Big stories

പാകിസ്താനിലെ അമുസ്‌ലിം ജനസംഖ്യ 23ല്‍ നിന്ന് 3.7 ശതമാനമായി കുറഞ്ഞോ? ബിജെപി വാദത്തിന്റെ നിജസ്ഥിതി എന്ത്?

ബംഗ്ലാദേശിലെയും പാകിസ്താനിലെയും മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വാദം ഉയര്‍ത്തുമ്പോള്‍ വ്യത്യസ്ഥ കണക്കുകള്‍ കൂട്ടികെട്ടിയാണ് ബിജെപി ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്‌

പാകിസ്താനിലെ അമുസ്‌ലിം ജനസംഖ്യ 23ല്‍ നിന്ന് 3.7 ശതമാനമായി കുറഞ്ഞോ? ബിജെപി വാദത്തിന്റെ നിജസ്ഥിതി എന്ത്?
X

ന്യൂഡല്‍ഹി: മതപരമായ പീഡനങ്ങളെതുടര്‍ന്ന് പാകിസ്താനിലെ അമുസ്‌ലിം ജനസംഖ്യ കുത്തനെ കുറഞ്ഞെന്നാണ് പൗരത്വ ഭേദഗതി ബില്ല് ലോക്‌സഭയില്‍ അവതരിപ്പിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ അവകാശപ്പെട്ടത്.സ്വാതന്ത്ര്യ സമയത്ത് പാക് ജനസംഖ്യയുടെ 23 ശതമാനം അമുസ്‌ലിംകളായിരുന്നുവെന്നും 2011 ആയപ്പോഴേക്കും അവരുടെ വിഹിതം 3.7 ശതമാനമായി കുത്തനെ കുറഞ്ഞെന്നുമായിരുന്നു അമിത് ഷായുടെ വാദം. ബംഗ്ലാദേശിലും സമാനമായ കുറവുണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ബംഗ്ലാദേശില്‍ (കിഴക്കന്‍ പാകിസ്താന്‍) 1947ല്‍ അമുസ്‌ലിം ജനസംഖ്യ 22 ശതമാനമായിരുന്നുവെന്നും 2011ല്‍ അത് 7.8 ശതമാനമായി കുറഞ്ഞെന്നുമാണ് ഒരു രേഖയുമില്ലാതെ അമിത് ഷാ അവകാശപ്പെട്ടത്.


Replying on Citizenship (Amendment) Bill 2019 in Lok Sabha. https://t.co/L2A9ZcbCny

അമിത് ഷായുടെ പാര്‍ലമെന്റിലെ പ്രസംഗം

കാലങ്ങളായി ബിജെപി നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളിലും അനുയായികള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും യാതൊരു തെളിവുകളുമില്ലാതെ വ്യാപകമായി പ്രചരിപ്പിക്കുന്ന ഒരു നുണയാണിത്. പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താനിലും ബംഗ്ലാദേശിലും വ്യാപകമായി ന്യൂനപക്ഷങ്ങളെ പീഡനത്തിനിരയാക്കുന്നതായും സംഘപരിവാരം പ്രചരിപ്പിച്ചിരുന്നു. പൗരത്വ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലും അമിത് ഷാ തന്റെ അവകാശവാദം ആവര്‍ത്തിച്ചിരുന്നു. പാകിസ്ഥാനിലും ബംഗ്ലാദേശിലും മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യയില്‍ 20 ശതമാനം വരെ കുറവ് ഉണ്ടായിയെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. പാകിസ്താനില്‍നിന്നും ബംഗ്ലാദേശില്‍നിന്നും അപ്രത്യക്ഷരായ ന്യൂനപക്ഷങ്ങള്‍ എവിടെ? ഒന്നുകില്‍ അവര്‍ കൊല്ലപ്പെടുകയോ അല്ലെങ്കില്‍ ഇന്ത്യയില്‍ അഭയം തേടുകയോ ചെയ്തു എന്നാണ് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞത്.

