Latest News

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ചികില്‍സയിലായിരുന്ന ശ്രീക്കുട്ടി ആശുപത്രി വിട്ടു

വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് ചികില്‍സയിലായിരുന്ന ശ്രീക്കുട്ടി ആശുപത്രി വിട്ടു
X

തിരുവനന്തപുരം: വര്‍ക്കലയില്‍ ട്രെയിനില്‍ നിന്ന് മദ്യപന്‍ തള്ളിയിട്ട് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയിലായിരുന്ന തിരുവനന്തപുരം പാലോട് സ്വദേശി ശ്രീക്കുട്ടി വീട്ടിലേക്ക് മടങ്ങി. മാസങ്ങള്‍ നീണ്ട ചികില്‍സയ്ക്ക് ശേഷം കൊച്ചി അമൃത ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച ശ്രീക്കുട്ടി ഡിസ്ചാര്‍ജായി. രണ്ട് മാസത്തിലേറെയായി അമൃത ആശുപത്രിയില്‍ ശ്രീക്കുട്ടി ചികില്‍സയിലായിരുന്നു.

2025 നവംബര്‍ രണ്ടിനായിരുന്നു തിരുവനന്തപുരം പാലോട് സ്വദേശിനിയായ 19കാരി ശ്രീക്കുട്ടിക്ക് നേരെ ട്രെയിനില്‍ വച്ച് മദ്യപന്റെ ആക്രമണമുണ്ടായത്. ട്രെയിനിന്റെ വാതിലിന് സമീപത്ത് നില്‍ക്കുന്ന സമയത്ത് ശ്രീക്കുട്ടിയെ തള്ളി താഴെയിടുകയായിരുന്നു. ട്രെയിനില്‍ വച്ച് പ്രതിയുടെ പുകവലി ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ട്രെയിനിലെ ശുചിമുറിക്ക് സമീപം പുകവലിച്ചു നിന്ന സുരേഷ് കുമാറിനോട് മാറിനില്‍ക്കാനും, അല്ലെങ്കില്‍ പരാതി നല്‍കുമെന്നും പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.

വെള്ളറട സ്വദേശിയായ സുരേഷ് കുമാറായിരുന്നു സംഭവത്തിലെ പ്രതി. സംഭവത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു ശ്രീക്കുട്ടിയെ ചികില്‍സിച്ചിരുന്നത്. ഇതിന് പിന്നാലെ വിദഗ്ദ ചികില്‍സയ്ക്കായി ശ്രീക്കുട്ടിയെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലച്ചോറിന് ക്ഷതമേല്‍ക്കുകയും തോളെല്ലിന് പൊട്ടലും ഉണ്ടായിരുന്നു.

വാതിലിനടുത്ത് നില്‍ക്കുകയായിരുന്ന ശ്രീക്കുട്ടിയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി ശക്തിയായി ചവിട്ടി പുറത്തേക്ക് തള്ളുകയായിരുന്നു എന്നാണ് പ്രതിയുടെ റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നത്. പ്രതി രണ്ട് ബാറുകളില്‍ നിന്ന് മദ്യപിച്ച ശേഷമാണ് ട്രെയിനില്‍ കയറിയതെന്നും, ഇയാള്‍ക്കൊപ്പം ഒരു സുഹൃത്തും ട്രെയിനില്‍ ഉണ്ടായിരുന്നതായും പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it