Big stories

റഫേല്‍ കരാറിന് പിന്നാലെ അനില്‍ അംബാനിയ്ക്ക് ഫ്രാന്‍സിന്റെ 143 ദശലക്ഷം യൂറോ നികുതിയിളവ്

ഇന്ത്യ 36 റഫേല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ കമ്പനിക്ക് നികുതി ഒഴിവാക്കി നല്‍കിയതെന്ന് ഫ്രഞ്ച് പത്രം 'ലെ മോണ്‍ഡേ' റിപോര്‍ട്ട് ചെയ്യുന്നു.

റഫേല്‍ കരാറിന് പിന്നാലെ അനില്‍ അംബാനിയ്ക്ക് ഫ്രാന്‍സിന്റെ 143 ദശലക്ഷം യൂറോ നികുതിയിളവ്
X

ന്യൂഡല്‍ഹി: റഫേല്‍ കരാര്‍ തീരുമാനത്തിനു പിന്നാലെ അനില്‍ അംബാനിയുടെ കമ്പനിക്ക് ഫ്രാന്‍സ് 143.7 ദശലക്ഷം യൂറോയുടെ നികുതി ഇളവ് നല്‍കിയതായി വെളിപ്പെടുത്തല്‍. ഇന്ത്യ 36 റഫേല്‍ പോര്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ കമ്പനിക്ക് നികുതി ഒഴിവാക്കി നല്‍കിയതെന്ന് ഫ്രഞ്ച് പത്രം 'ലെ മോണ്‍ഡേ' റിപോര്‍ട്ട് ചെയ്യുന്നു. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടുതവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനിയാണ് റിലയന്‍സിന്റെ ഫ്രാന്‍സില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 'റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്' എന്ന പേരിലുള്ള കമ്പനി.

151 മില്യന്‍ യൂറോയാണ് നികുതി ഇനത്തില്‍ ഈ കമ്പനി നല്‍കാനുണ്ടായിരുന്നത്. നികുതി വെട്ടിപ്പിന് അനില്‍ അംബാനിയുടെ കമ്പനി ഫ്രാന്‍സില്‍ അന്വേഷണം നേരിടുന്ന സമയത്താണ് റഫേല്‍ ഇടപാട് നടന്നതെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. അന്വേഷണം നടക്കുന്ന സമയത്താണ് 2015 ഏപ്രില്‍ മാസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലെത്തി അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഒലാന്ദുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്ന് 36 പോര്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇതിനു തൊട്ടുപിന്നാലെയാണ് ഫ്രാന്‍സ് റിലയന്‍സിന് 143.7 മില്യണ്‍ യൂറോയുടെ നികുതി ഒഴിവാക്കിക്കൊടുത്തത്.

ഒറ്റത്തവണ തീര്‍പ്പാക്കലിന്റെ ഭാഗമായി 7.3 മില്യണ്‍ യൂറോ മാത്രം അടച്ച് അന്വേഷണം ഒഴിവാക്കാന്‍ അവസരം നല്‍കിയെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അനില്‍ അംബാനിയുടെ കമ്പനിയെ റഫേല്‍ ഇടപാടില്‍ പങ്കാളിയാക്കിയത് വന്‍വിവാദത്തിന് ഇടയാക്കിയിരുന്നു. റഫേല്‍ ഇടപാടിന്റെ ഭാഗമായി ഫ്രാന്‍സിന് ലഭിക്കേണ്ട 143.7 മില്യന്‍ യൂറോ നഷ്ടപ്പെടുത്തിയെന്ന റിപോര്‍ട്ട് ഫ്രാന്‍സിലും വലിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണെന്നും റിപോര്‍ട്ട് പറയുന്നു.

Next Story

RELATED STORIES

Share it