Big stories

ആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ''ലവ് ജിഹാദ്'' കേസ് പൊളിഞ്ഞു; ഉവൈദ് ഖാന്റെയും ജിതേന്ദ്ര സൈനിയുടെയും നിരപരാധിത്വം തെളിഞ്ഞ കഥ

ആര്‍എസ്എസ് നേതാവ് കെട്ടിചമച്ച ലവ് ജിഹാദ് കേസ് പൊളിഞ്ഞു; ഉവൈദ് ഖാന്റെയും ജിതേന്ദ്ര സൈനിയുടെയും നിരപരാധിത്വം തെളിഞ്ഞ കഥ
X

ത്തരാഖണ്ഡിലെ പുരോല എന്ന കുഞ്ഞു പട്ടണത്തില്‍ 2023 ജൂണില്‍ ഒരു വര്‍ഗീയ കലാപം നടന്നു. പട്ടണത്തില്‍ നിന്നും മുസ്‌ലിംകളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് ഏറ്റവും ചുരുങ്ങിയത് 41 മുസ്‌ലിം കുടുംബങ്ങള്‍ നാടുവിടേണ്ടി വന്നു. ഈ സംഭവങ്ങളെല്ലാം ദേശീയമാധ്യമങ്ങളും റിപോര്‍ട്ട് ചെയ്തു.

രണ്ടു യുവാക്കള്‍, അതിലൊരാള്‍ ഹിന്ദുവാണ്, വിവാഹത്തിന്റെ മറവില്‍ 14 വയസുള്ള ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റാന്‍ ശ്രമിച്ചുവെന്നാണ് ഹിന്ദുത്വര്‍ ആരോപിച്ചിരുന്നത്. പുരോല സ്ഥിതി ചെയ്യുന്ന ഉത്തരകാശി ജില്ലയില്‍ ഉടനീളം ഇത് സംഘര്‍ഷമുണ്ടാക്കി. 22 വയസുള്ള ഉവൈദ് ഖാനും സുഹൃത്തായ 24കാരനായ ജിതേന്ദ്ര സൈനിയുമാണ് ഹിന്ദുത്വരുടെ ''ലവ് ജിഹാദ്'' കാംപയിനിന്റെ ഇരയായത്.

SAINI LEFT, KHAN RIGHT
SAINI LEFT, KHAN RIGHT

ഹിന്ദുത്വര്‍ കൊണ്ടുവന്ന ഒരു ഗൂഡാലോചനാ സിദ്ധാന്തമാണ് 'ലവ് ജിഹാദ്'. മുസ്‌ലിം പുരുഷന്‍മാര്‍ നിഷ്‌കളങ്കരായ ഹിന്ദുസ്ത്രീകളെ പ്രണയം നടിച്ച് ഇസ്‌ലാമിലേക്ക് മാറ്റുന്നുവെന്നാണ് ഈ ഗൂഡാലോചനാ സിദ്ധാന്തം പ്രചരിപ്പിക്കുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വകുപ്പ് മാത്രമല്ല, പോക്‌സോ നിയമത്തിലെ ലൈംഗികപീഡന വകുപ്പും പോലിസ് ഇരുവര്‍ക്കുമെതിരേ ചുമത്തി. സംസ്ഥാനത്തിന് പുറത്തുള്ള ഒരു പ്രത്യേക മതവിഭാഗം മലനിരകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ നേതാക്കള്‍ ആരോപിച്ചു.

എന്നാല്‍, ഇതെല്ലാം നടന്ന് രണ്ടു വര്‍ഷമാവുമ്പോഴേക്കും 2025 മേയ് പത്തിന് ഇരുവര്‍ക്കുമെതിരായ കേസുകള്‍ കോടതിയില്‍ തകര്‍ന്നു. മുസ്‌ലിംകള്‍ക്കെതിരേ അതിക്രമം നടത്തുന്നതില്‍ പോലിസിന്റെ പങ്ക് വ്യക്തമാക്കുന്നതാണ് കോടതി വിധി. ഉവൈദ് ഖാനും ജിതേന്ദ്ര സൈനിയും തന്നെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചെന്ന് മൊഴി നല്‍കാന്‍ പോലിസ് തനിക്ക് പരിശീലനം നല്‍കിയെന്ന് പതിനാലുകാരി കോടതിയെ അറിയിച്ചു. കേസിലെ ഏക സാക്ഷിയായ ആര്‍എസ്എസ് നേതാവ് ആശിഷ് കുമാറിന്റെ മൊഴിയില്‍ നിരവധി പൊരുത്തക്കേടുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പുരോല