ഭാരതീയ ജനതാപാര്‍ട്ടി (ബിജെപി)യും അതിന്റെ അനുയായികളും കാലങ്ങളായി നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു നുണയാണിത്. പാകിസ്താനിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ (പ്രത്യേകിച്ച് ഹിന്ദുക്കള്‍ക്ക് എതിരായ) ഉയര്‍ത്തിക്കാട്ടുന്നതിനായി ബിജെപിയും രാജ്യത്തെ വലതുപക്ഷ ഹിന്ദുത്വ സംഘടനകളും 1947ലെ വിഭജനത്തിനുശേഷം ഇസ്‌ലാമിക പാകിസ്താനില്‍ അമുസ്‌ലിംകളെ ക്രൂരമായി പീഡിപ്പിച്ചെന്ന് വാദിക്കാന്‍ സമാന കണക്കുകളാണ് ഉദ്ധരിക്കാറുള്ളത്.

.ഈ കണക്കുകളില്‍ എത്രത്തോളം ശരിയുണ്ട്?

പാകിസ്താനിലെ അമുസ്‌ലിം ജനസംഖ്യ 23ല്‍ നിന്ന് 3.7 ശതമാനമായി കുറഞ്ഞുവോ? ഈ അവകാശവാദത്തിന്റെ അടിസ്ഥാനം എന്താണ്? ഈ അവകാശവാദങ്ങള്‍ എത്രത്തോളം ശരിയുണ്ടെന്ന് പാകിസ്താന്റെ കാനേഷുമാരി രേഖകള്‍ വ്യക്തമാക്കുന്നു.

പാക്കിസ്താനിലെ അമുസ്‌ലിം ജനസംഖ്യ

1947 ആഗസ്ത 14നാണ് പാകിസ്താന് ഒരു രാഷ്ട്രമായി മാറുന്നത്. അക്കാലത്ത്, കിഴക്കന്‍ പാകിസ്താന്‍ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ ബംഗ്ലാദേശും പാകിസ്താന്റെ ഭാഗമായിരുന്നു. ഇസ്ലാമിനെ അതിന്റെ രാഷ്ട്രമതമായി അംഗീകരിച്ചാണ് ഈ രണ്ട് പ്രദേശങ്ങളും ചേര്‍ന്ന് പുതിയ സ്വതന്ത്ര രാഷ്ട്രമായി മാറുന്നത്.

1947ലെ പാകിസ്താനിലെ അമുസ്‌ലിം ജനസംഖ്യ

1947ല്‍ പാക് ജനസംഖ്യയുടെ മതപരമായ ഘടനയെക്കുറിച്ച് ആധികാരികവും വിശ്വസനീയവുമായ ഔദ്യോഗിക വിവരങ്ങളൊന്നുമില്ല. 1947ലെ പാകിസ്താന്റെ മതാടിസ്ഥാനത്തിലുള്ള ജനസംഖ്യയെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും അതിനെ സാധൂകരിക്കുന്ന തെളിവുകളൊ ഈ കണക്കുകള്‍ എന്ത് അവലംബമാക്കിയുള്ളതാണെന്നോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പാക് പാര്‍ലമെന്റ് അംഗമായിരുന്ന ഫറഹ്നാസ് ഇസ്പഹാനി എഴുതി 2013ല്‍ ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച 'പാകിസ്താനിലെ ന്യൂനപക്ഷ ശുദ്ധീകരണം' എന്ന ലേഖനത്തിലും സമാനമായഒരു കാര്യം പരാമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതില്‍ ഉദ്ധരിച്ച കണക്കുകളുടെ സ്രോതസ്സ് അവര്‍ പരാമര്‍ശിച്ചിട്ടില്ല. പാകിസ്താന്റെ മതപരമായ ഘടനയെക്കുറിച്ചുള്ള ആദ്യ കണക്കുകള്‍ 1941ലെ സെന്‍സസില്‍ നിന്നുള്ളതാണ്. എന്നാല്‍ ഇത് നടത്തിയത് അവിഭക്ത ഇന്ത്യയിലായതിനാല്‍ അതിനെ പരാമര്‍ശിക്കുന്നത് നിരര്‍ഥകമാണ്. കാരണം 1947ലെ രക്തരൂക്ഷിതമായ വിഭജനത്തിനുശേഷം വന്‍ തോതിലുള്ള അഭയാര്‍ഥി പ്രവാഹമാണ് ഇരു രാജ്യത്തേക്കും ഉണ്ടായത്. അതിനാല്‍ തന്നെ അടിസ്ഥാന സാഹചര്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നില്ല.

