Big stories

നാഷണല്‍ ഹെറാള്‍ഡ് കേസ്; അറിയേണ്ടതെല്ലാം

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന ആരോപണത്തിന്റെ ചുവട് പിടിച്ചുള്ളതാണ് കേസ്.

നാഷണല്‍ ഹെറാള്‍ഡ് കേസ്; അറിയേണ്ടതെല്ലാം
X

നാഷണല്‍ ഹെറാള്‍ഡിന്റെ ആസ്തി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്തുവരികയാണ്.

എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസ്

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ എജെഎല്‍ ലിമിറ്റഡിന്റെ രണ്ടായിരം കോടിയിലധികം രൂപ വരുന്ന ആസ്തി സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഡയറക്ടര്‍മാരായ കമ്പനിയിലേക്ക് മാറ്റിയതില്‍ കള്ളപ്പണ ഇടപാടും, നികുതി വെട്ടിപ്പും നടന്നുവെന്ന ആരോപണത്തിന്റെ ചുവട് പിടിച്ചുള്ളതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.

പരാതിക്കാരന്‍ ബിജെപി നേതാവ്

ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് ഇഡി അന്വേഷണം നടത്തുന്നത്. എന്നാല്‍, ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ ഭരണകൂടത്തിന്റെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ രാഷ്ട്രീയ വേട്ടയാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. നേരത്തേ തെളിവില്ലെന്ന് കണ്ട് ഇഡി അവസാനിപ്പിച്ച കേസ് സ്വാമിയുടെ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി വീണ്ടും അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്വേഷണം തുടരാനായിരുന്നു സുപ്രിംകോടതിയും നിര്‍ദേശിച്ചത്.

വിവാദം തുടങ്ങുന്നത് 2008ല്‍

90 കോടിയുടെ കടവുമായി 2008ല്‍ നാഷണല്‍ ഹെറാള്‍ഡ് അടച്ചു പൂട്ടുന്നതോടെയാണ് ഇതു സംബന്ധിച്ച വിവാദങ്ങള്‍ തുടങ്ങിയത്. ബാധ്യത തീര്‍ക്കാന്‍ നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേര്‍ണ്ണല്‍സ് ലിമിറ്റഡിന് കോണ്‍ഗ്രസ് 90 കോടി രൂപ നല്‍കുന്നു. ഈ തുക തിരിച്ചടക്കാന്‍ എജെഎല്ലിന് കഴിഞ്ഞില്ല. 2010ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡയറക്ടര്‍മാരായി യംഗ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കുന്നു. കോണ്‍ഗ്രസ് നല്‍കിയ വായ്പ പിന്നീട് യംഗ് ഇന്ത്യയുടെ പേരിലാക്കുന്നു. സ്വാഭാവികമായും എജെഎല്‍ യംഗ് ഇന്ത്യന് പണം നല്‍കണമെന്ന് വരുന്നു.

പണം നല്‍കാന്‍ കഴിയാത്തതിനാല്‍ എജെഎല്ലിന്റെ ഓഹരികള്‍ 50 ലക്ഷം രൂപക്ക് യംഗ് ഇന്ത്യ വാങ്ങുകയും, രണ്ടായിരം കോടി രൂപയോളം വരുന്ന ആസ്തി സോണിയയും രാഹുലും ഡയറക്ടര്‍മാരായ കമ്പനിയുടെ പേരിലാകുകയും ചെയ്യുന്നു.

2013ല്‍ കേസ് കോടതിയിലെത്തുന്നു

ഈ ഇടപാട് ചോദ്യം ചെയ്ത് 2013ല്‍ സുബ്രഹ്മണ്യന്‍ സ്വാമി ദില്ലി പട്യാല ഹൗസ് കോടതിയെ സമീപിച്ചതോടെ നിയമയുദ്ധം തുടങ്ങിയത്.

2014ല്‍ സോണിയേയും രാഹുലിനെയും കോടതി വിളിച്ചുവരുത്തി. പരാതിയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഇഡിയും അന്വേഷണം തുടങ്ങി. തെളിവില്ലെന്ന് കണ്ട് 2015ല്‍ അന്വേഷണം അവസാനിപ്പിച്ച രാജന്‍ കട്ടോച്ച് എന്ന ഉദ്യോഗസ്ഥനെ മാറ്റി സ്വാമിയുടെ പരാതിയില്‍ മോദി സര്‍ക്കാര്‍ കേസ് ഡയറി വീണ്ടും തുറക്കുന്നു. 2015ല്‍ ദില്ലി കോടതിയില്‍ നിന്ന് സോണിയ ഗാന്ധി ഉള്‍പ്പടെയുള്ള പ്രതികള്‍ ജാമ്യമെടുത്തു.

സുപ്രിംകോടതിയെ സമീപിച്ചെങ്കിലും കീഴ്‌കോടതി നടപടികള്‍ തുടരട്ടെയെന്നായിരുന്നു നിലപാട്. ഹെറാള്‍ഡ് ഹൗസ് ഒഴിയണമെന്ന് കേന്ദ്രസര്‍ക്കാര്‍ യംഗ് ഇന്ത്യക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും സുപ്രിംകോടതിയെ സമീപിച്ച് യംഗ് ഇന്ത്യ അനുകൂല വിധി നേടി. ഇതിനിടെ കേസില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സാല്‍ തുടങ്ങി കേസില്‍ പ്രതികളായ കോണ്‍ഗ്രസ് നേതാക്കളുടെ മൊഴി ഇഡി രേഖപ്പെടുത്തി. സോണിയഗാന്ധിക്കും, രാഹുല്‍ ഗാന്ധിക്കും നോട്ടീസ് നല്‍കുകയും രാഹുല്‍ഗാന്ധിയെ ചോദ്യം ചെയ്തുവരികയുമാണ്.

Next Story

RELATED STORIES

Share it