പുരോല നഗരത്തിലെ 35,000 താമസക്കാരില്‍ ഏകദേശം 99 ശതമാനവും ഹിന്ദുക്കളാണ്. അടുത്തിടെ ഉത്തര്‍പ്രദേശിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഏതാനും മുസ്‌ലിം കുടുംബങ്ങള്‍ ബിസിനസുകള്‍ക്കായി പുരോലയില്‍ എത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ ബിജ്‌നോറില്‍ നിന്നും 2011ല്‍ എത്തിയ ഒരു കുടുംബത്തിലെ അംഗമാണ് ഉവൈദ് ഖാന്‍. കുമോല റോഡില്‍ കുടുംബത്തിന് ഫര്‍ണീച്ചര്‍, ഐസ്‌ക്രീം കടകളുണ്ട്. ഈ കടകള്‍ക്ക് മറുവശത്താണ് ജിതേന്ദ്ര സൈനിയുടെ വര്‍ക്ക്‌ഷോപ്പ്. 2021ല്‍ ബിജ്‌നോറില്‍ നിന്നാണ് സൈനി പുരോലയില്‍ എത്തിയത്. ഇരുവരും സുഹൃത്തുക്കളാണ്.


പുരോലയില്‍ ലവ് ജിഹാദ് എന്ന് സംശയിക്കുന്ന കേസുണ്ടെന്ന് 2023 മേയ് 31ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. പ്രതികളില്‍ ഒരാള്‍ ന്യൂനപക്ഷ സമുദായക്കാരനാണെന്നും പത്രം റിപോര്‍ട്ട് ചെയ്തു. മേയ് 26ന് പതിനാലുകാരിയുമായി ഒളിച്ചോടാന്‍ നോക്കുന്നതിനിടെ ഇരുവരെയും പിടികൂടിയെന്നും പത്രം റിപോര്‍ട്ട് ചെയ്തു. ഉവൈദ് ഖാനും ജിതേന്ദ്ര സൈനിയുമായിരുന്നു പ്രതികള്‍. അച്ചനും അമ്മയും ഇല്ലാത്ത കുട്ടിയായിരുന്നു പതിനാലുകാരി. അമ്മാവനും അമ്മായിയുമാണ് കുട്ടിയെ നോക്കിയിരുന്നതെന്നും പത്രം റിപോര്‍ട്ട് ചെയ്തു.

പുരോല പട്ടണത്തില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തത്. ദിവസങ്ങള്‍ക്കുള്ളില്‍, വിശ്വഹിന്ദു പരിഷത്ത്, ദേവഭൂമി രക്ഷാ അഭിയാന്‍ തുടങ്ങിയ ഹിന്ദുത്വ ഗ്രൂപ്പുകള്‍ പുരോലയിലും അയല്‍ പട്ടണമായ ബാര്‍കോട്ടിലും മുസ്‌ലിംകള്‍ക്കെതിരേ വലിയ പ്രതിഷേധങ്ങള്‍ നടത്തി, അവരെ 'ജിഹാദികള്‍' എന്ന് വിളിച്ചു.

ഉത്തരകാശിയിലെ ബിജെപിയുടെ ജനറല്‍ സെക്രട്ടറി പവന്‍ നൗട്ടിയാല്‍ പുരോലയിലെ ഹിന്ദു വ്യാപാരികളെ സംഘടിപ്പിച്ചു. മുസ്‌ലിംകള്‍ നിഷ്‌കളങ്കരായ സ്ത്രീകളുമായി സംഭാഷണം ആരംഭിക്കുകയും അവരെ തെറ്റിദ്ധരിപ്പിക്കുകയും അവരെ കൊണ്ടുപോകുകയും ചെയ്യുന്നു എന്ന് പവന്‍ നൗട്ടിയാല്‍ ഹിന്ദു വ്യാപാരികളോട് പറഞ്ഞതായി ദി മോര്‍ണിംഗ് കോണ്‍ടെക്സ്റ്റ് റിപോര്‍ട്ട് ചെയ്തു.