പാകിസ്താന്‍ രൂപീകൃതമായ ശേഷം 1951ല്‍ ആണ് രാജ്യത്ത് ആദ്യ കാനേഷുമാരി നടക്കുന്നത്. ഇതില്‍ പടിഞ്ഞാറന്‍ പാകിസ്താനും (നിലവിലെ പാകിസ്താന്‍) കിഴക്കന്‍ പാകിസ്താനും (നിലവിലെ ബംഗ്ലാദേശ്) ഉള്‍പ്പെടുന്നുണ്ട്. ഈ സെന്‍സസ് പ്രകാരം 1951ല്‍ പാകിസ്താനിലെ മൊത്തം ജനസംഖ്യയില്‍ മുസ്‌ലിംകള്‍ 85.80 ശതമാനവും അമുസ്‌ലിംകള്‍ 14.20 ശതമാനവുമാണ്. (പടിഞ്ഞാറന്‍ പാകിസ്താനും കിഴക്കന്‍ പാകിസ്താനും ഇതില്‍ ഉള്‍പ്പെടും).

ഈ കണക്കുകള്‍ പ്രകാരം പടിഞ്ഞാറന്‍ പാകിസ്താനില്‍ ആകെ ജനസംഖ്യയുടെ 3.44 ശതമാനവും കിഴക്കന്‍ പാകിസ്താനില്‍ (ഇന്നത്തെ ബംഗ്ലാദേശ്) 23.20 ശതമാനവും അമുസ്‌ലിംകളാണ്. അവിഭക്ത പാകിസ്താനിലെ നിലവിലെ മതന്യൂനപക്ഷങ്ങളുടെ ജനസംഖ്യാ മാറ്റം മനസിലാക്കാന്‍, പശ്ചിമ പാകിസ്താനിലെയും കിഴക്കന്‍ പാകിസ്താനിലെയും (ഇപ്പോള്‍ ബംഗ്ലാദേശ്) പ്രവണതകളെക്കുറിച്ച് പ്രത്യേകം വിശകലനം ചെയ്യേണ്ടതുണ്ട്.

പടിഞ്ഞാറന്‍ പാകിസ്താനില്‍ (നിലവിലെ പാകിസ്താന്‍) എന്താണ് സംഭവിച്ചത്

1951ലെ കാനേഷുമാരി പ്രകാരം പാകിസ്താന്‍ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തെ മൊത്തം ജനസംഖ്യയുടെ 96.56 ശതമാനവും മുസ്‌ലിംകളായിരുന്നു. ചുവടെയുള്ള പട്ടിക അവിഭക്ത പാകിസ്താനിലെ അഞ്ച് പ്രവിശ്യകളുടെയും മതപരമായ ഘടന വിശദമാക്കുന്നുണ്ട്.


1961ലാണ് പാകിസ്ഥാന്‍ അടുത്ത കാനേഷുമാരി നടത്തിയത്. പടിഞ്ഞാറന്‍ പാകിസ്താനിലെ അമുസ് ലിം ജനസംഖ്യ മൊത്തം ജനസംഖ്യയുടെ 2.83 ശതമാനമായി കുറഞ്ഞതായി ഈ കാനേഷുമാരിയില്‍ വെളിപ്പെട്ടിരുന്നു. മൂന്നാമത്തെ കാനേഷുമാരി നടന്ന 1972 ആയപ്പോഴേക്കും ഇപ്പോള്‍ ബംഗ്ലാദേശ് എന്നറിയപ്പെടുന്ന കിഴക്കന്‍ പാകിസ്താന്‍ സ്വതന്ത്ര്യ രാജ്യമായി മാറിയിരുന്നു.

