Big stories

നിപയില്‍ വീണ്ടും ആശ്വാസം: ഹൈറിസ്‌ക് സമ്പര്‍ക്കപ്പട്ടികയില്‍ 61 പേരുടെ ഫലം നെഗറ്റീവ്

കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നു.

നിപയില്‍ വീണ്ടും ആശ്വാസം: ഹൈറിസ്‌ക് സമ്പര്‍ക്കപ്പട്ടികയില്‍ 61 പേരുടെ ഫലം നെഗറ്റീവ്
X

തിരുവനന്തപുരം: നിപ വൈറസ് വ്യാപനം സംബന്ധിച്ച് വീണ്ടും ആശ്വാസവാര്‍ത്ത. രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്ന് ഹൈറിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന 61 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ ഏറ്റവും ഒടുവില്‍ നിപ സ്ഥിരീകരിച്ച വ്യക്തിയെ പരിചരിച്ച ആരോഗ്യ പ്രവര്‍ത്തകയുടെ ഫലവും നെഗറ്റീവാണ്. പതിനൊന്നാം തിയ്യതി മരിച്ച വ്യക്തിയുടെ വളരെ അടുത്ത സമ്പര്‍ക്ക പട്ടികയിലുള്ള വ്യക്തിയും നെഗറ്റീവാണ്. ഇത് ഈ സമയത്ത് നല്ല ആശ്വാസമാണ് നല്‍കുന്നത്. അതിനിടെ, വൈറസ് വ്യാപനം സംബന്ധിച്ച് കേന്ദ്രസംഘവുമായി രാവിലെയും വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. നിപ പ്രതിരോധനത്തിനുള്ള കേരളത്തിന്റെ ശ്രമങ്ങളെ സംഘം പ്രകീര്‍ത്തിച്ചത്തിച്ചതായും കേന്ദ്രത്തില്‍ നിന്നെത്തിയ ഒരു സംഘം ഇന്ന് മടങ്ങിയേക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പുതുതായി നിപ കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും ജില്ലകള്‍ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു. നിരന്തരം വീക്ഷിച്ച് പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കണം. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ സമ്പര്‍ക്ക ദിവസം മുതല്‍ 21 ദിവസം ഐസൊലേഷനില്‍ കഴിയണം. കോഴിക്കോട്, തൃശൂര്‍, മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരുടെ യോഗം ചേര്‍ന്നു. ഓരോ ജില്ലയിലേയും ഐസൊലേഷന്‍, ചികില്‍സ സംവിധാനങ്ങള്‍ എന്നിവ യോഗം വിലയിരുത്തി. കോഴിക്കോടിന് പുറമേ മറ്റ് ജില്ലകളും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. 45 പേര്‍ മറ്റുജില്ലകളിലായി ക്വാറന്റൈനില്‍ കഴിയുന്നു. ജില്ലകളില്‍ ഫീവര്‍ സര്‍വെയലന്‍സ്, എക്‌സപേര്‍ട്ട് കമ്മിറ്റി മീറ്റിങ് എന്നിവ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുകയാണ്. സ്‌റ്റേറ്റ് ആര്‍ആര്‍ടി കൂടി വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ സംസ്ഥാനതല കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചുവരുന്നു. എല്ലാ ജില്ലകളിലും സര്‍വയലെന്‍സിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. എല്ലാ ജില്ലകളിലും പ്രത്യേകമായി ഒരു ആംബുലന്‍സ്, ഐസൊലേഷന്‍ വാര്‍ഡുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഇ-സഞ്ജീവനി ടെലിമെഡിസിന്‍ സേവനം ശക്തമാക്കിയിട്ടുണ്ട്. മാനസിക പിന്തുണയ്ക്കായി ടെലിമനസിന്റെ ഭാഗമായി സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചു. നിപ രോഗവുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലെയും ജില്ലാ സര്‍വെയലന്‍സ് ഓഫിസര്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, നഴ്‌സിങ് ഓഫിസര്‍മാര്‍, ഹെല്‍ത്ത് സൂപര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്‌സിങ് അസിസ്റ്റന്റുമാര്‍ തുടങ്ങി 6000 ഓളം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതായും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.




Next Story

RELATED STORIES

Share it