Big stories

മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി; പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് തിരിച്ചടി;   പാലാരിവട്ടം പാലം അഴിമതിക്കേസ്: ഇഡി അന്വേഷണം തുടരാമെന്ന് ഹൈക്കോടതി
X

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ മന്ത്രിയും മുസ് ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞിന് കനത്ത തിരിച്ചടി. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോവാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ ഇഡി അന്വേഷണത്തിനെതിരേ വി കെ ഇബ്രാഹിം കുഞ്ഞാണ് സ്‌റ്റേ വാങ്ങിയിരുന്നത്.

പാലാരിവട്ടം പാലം അഴിമതിയിലൂടെ നേടിയ 10 കോടി രൂപയുടെ കളളപ്പണം ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്നാണ് ആരോപണം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചാണ് നേരത്തെ ഇഡി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണസംഘം പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറുമടക്കം പ്രമുഖ മുസ് ലിം ലീഗ് നോതാക്കളില്‍ നിന്ന് മൊഴിയെടുത്തതിന് പിന്നാലെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസില്‍ സ്‌റ്റേ അനുവദിച്ചത്. അരോപണവും അന്വേഷണവും രാഷ്ട്രീയ പ്രേരിതമെന്ന ഇബ്രാംഹീംകുഞ്ഞിന്റെ വാദം അംഗീകരിച്ചായിരുന്നു അന്ന് ഹൈക്കോടതി ഹര്‍ജി തുടര്‍വാദത്തിനായി മാറ്റിയത്. നോട്ട് നിരോധന കാലത്ത് 10 കോടി രൂപയുടെ കള്ളപ്പണം ചന്ദ്രിക പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി വെളുപ്പിച്ചെന്നായിരുന്നു പരാതി. അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച പണം ഉപയോഗിച്ച് പാണക്കാട് കുടുംബാംഗങ്ങളുടെ പേരില്‍ ഭൂമി ഇടപാട് നടത്തിയെന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം എന്‍ഫോഴ്‌സ്‌മെന്റെ അന്വേഷിക്കുന്ന ഈ കേസിലാണ് ചന്ദ്രിക ദിനപത്രം ഡയറക്ടര്‍ ബോര്‍ഡ് അംഗം കൂടിയായ പി കെ കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്തിരുന്നത്.

Next Story

RELATED STORIES

Share it