1972ലെ സെന്‍സസ് പ്രകാരം പാകിസ്താനിലെ അമുസ്‌ലിം ജനസംഖ്യ ആകെ ജനസംഖ്യയുടെ 3.25 ശതമാനമാണ്. ഇത് 1961ലെ (2.83%) അവരുടെ വിഹിതത്തേക്കാള്‍ ഉയര്‍ന്നതാണ്. 1981ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം അമുസ്‌ലിം ജനസംഖ്യയില്‍ നേരിയ ഇടിവുണ്ടായതായി കാണിക്കുന്നു. 1972ലെ സെന്‍സസ് പ്രകാരം 3.30 ശതമാനമുണ്ടായിരുന്ന അമുസ്‌ലിം ജനസംഖ്യ 1981ലെത്തുമ്പോള്‍ 3.25 ശതമാനമായി കുറഞ്ഞതായും കണക്കുകള്‍ വ്യക്തമാക്കുന്നു


1981നു ശേഷം 1998ലാണ് പാകിസ്താനില്‍ മറ്റൊരു കാനേഷുമാരി നടക്കുന്നത്. ഇതു പ്രകാരം ആകെ ജനസംഖ്യയുടെ 3.70 ശതമാനം അമുസ്‌ലിംകളാണ്. അടുത്തിടെ 2017ല്‍ പാകിസ്താന്‍ കാനേഷുമാരി നടത്തിയിട്ടുണ്ടെങ്കിലും അതിന്റെ മതപരമായ വിഭജനം സംബന്ധിച്ചുള്ള കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല.

പാകിസ്താന്റെ കാനേഷുമാരി രേഖകള്‍ അടിസ്ഥാനമാക്കി പരിശോധിക്കുമ്പോള്‍

1) ഒരു കാലത്തും പാകിസ്താനില്‍ മൊത്തം ജനസംഖ്യയുടെ 23 ശതമാനം അമുസ്‌ലിം ജനസംഖ്യ ഉണ്ടായിട്ടില്ല.

2) അവിഭക്ത പാക്കിസ്താനില്‍ പോലും, അമുസ്ലിം ജനസംഖ്യയുടെ വിഹിതം 15 ശതമാനം പോലും എത്തിയിട്ടില്ല. (ഏറ്റവും ഉയര്‍ന്നത് 1951ല്‍ 14.2 ശതമാനമായിരുന്നു.)

3) ഇപ്പോഴത്തെ പാകിസ്താനില്‍ (അതായത് പഴയ പടിഞ്ഞാറന്‍ പാകിസ്താന്‍), 1951ല്‍ ജനസംഖ്യയുടെ 3.44 ശതമാനം മാത്രമായിരുന്നു അമുസ്‌ലിംകള്‍.

4) സെന്‍സസ് ഡാറ്റകള്‍ പ്രകാരം പാകിസ്താനിലെ അമുസ്‌ലിം ജനസംഖ്യ മൂന്നു പതിറ്റാണ്ടായി 3.5 ശതമാനത്തിന് ചുറ്റിപറ്റിയാണ് നിലകൊള്ളുന്നത്.

കിഴക്കന്‍ പാകിസ്താനിലെ സാഹചര്യം (ഇന്നത്തെ ബംഗ്ലാദേശ്)

1971ല്‍ ബംഗ്ലാദേശായി മാറിയ കിഴക്കന്‍ പാകിസ്ഥാനില്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാം. 1951ല്‍ കിഴക്കന്‍ പാകിസ്താനിലെ മൊത്തം ജനസംഖ്യയുടെ 23.20 ശതമാനം അമുസ്‌ലിംകളാണെന്ന് പാകിസ്താന്റെ കാനേഷുമാരി വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷങ്ങള്‍ക്കിടെ രാജ്യത്ത് അമുസ്ലിം ജനസംഖ്യയില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും ബിജെപി അവകാശപ്പെടുന്നത് പോലുള്ള ഒരു കുറവ് രാജ്യത്തുണ്ടായിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.