ടിവി ചാനലുകള്‍ എരിതീയില്‍ എണ്ണ ചേര്‍ത്തു. ''ഖാനും സൈനിയും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കാറിലേക്ക് തള്ളിയിടാന്‍ ശ്രമിച്ച നിമിഷം, അവള്‍ വളരെ ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. പെണ്‍കുട്ടിയുടെ നിലവിളി കേട്ട്, അമ്മ വീടിന് പുറത്ത് വന്ന് സ്ഥലത്തെത്തിയ മറ്റ് കടയുടമകളോടൊപ്പം അവളെ രക്ഷിച്ചു''-എന്നാണ് ഇന്ത്യാ ടിവി റിപോര്‍ട്ട് ചെയ്തത്. ലവ് ജിഹാദികളുടെ ധീരതയും മണ്ടത്തരവും ഹിന്ദുത്വ ഗ്രൂപ്പുകളെ പ്രകോപിപ്പിച്ചിരിക്കുന്നുവെന്നും ഇന്ത്യാ ടിവി റിപോര്‍ട്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഉത്തരാഖണ്ഡില്‍ ലവ് ജിഹാദ് കേസുകളില്‍ വര്‍ധനയുണ്ടെന്ന് ന്യൂസ് 18 യുപി റിപോര്‍ട്ട് ചെയ്തു. ''ലവ് ജിഹാദികള്‍ മലമ്പ്രദേശത്ത് വൃത്തികെട്ട കളി കളിക്കുകയാണെന്ന് ഇപ്പോള്‍ വ്യക്തമാണ്''-ന്യൂസ് 18 യുപി വിശദീകരിച്ചു.

സുരക്ഷയെ ഭയന്ന് മുസ്‌ലിം കുടുംബങ്ങള്‍ കടകള്‍ അടച്ചു. ജൂണില്‍, 35 കുടുംബങ്ങള്‍ താല്‍ക്കാലികമായി പട്ടണം വിട്ടുപോയതായും ആറ് കുടുംബങ്ങള്‍ സ്ഥിരമായി താമസം മാറിയതായും ന്യൂസ് ലോണ്‍ട്രി റിപോര്‍ട്ട് ചെയ്തു.

സൈനിയേയും ഖാനെയും പോലിസ് തെഹ്‌രി ജയിലില്‍ അടച്ചു. പുരോലയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ ഒഴിഞ്ഞുപോയപ്പോള്‍ ജൂലൈയില്‍ ഉത്തരകാശിയിലെ ജില്ലാ, സെഷന്‍സ് കോടതി ജഡ്ജി ഗുരുബക്ഷ് സിംഗ് രണ്ടുപേര്‍ക്കും ജാമ്യം അനുവദിച്ചു.

വിചാരണ

ഉവൈദ് ഖാനും ജിതേന്ദ്ര സൈനിക്കുമെതിരായ വിചാരണ 2024 ആഗസ്റ്റ് മുതല്‍ 2025 മേയ് വരെ 19 വാദം കേള്‍ക്കലുകളിലായി നീണ്ടുനിന്നു. 2024 മേയ് 26ന് നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നതോടെ ഇരുവര്‍ക്കുമെതിരായ തട്ടിക്കൊണ്ടുപോകല്‍, പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ വാങ്ങിയത്, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു. ഈ കേസിലെ പ്രധാന ദൃക്സാക്ഷി 27 വയസ്സുള്ള ആര്‍എസ്എസുകാരനായ ആശിഷ് ചുനാര്‍ ആയിരുന്നു.

മേയ് 26ന് ഉച്ചകഴിഞ്ഞ് 3.07ന് ആശിഷ് ചുനാര്‍ തന്നെ ഫോണില്‍ വിളിച്ചെന്ന് പെണ്‍കുട്ടിയുടെ അമ്മാവന്‍ പുരോല പോലിസില്‍ നല്‍കിയ പരാതി പറയുന്നു. തന്റെ അനന്തരവളെ പട്ടണത്തിലെ പെട്രോള്‍ പമ്പിനടുത്തുള്ള രണ്ട് പുരുഷന്മാര്‍ ഒരു ടെമ്പോയില്‍ കയറ്റാന്‍ ശ്രമിക്കുന്നു എന്നാണ് വിളിച്ചു പറഞ്ഞത്. 18 കിലോമീറ്റര്‍ അകലെയുള്ള നൗഗാവിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ചുനാര്‍ പറഞ്ഞിരുന്നു. താന്‍ ഇടപെട്ടതിനെ തുടര്‍ന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടെന്നും തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു കടയില്‍ ഇരുത്തിയെന്നും ചുനാര്‍ അമ്മാവനെ അറിയിച്ചു.

