിടിച്ചിലും ജീവഹാനിയും കൂടുതലായി ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഉള്‍പൊട്ടലും മലയിടിച്ചിലും ഉണ്ടായ മേഖലകളെക്കുറിച്ച് ഭൗമശാസ്ത്ര പഠന കേന്ദ്രവും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും നടത്തിയ പഠന റിപോര്‍ട്ടിലെ ശുപാര്‍ശകളില്‍ നടപടിയെടുക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം കാരണമുണ്ടായ അമിതമഴയാണ് 2018ലെ പ്രളയകാരണം. പ്രതീക്ഷിത മഴയേക്കാള്‍ 42 ശതമാനം അധികം മഴ 2018 ആഗസ്തില്‍ ലഭിച്ചു. കാലാവസ്ഥ വ്യതിയാനമാണ് ഇതിനു കാരണം. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനാവുന്ന വിധത്തില്‍ ദുരന്ത നിവാരണ നിയന്ത്രണ നിയമങ്ങള്‍ ആവിഷ്‌കരിക്കണമെന്നും 2010ല്‍ നിലവില്‍ വന്ന നയം ഇതിന് പര്യാപ്തമല്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മലയാളികള്‍ക്ക് ജലസാക്ഷരതയില്ല. ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിനെ കുറിച്ച് ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ പഠനങ്ങളും വിവരശേഖരണങ്ങളും നടത്തണം.

ഖനനം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായി


ഖനനം പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് കാരണമായെന്നും നിയമംവഴി നിയന്ത്രിക്കണമെന്നും റിപോര്‍ട്ടില്‍ എടുത്തുപറയുന്നുണ്ട്. എത്ര അളവ്, എവിടെനിന്ന്, എപ്പോഴെല്ലാം എടുക്കാമെന്ന് വ്യവസ്ഥ ചെയ്യണം. പശ്ചിമഘട്ടത്തിലെ അംഗീകൃതവും അനധികൃതവുമായ ക്വാറികള്‍ ഉരുള്‍പൊട്ടലുകള്‍, കിണര്‍ താഴ്ന്നുപോവല്‍, വിള്ളലുകള്‍, പുഴ വഴിമാറി ഒഴുകല്‍, മണ്‍തിട്ട രൂപപ്പെടല്‍ തുടങ്ങിയ മാറ്റങ്ങള്‍ക്ക് കാരണമാവുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ കാരശ്ശേരി, കൂടരഞ്ഞി മേഖലകളില്‍ തുടരെത്തുടരെയുള്ള ഉരുള്‍പൊട്ടലുകള്‍ ക്വാറികള്‍ ഉണ്ടാക്കിയതാണ്.







സമഗ്ര പാര്‍പ്പിടനയം കൊണ്ടുവരണം, ഭൂഉപയോഗം കുറച്ചുള്ള കെട്ടിടനിര്‍മാണ രീതി വേണം


വീട് നിര്‍മാണത്തിനു ഭൂമി പരമാവധി കുറയ്ക്കുക, ആള്‍ത്താമസമില്ലാത്ത വീടുകളുടെ പുനര്‍വിതരണം, ഒന്നിലേറെ വീടുകള്‍ക്ക് അനുമതി നല്‍കുന്നതിന് നിയന്ത്രണം, കുറഞ്ഞ വിഭവങ്ങളുടെ ഉപയോഗം, ഊര്‍ജ്ജ സാന്ദ്രത കുറയ്ക്കുക, കേരളത്തില്‍ സ്ഥിരമായി താമസിക്കുന്നവര്‍ക്ക് വീട് നിര്‍മിക്കാന്‍ മുന്‍ഗണന നല്‍കുക എന്നിവയെല്ലാം ഉള്‍പ്പെടുത്തി സമഗ്രപാര്‍പ്പിട നയം നടപ്പാക്കണമെന്നാണ് ശുപാര്‍ശ. ഭൂഉപയോഗം കുറച്ചുള്ള കെട്ടിടനിര്‍മാണ രീതി വേണം. ഇതിനു കര്‍ശനമായ നിയമ നിര്‍മാണം വേണം. പ്രകൃതി സൗഹൃദമായ നിര്‍മാണരീതിയാണ് ആവശ്യം. മലയോര പ്രദേശങ്ങളില്‍ സമതലങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിര്‍മാണ രീതി ഉപയോഗിക്കണം. ഇവയെല്ലാം ജലസൗഹൃദമായിരിക്കണം.