1961 ആയപ്പോഴേക്കും കിഴക്കന്‍ പാകിസ്താനിലെ അമുസ്ലിം ജനസംഖ്യ 19.57 ശതമാനമായി കുറഞ്ഞു. 1974ല്‍ 14.60 ശതമാനമായി. 1981ല്‍ 13.40 ശതമാനമായി. 1991ല്‍ 11.70 ശതമാനവും 2001ല്‍ 10.40 ശതമാനവുമായി. ബംഗ്ലാദേശിലെ മുസ്‌ലിം അമുസ്‌ലിം ജനസംഖ്യ 1951നും 2011നും ഇടയില്‍ ബംഗ്ലാദേശ് (മുമ്പ് കിഴക്കന്‍ പാകിസ്താന്‍ എന്നറിയപ്പെട്ടിരുന്നു) അമുസ്‌ലിംകളുടെ ജനസംഖ്യയില്‍ കുറവുണ്ടായിട്ടുണ്ട്. 1951ല്‍ അമുസ്‌ലിംകള്‍ ഈ പ്രദേശത്തെ ജനസംഖ്യയുടെ 23.2% ആയിരുന്നെങ്കില്‍ 2011 ആയപ്പോഴേക്കും ഈ വിഹിതം 9.6% ആയി ചുരുങ്ങിയിട്ടുണ്ട്. 2011ല്‍ നടത്തിയ ഏറ്റവും പുതിയ കാനേഷുമാരി പ്രകാരം രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 9.60 ശതമാനമാണ് അമുസ്‌ലിംകളുള്ളത്. 1951നും 2011 നും ഇടയില്‍, അമുസ്‌ലിംകളുടെ ജനസംഖ്യ 23.20 ശതമാനത്തില്‍ നിന്ന് 9.40 ശതമാനമായി ചുരുങ്ങി.

ബംഗ്ലാദേശിലെ ജനസംഖ്യയിലെ മത വിഹിതത്തിലെ മാറ്റം


മുസ്‌ലിം ജനസംഖ്യയില്‍ ക്രമാനുഗത വര്‍ധനവുണ്ടായതായി 1951നും 2011നും ഇടയില്‍ നടന്ന ബംഗ്ലാദേശിന്റെ കാനേഷുമാരി വിവരങ്ങള്‍ വ്യക്തമാക്കുന്നു. 1951ല്‍ 23.20 ശതമാനമുണ്ടായിരുന്ന ഹിന്ദുക്കള്‍ 2011ല്‍ എത്തിയപ്പോള്‍ 8.5 ശതമാനവുമായി കുറഞ്ഞു. അമുസ്‌ലിംകളാവട്ടെ 9.60 ശതമാനവും ആയി കുറഞ്ഞു.

ബിജെപി അവകാശവാദങ്ങള്‍

1) പാകിസ്ഥാനിലെ അമുസ്ലിംകളുടെ ജനസംഖ്യ സ്വാതന്ത്ര്യസമയത്ത് 23 ശതമാനത്തില്‍ നിന്ന് 2011 ല്‍ 3.7 ശതമാനമായി കുറഞ്ഞു.

2) സ്വാതന്ത്ര്യസമയത്ത് ബംഗ്ലാദേശിലെ അമുസ്ലിം ജനസംഖ്യ 22 ശതമാനമായിരുന്നു. 2011ല്‍ ഇത് 7.8 ശതമാനമായി കുറഞ്ഞു.

3) ഈ രണ്ട് ഇസ് ലാമിക രാജ്യങ്ങളിലും അമുസ്‌ലിംകളുടെ ജനസംഖ്യാ വിഹിതം കുറയുന്നത് വ്യാപകമായ മതപരമായ പീഡനം മൂലമാണ്.

നേരത്തെ ചര്‍ച്ച ചെയ്തതുപോലെ, വിഭജന സമയത്ത് പാക്കിസ്ഥാന്റെ മതപരമായ ഘടനയെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നുമില്ല (ഇന്നത്തെ ബംഗ്ലാദേശ് ഉള്‍പ്പെടെ). ലഭ്യമായ ഏറ്റവും അടുത്ത ഔദ്യോഗിക കണക്കുകള്‍ 1951ലെ സെന്‍സസില്‍ നിന്നുള്ളതാണ്. 1947നും 1951നും ഇടയില്‍ സംഭവിച്ചത് വ്യക്തിഗത വ്യാഖ്യാനത്തിന് വിധേയമാണ്.