പെണ്‍കുട്ടി വെളിപ്പെടുത്തിയെന്ന് പറയപ്പെടുന്ന കാര്യങ്ങള്‍ പോലിസിന് നല്‍കിയ പരാതിയില്‍ അമ്മാവന്‍ രേഖപ്പെടുത്തി. അങ്കിത് എന്ന പേരിലാണ് ഖാന്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്നും വിവാഹം കഴിക്കാമെന്ന് പറഞ്ഞെന്നും ടെമ്പോയില്‍ പോവാമെന്ന് പറഞ്ഞെന്നും പരാതിയിലുണ്ടായിരുന്നു. അപ്പോഴാണ് ആശിഷ് ചുനാര്‍ ഇടപെട്ട് രക്ഷപ്പെടുത്തിയതെന്നും അമ്മാവന്റെ പരാതി പറയുന്നു.

എന്നാല്‍, അനന്തരവള്‍ തന്നോട് ഒന്നും പറഞ്ഞില്ലെന്നാണ് വിചാരണയില്‍ അമ്മാവന്‍ കോടതിയില്‍ പറഞ്ഞത്. ആശിഷ് ചുനാര്‍ നിര്‍ദേശിച്ചത് പോലെയാണ് പരാതി എഴുതിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. 'ആശിഷ് ചുനാര്‍ എന്നോട് പറഞ്ഞത് ഞാന്‍ എഴുതി' എന്നാണ് അമ്മാവന്റെ മൊഴിയായി കോടതി വിധിയിലുള്ളത്.

ആശിഷ് ചുനാര്‍

ആശിഷ് ചുനാര്‍


അനന്തരവള്‍ സംഭവത്തെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞില്ലെന്നും പ്രതിയുടെ പേര് പറഞ്ഞില്ലെന്നും ക്രോസ് വിസ്താരത്തിനിടെ പെണ്‍കുട്ടിയുടെ അമ്മായി കോടതിയെ അറിയിച്ചു. വസ്ത്രങ്ങള്‍ തുന്നാന്‍ പോയ തന്നെ ആശിഷ് ചുനാര്‍ കടയിലേക്ക് കൂട്ടിക്കൊണ്ടുപോയെന്നാണ് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. വിചാരണയ്ക്കിടെ ഖാനെയും സൈനിയെയും ചുനാറിന് മുന്നില്‍ ഹാജരാക്കി. മേയ് 26ന് രണ്ട് പുരുഷന്മാര്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുമായി സംസാരിക്കുന്നത് താന്‍ കണ്ടതായി ചുനാര്‍ കോടതിയോട് പറഞ്ഞു.

2017ല്‍ ഉത്തരകാശിയിലെ മീഡിയ ഇന്‍ചാര്‍ജായി താന്‍ ആര്‍എസ്എസില്‍ ചേര്‍ന്നതായി ആശിഷ് ചുനാര്‍ ദി സ്‌ക്രോളിനോട് പറഞ്ഞു. ''അന്ന്, അവള്‍ രണ്ട് പുരുഷന്മാരുമായി സംസാരിക്കുന്നത് ദൂരെ നിന്ന് ഞാന്‍ കണ്ടു. പക്ഷേ, അത് സൈനിയാണോ മുസ്‌ലിം ആണ്‍കുട്ടിയാണോ എന്നറിയില്ല.''. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ അമ്മാവന്‍ പോലിസില്‍ പരാതി നല്‍കിയത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന ആരോപണവും ആശിഷ് ചുനാര്‍ നിഷേധിച്ചു.

എന്തായാലും ക്രിമിനല്‍ നടപടി ക്രമ നിയമത്തിലെ 164ാം വകുപ്പ് പ്രകാരം സിവില്‍ ജഡ്ജിക്ക് നല്‍കിയ മൊഴിക്ക് വിരുദ്ധമായിരുന്നു കോടതിയില്‍ പെണ്‍കുട്ടി നല്‍കിയ മൊഴി.

പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി ഇങ്ങനെയാണ് പറയുന്നത്.

