Big stories

മെക്‌സിക്കന്‍ മതില്‍; എതിര്‍ത്താല്‍ അടിയന്തരാവസ്ഥ: ഭീഷണിയുമായി ട്രംപ്

സ്തംഭനം നീക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ട്രംപുമായി മുതിര്‍ന്ന ഡെമോക്രാറ്റ് നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി, മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് ചക് ഷമര്‍ എന്നിവരാണ് ഡോണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയത്.

മെക്‌സിക്കന്‍ മതില്‍;  എതിര്‍ത്താല്‍ അടിയന്തരാവസ്ഥ:  ഭീഷണിയുമായി ട്രംപ്
X
വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍നിര്‍മാണത്തിനാവശ്യമായ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയില്‍ രണ്ടാഴ്ചയായി തുടരുന്ന ട്രഷറി സ്തംഭനം ഒഴിവാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കി. സ്തംഭനം നീക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ട്രംപുമായി മുതിര്‍ന്ന ഡെമോക്രാറ്റ് നേതാക്കള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു.

യുഎസ് ജനപ്രതിനിധി സഭയുടെ സ്പീക്കര്‍ നാന്‍സി പെലോസി, മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് ചക് ഷമര്‍ എന്നിവരാണ് ഡോണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തിയത്. മെക്‌സിക്കോ മതിലിന് പണം അനുവദിച്ചില്ലെങ്കില്‍ വര്‍ഷങ്ങളോളം ട്രഷറി നിയന്ത്രണം നടപ്പിലാക്കാനും മടിക്കില്ലെന്നതാണ് ട്രംപിന്റെ നിലപാട്.

അനധികൃത കുടിയേറ്റം തടയാന്‍ യു.എസ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ 500 കോടി ഡോളര്‍ വേണമെന്നാണു ട്രംപിന്റ ആവശ്യം. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള പുതിയ ജനപ്രതിനിധിസഭ മെക്‌സിക്കന്‍ മതിലിനെ എതിര്‍ത്തുവരികയാണ്. തനിക്ക് രാജ്യത്തിന്റെ സുരക്ഷയാണ് വലുതെന്നും മെക്‌സിക്കന്‍ മതില്‍ നിര്‍മാണ ഫണ്ട് ലഭിക്കാതെ ഒരു ബില്ലിലും ഒപ്പിടില്ലെന്നും പ്രസിഡന്റ് നിലപാടെടുത്തിട്ടുണ്ട്. ഇതോടെ ഭാഗികമായ ട്രഷറി സ്തംഭനം തുടരുമെന്നു ഉറപ്പായി. എട്ടുലക്ഷം പേര്‍ക്ക് ഡിസംബര്‍ 22 മുതല്‍ ശമ്പളം കിട്ടിയിട്ടില്ല. തന്റെ പദ്ധതിക്ക് ഡെമോക്രാറ്റുകള്‍ തടസം നിന്നാല്‍ ഗവണ്‍മെന്റ് സ്തംഭിപ്പിക്കുമെന്നും സ്തംഭനം ഒരുപക്ഷേ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. താന്‍ അതിന് തയ്യാറെടുത്തു കഴിഞ്ഞെന്നും ട്രംപ് പറഞ്ഞു.


മതില്‍ നിര്‍മാണത്തിനെതിരേ മെക്‌സിക്കോയില്‍ കൂറ്റന്‍ റാലി


അതേസമയം, മതില്‍ നിര്‍മാണ നീക്കത്തിനെതിരേ മെക്‌സിക്കോയില്‍ ആയിരങ്ങള്‍ തെരുവിലിറങ്ങി. മതില്‍ നിര്‍മാണവുമായി മുന്നോട്ട് പോയാല്‍ രാജ്യം ഗുരുതര പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പു നല്‍കി. മെക്‌സിക്കോ ബഹുമാനിക്കപ്പെടണമെന്ന് എഴുതിയ കൂറ്റന്‍ ബാനറിനു കീഴിലാണ് പ്രതിഷേധക്കാര്‍ തലസ്ഥാനനഗരമായ മെക്‌സിക്കോ സിറ്റിയില്‍ റാലി നടത്തിയത്.




Next Story

RELATED STORIES

Share it