എന്താണ് യാഥാര്‍ത്ഥ്യം?

1947ലെ വിഭജന സമയത്ത് പാകിസ്താനില്‍ ആയിരക്കണക്കിന് അമുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെട്ടു എന്നത് ഒരു വസ്തുതയാണ് (ഇന്ത്യയില്‍ ആയിരക്കണക്കിന് മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെട്ടതുപോലെ). കൂടാതെ, ആയിരക്കണക്കിന് ഹിന്ദുക്കളും മറ്റ് മതന്യൂനപക്ഷങ്ങളും 1947ല്‍ പാകിസ്താന്‍ വിട്ട് ഇന്ത്യയില്‍ പ്രവേശിക്കുകയും ആയിരക്കണക്കിന് മുസ്‌ലിംകള്‍ ഇന്ത്യ വിട്ട് പാകിസ്താന്‍ പൗരന്മാരാകുകയും ചെയ്തു. ഈ വ്യാപകമായ കുടിയേറ്റവും കൊലപാതകങ്ങളും വിഭജനത്തിനു മുമ്പുള്ള സാഹചര്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബന്ധപ്പെട്ട പ്രദേശങ്ങളുടെ മതപരമായ ഘടനയെ മാറ്റിമറിച്ചു. മാത്രമല്ല, ഇതു സംബന്ധിച്ച കൃത്യമായ രേഖകളില്ലാത്തതിനാല്‍ ഈ പീഡനങ്ങളുടെയും കുടിയേറ്റങ്ങളുടേയും കൃത്യമായ എണ്ണം തിട്ടപ്പെടുന്നതില്‍നിന്നു തടയുന്നു. അതിനാല്‍, 1947ല്‍ പാകിസ്താനിലെ അമുസ്‌ലിംകളുടെ ജനസംഖ്യയുടെ പങ്ക് അജ്ഞാതമായി തുടരുന്നു. പാകിസ്താന്റെ 1951ലെ കാനേഷുമാരിയെ അടിസ്ഥാനമാക്കി വിശകലനം ചെയ്യുമ്പോള്‍, പാകിസ്താനിലും ബംഗ്ലാദേശിലും മത പീഡന വിഷയത്തില്‍ ഇരു പ്രദേശങ്ങളിലേയും വിവരങ്ങള്‍ ബിജെപി കൂട്ടിക്കുഴക്കുകയാണ്.

ഒന്നാമതായി, പാകിസ്ഥാനിലെ ജനസംഖ്യയുടെ 23 ശതമാനം അമുസ്‌ലിംകളായിരുന്നുവെന്നാണ് ബിജെപി വാദം. എന്നാല്‍, കിഴക്കന്‍ പാകിസ്ഥാനിലെ ജനസംഖ്യയുടെ 23 ശതമാനം മാത്രമായിരുന്നു അമുസ്‌ലിംകള്‍. രണ്ടു രാജ്യവും ഒരുമിച്ചെടുത്താല്‍ (പാകിസ്താനും ബംഗ്ലാദേശും)1951ല്‍ അമുസ്‌ലിംകളുടെ പങ്ക് കേവലം 14.20 ശതമാനമായിരുന്നു (എക്കാലത്തെയും ഉയര്‍ന്നത്).

രണ്ടാമതായി, പാകിസ്ഥാനില്‍ അമുസ്‌ലിംകളുടെ പങ്ക് 23 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായി കുറഞ്ഞുവെന്ന് ബിജെപി വാദം. ഇതും തെറ്റാണ്, കാരണം പാകിസ്ഥാനിലെ അമുസ്ലിംകളുടെ വിഹിതം ആദ്യ സെന്‍സസ് മുതല്‍ 3.5 ശതമാനമായിരുന്നു.