''തയ്യല്‍ക്കാരന്റെ കടയിലേക്കുള്ള വഴി ഞാന്‍ ചോദിച്ചു. അതിന് ശേഷം ഖാനും സൈനിയും എന്നെ പെട്രോള്‍ പമ്പിലേക്ക് കൊണ്ടുപോയി. അവര്‍ എന്റെ കൈ പിടിച്ച് ടെമ്പോയ്ക്കുള്ളില്‍ ഇരുത്താന്‍ ശ്രമിച്ചു. കൈ വിടാന്‍ ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ ബന്ധു ആശിഷ് ചുനാര്‍ വന്നു. അദ്ദേഹത്തെ കണ്ടയുടനെ പ്രതികള്‍ ഓടിപ്പോയി. ചുനാര്‍ എന്നെ അദ്ദേഹത്തിന്റെ കടയില്‍ ഇരുത്തി എന്റെ കുടുംബത്തെ വിളിച്ചു.''

എന്നാല്‍, ഉവൈദ് ഖാനെയും സൈനിയെയും പ്രതിയാക്കുന്ന മൊഴി നല്‍കാന്‍ പോലിസ് തന്നെ പഠിപ്പിച്ചുവെന്ന് ക്രോസ് വിസ്താരത്തിനിടെ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. '' ഞാന്‍ ജഡ്ജിയോട് പറയേണ്ട കാര്യങ്ങള്‍ പോലിസ് എന്നെ പഠിപ്പിച്ചു. ഞാന്‍ മൊഴി വായിച്ചില്ല, ഒപ്പിടുക മാത്രമാണ് ചെയ്തത്.''-പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

ആ ദിവസം എന്താണ് സംഭവിച്ചതെന്നും പെണ്‍കുട്ടി വിശദീകരിച്ചു.

'' തയ്യല്‍ക്കാരന്റെ കട എവിടെയാണെന്ന് രണ്ടു പേരോടും ചോദിച്ചു. അവരോടൊപ്പമാണ് കടയില്‍ പോയത്. അവര്‍ എന്നെ എവിടേക്കും കൊണ്ടുപോയില്ല. അവര്‍ പിന്തുടരുകയും ചെയ്തില്ല.''

ഖാനും സൈനിയും ലൈംഗിക ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ സ്പര്‍ശിച്ചുവെന്ന് തെളിയിക്കുന്ന ഒരു മൊഴിയോ തെളിവോ പ്രോസിക്യൂഷന്‍ ഹാജരാക്കിയിട്ടില്ലെന്ന് ജഡ്ജി ഗുരുബക്ഷ് സിംഗ് ചൂണ്ടിക്കാട്ടി.

ഇതെല്ലാം കണക്കിലെടുത്താണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്.

പോലിസുകാര്‍ പെണ്‍കുട്ടിയെ മൊഴി പഠിപ്പിച്ചുവെന്ന ആരോപണം പോലിസ് ഉദ്യോഗസ്ഥര്‍ നിഷേധിക്കുന്നു. ''അങ്ങനെ ചെയ്യുന്നതിലൂടെ പോലീസിന് എന്താണ് ലഭിക്കുക ?. പെണ്‍കുട്ടി കള്ളം പറയണം. എന്തായാലും മൊഴി നല്‍കുന്ന അന്ന് പെണ്‍കുട്ടിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു.''- പുരോല പോലീസ് സ്റ്റേഷനിലെ അന്നത്തെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായിരുന്ന കെ സി ചൗഹാന്‍ പറഞ്ഞു. നിലവില്‍ വിജിലന്‍സ് വകുപ്പിലാണ് കെ സി ചൗഹാനുള്ളത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ദീപ്തി ജഗ്വാന്‍ അഭിപ്രായം പറയാന്‍ വിസമ്മതിച്ചു.

കേസില്‍ കോടതി വിധി വന്നതിന് ശേഷം തന്റെ രണ്ടു കക്ഷികളും ബിജ്‌നോറിലേക്ക് പോയതായി അഭിഭാഷകനായ ഹാലിം ബെയ്ഗ് പറഞ്ഞു. ''ഖാനും സൈനിയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചുവെന്ന കഥ ഉണ്ടായത് എങ്ങനെയാണെന്ന് എനിക്ക് ഇന്നും അറിയില്ല. അതൊരു ദേശീയ വാര്‍ത്തയുമായി. ഇതൊരു ആസൂത്രിത ഗൂഡാലോചനയായി തോന്നുന്നു. ഖാന്റെ കുടുംബത്തിന് പട്ടണത്തില്‍ വിജയകരമായ ബിസിനസുകളുണ്ടായിരുന്നു. അത് പലര്‍ക്കും ഇഷ്ടമായിരുന്നില്ല.''-ഹാലിം ബെയ്ഗ് പറഞ്ഞു.