സ്ഥിരം വെള്ളപ്പൊക്ക മേഖലകളില്‍ സ്ഥിരം പുനരധിവാസമൊരുക്കണം


സ്ഥിരമായി വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകളില്‍ സ്ഥിരം പുനരധിവാസ സംവിധാനം ഒരുക്കണമെന്നാണ് റിപോര്‍ട്ടിലെ മറ്റൊരു പ്രധാന നിര്‍ദേശം. ആലപ്പുഴയിലെ വെള്ളപ്പൊക്കത്തിനു പരിഹാരം കാണാനായി കനാലുകളുടെയും തോടുകളുടെയും ആഴംകൂട്ടി വെള്ളം കടലിലേക്ക് ഒഴുക്കിവിടണം. കുട്ടനാടിനു യോജിച്ച രീതിയില്‍ ബണ്ടുകളും തോടുകളും നിര്‍മിക്കണം. മണ്ണിടിച്ചില്‍ സാധ്യതയുള്ള ഭാഗങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കരുത്. മണ്ണൊലിപ്പ് തടയുന്നതിനായി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കണം. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും സംബന്ധിച്ച് ഹൈഡ്രോളജി വിഭാഗം പഠനം നടത്തി ശാസ്ത്രീയ പരിഹാരം നിര്‍ദേശിക്കണം. മലമ്പുഴയിലെ ആശുപത്രിമാലിന്യ സംസ്‌കരണ യൂനിറ്റായ ഇമേജില്‍ നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ദോഷമാണെന്നതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനം നിയന്ത്രിക്കണം. മലയോരമേഖലയില്‍ കൃഷി മാത്രമാക്കണം. അപകടരഹിതമായ സ്ഥലങ്ങളിലേക്ക് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ബോധവല്‍ക്കരണവും നിയമനിര്‍മാണവും വേണം.

ഡിജിറ്റല്‍ സാറ്റലൈറ്റ് മാപ്പിങിലൂടെ കുളങ്ങളുടെ പട്ടിക തയ്യാറാക്കണം


ഡിജിറ്റല്‍ സാറ്റലൈറ്റ് മാപ്പിങ് വഴി കുളങ്ങളുടെ പട്ടിക തയ്യാറാക്കണമെന്ന സുപ്രധാന നിര്‍ദേശമാണ് മറ്റൊന്ന്. കുളങ്ങളുടെ കൈയേറ്റം ഒഴിപ്പിച്ച് വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനങ്ങളാക്കി മാറ്റണം. തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും അനിയന്ത്രിതമായി നികത്തുന്നതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണം. നികത്തലും തരിശിടലും വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതായും വിവരിക്കുന്നുണ്ട്. പുഴ കൈയേറ്റങ്ങളും നിര്‍മാണങ്ങളും തടയാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ വകുപ്പുകളോ ഏജന്‍സികളോ ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് റിപോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. സംരക്ഷണ പരിപാലന ചുമതല ഏതുവകുപ്പിനാണെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ലാത്തത് തിരിച്ചടിയാവുന്നുണ്ട്. ചുമതലകളും ഉത്തരവാദിത്വങ്ങളും നിയമത്തിലൂടെ തന്നെ വ്യവസ്ഥ ചെയ്യണം. റോഡ് നിര്‍മിക്കുന്നതിന് മുമ്പ് തന്നെ പരിസ്ഥിതി ആഘാത പഠനം നടത്തണം. അതിനനുസരിച്ചുള്ള നിര്‍മാണ രീതികള്‍ വേണം.



ടൂറിസം പ്രകൃതി സൗഹൃദമാവണം, മണ്ണ് സംരക്ഷണത്തിന് മുന്‍ഗണന നല്‍കണം


ടൂറിസം മേഖലയെ പ്രധാന വരുമാനമായി കാണുന്ന കേരളത്തില്‍ ടൂറിസം പ്രകൃതി സൗഹൃദമായ രീതിയിലേക്ക് രൂപകല്‍പ്പന ചെയ്യണം. അതിരപ്പിള്ളിയില്‍ പുതിയ നിര്‍മാണങ്ങള്‍ അനുവദിക്കരുത്. മണ്ണ് സംരക്ഷണത്തിന് മുന്‍ഗണന നല്‍കണം. കൃഷി രീതിയില്‍ വന്ന മാറ്റം മണ്ണില്‍ ആഘാതമുണ്ടാക്കിയിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ഇടപെടലുകളെല്ലാം പരിസ്ഥിതി സൗഹാര്‍ദ്ദമാവണം. മണ്ണിനനുസരിച്ച് മഴവെള്ള സംഭരണശേഷി മാറും. ഇതുസംബന്ധിച്ച് ഭൂമിശാസ്ത്രപരമായ പഠനം നടത്തണം. കാര്‍ഷിക സര്‍വകാലാശാലയുമായി സഹകരിച്ച് വിവിധ പ്രദേശങ്ങള്‍ക്ക് യോജിച്ച കൃഷി രീതികളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണം. പുഴയോരങ്ങളിലെ കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണം. നദികളുടെയും കായലുകളുടെയും സംരക്ഷണത്തിനായി പ്രാദേശിക സമിതികള്‍ രൂപീകരിക്കണം. മണ്ണിടിച്ചിലുണ്ടാവുന്ന ഭാഗങ്ങളില്‍ കയര്‍ഭൂവസ്ത്രം ഉപയോഗിച്ച് ബലപ്പെടുത്താനുള്ള സാധ്യത പരിശോധിക്കണം.



Next Story

RELATED STORIES

Share it