1951: 3.44 ശതമാനം

1961: 2.80 ശതമാനം

1972: 3.25 ശതമാനം

1981: 3.33 ശതമാനം

1998: 3.70 ശതമാനം

മൂന്നാമതായി, ബംഗ്ലാദേശില്‍ അമുസ്‌ലിംകളുടെ ശതമാനം ഗണ്യമായി കുറഞ്ഞുവെന്ന് പറയുന്നതില്‍ ബിജെപി ശരിയാണ്. എന്നാല്‍ 22 ശതമാനത്തില്‍ നിന്ന് 7.8 ശതമാനമായി ഇടിവുണ്ടായെന്ന് പറയുന്നത് തെറ്റാണ്. ഔദ്യോഗിക സെന്‍സസ് കണക്കുകള്‍ പ്രകാരം 1951ല്‍ 23.20 ശതമാനമായിരുന്ന അമുസ്‌ലിം ജനസംഖ്യ 2011ല്‍ എത്തിയപ്പോള്‍ 9.40 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

നാലാമതായി, മതപരമായ പീഡനം മൂലമാണ് ബംഗ്ലാദേശില്‍ അമുസ്‌ലിം ജനസംഖ്യ കുറയുന്നതെന്നാണ് ബിജെപിയുടെ മറ്റൊരു വാദം. കിഴക്കന്‍ പാകിസ്ഥാനിലും പിന്നീട് ബംഗ്ലാദേശിലും മതന്യൂനപക്ഷങ്ങള്‍ പീഡനങ്ങള്‍ക്കിരയായിട്ടുണ്ട് (ഇന്ത്യയില്‍ മുസ്‌ലിംകള്‍ പീഡിപ്പിക്കപ്പെടുന്നത് പോലെ). മത പീഡനത്തിന് അപ്പുറത്ത് അമുസ്‌ലിംകള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് കുടിയേറിയതും ബംഗ്ലാദേശില്‍ അവരുടെ ജനസംഖ്യ ഇടിയാന്‍ കാരണമായി. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളാണ് ബംഗ്ലാദേശില്‍നിന്നുള്ള ശക്തമായ കുടിയേറ്റത്തിന് കാരണമായത്. ഈ അനധികൃത കുടിയേറ്റക്കാരില്‍ ഹിന്ദുക്കള്‍ മാത്രമല്ല, ബംഗാളി മുസ്‌ലിംകളും ഉള്‍പ്പെടുന്നു. ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റം ബഹുമുഖ പ്രതിഭാസമാണ്. മതപീഡനമാണ് കുടിയേറ്റത്തിന് കാരണമെന്ന വാദം പൂര്‍ണമായും ശരിയല്ലെന്നും ഇതു വ്യക്തമാക്കുന്നു.

നുണകള്‍ ആവര്‍ത്തിച്ച് ബിജെപി ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു

ബംഗ്ലാദേശിലെയും പാകിസ്താനിലെയും മതന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വാദം ഉയര്‍ത്തുമ്പോള്‍ വ്യത്യസ്ഥ കണക്കുകള്‍ കൂട്ടികെട്ടിയാണ്് ബിജെപി ആശയക്കുഴപ്പം സൃഷ്ടിക്കുന്നത്‌. 1951ല്‍ ബംഗ്ലാദേശിലുണ്ടായിരുന്ന (മുന്‍ കിഴക്കന്‍ പാകിസ്താന്‍) 23 ശതമാനം അമുസ്‌ലിംകളുടെ കണക്കിനോടൊപ്പം 1998ല്‍ പാകിസ്താനിലുണ്ടായിരുന്ന 3.7 ശതമാനം വരുന്ന അമുസ്‌ലിംകളുടെ കണക്കുമാണ് ബിജെപി കൂട്ടിക്കെട്ടുന്നത്. ഈ കണക്കുകളിലൂടെ പാകിസ്ഥാനില്‍ അമുസ്‌ലിംകളുടെ ജനസംഖ്യ 23 ശതമാനത്തില്‍ നിന്ന് 3.7 ശതമാനമായി കുറഞ്ഞതായി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ബിജെപിക്കും തീവ്ര വലതു സംഘടനകള്‍ക്കും ആവുന്നുണ്ട്.

Next Story

RELATED STORIES

Share it