പുരോലയിലെ വ്യാപാരികളും കടക്കാരുമുള്ള വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അനില്‍ അസ്വാല്‍ എന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ പ്രകോപനപരമായ പോസ്റ്റുകള്‍ ഇട്ടിരുന്നു. തന്റെ അനന്തരവളെ ലവ് ജിഹാദില്‍ പെടുത്തിയെന്ന് പരാതി നല്‍കാന്‍ അനില്‍ അസ്വാള്‍ നിര്‍ദേശിച്ചിരുന്നതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ പിന്നീട് വെളിപ്പെടുത്തി. പക്ഷേ, ലവ് ജിഹാദ് പരാമര്‍ശം ഇല്ലാതെയാണ് പരാതി നല്‍കിയത്.

എന്നാല്‍, മേയ് 26ന് ബിബിസിഖബര്‍ എന്ന തന്റെ പോര്‍ട്ടലില്‍ അനില്‍ അസ്വാള്‍ ലവ് ജിഹാദ് കഥയെഴുതി. തൊട്ടടുത്ത ദിവസം അമര്‍ ഉജാല എന്ന ഹിന്ദി പത്രത്തിന് വേണ്ടിയും സമാനമായ വാര്‍ത്ത എഴുതി. ഇത് വ്യാപാരികളുടെ ഗ്രൂപ്പിലും എത്തി.

ഇത് പുരോലയിലെ മുസ്‌ലിംകളെ ''ഒരു പാഠം'' പഠിപ്പിക്കാനുള്ള ദൗത്യത്തിലേക്ക് നയിച്ചു. '''എല്ലാവരും ഉണരൂ. ഇന്ന് അവരെ വിട്ടാല്‍ നാളെ അവര്‍ കൂടുതല്‍ ആത്മവിശ്വാസമുള്ളവരാകും. അവരെ ശക്തരാകാന്‍ അനുവദിക്കരുത്.''-ഒരാള്‍ എഴുതി. പിന്നീട് ഇത് ബിജെപി നേതാക്കള്‍ ഏറ്റെടുത്തു.

മുസ്‌ലിം വ്യാപാരികള്‍ക്കും അവര്‍ക്ക് ''ധനസഹായം'' നല്‍കുന്നവര്‍ക്കുമെതിരേ എതിരെ പുരോല എംഎല്‍എ ദുര്‍ഗേശ്വര്‍ ലാല്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തു. ഒരു ലക്ഷത്തില്‍ അധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. സംസ്ഥാനത്ത് 'ലവ് ജിഹാദ് വെച്ചുപൊറുപ്പിക്കില്ലെന്നും പുരോലയില്‍ നടന്നത് 'ഒരു ഗൂഢാലോചനയുടെ ഭാഗമായി നടക്കുന്ന ഒരു' 'കുറ്റകൃത്യമാണ്' എന്നും മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി മാധ്യമങ്ങളോട് പറഞ്ഞു.

ഇതെല്ലാം കോടതിയില്‍ തകര്‍ന്നെങ്കിലും മുസ്‌ലിംകളുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു. ഏകദേശം രണ്ട് പതിറ്റാണ്ടായി പുരോലയില്‍ ഒരു തുണിക്കട നടത്തിയിരുന്ന സാഹിദ് മാലിക്കിന് കുടുംബത്തോടൊപ്പം പട്ടണം വിട്ടുപോകേണ്ടിവന്നു. അവര്‍ ഡെറാഡൂണിലേക്ക് താമസം മാറി.

''2023ലെ ആ സംഭവത്തിന് ശേഷം ഞാന്‍ ഒരിക്കലും പുരോലയിലേക്ക് തിരിച്ചുപോയില്ല. ഞങ്ങള്‍ക്ക് അവിടെ നല്ലൊരു ബിസിനസ് ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അതെല്ലാം പോയി.''- മാലിക് പറഞ്ഞു.

കടപ്പാട്: ദി സ്‌ക്രോള്‍

Next Story

RELATED STORIES

Share it