Big stories

സുബൈറിന്റെ ശരീരത്തില്‍ 50 ലേറെ വെട്ടുകള്‍; കഴുത്തിനും കൈകാലുകള്‍ക്ക് ആഴത്തിലുള്ള മുറിവുകള്‍

സുബൈറിന്റെ ശരീരത്തില്‍ 50 ലേറെ വെട്ടുകള്‍;   കഴുത്തിനും കൈകാലുകള്‍ക്ക് ആഴത്തിലുള്ള മുറിവുകള്‍
X

പാലക്കാട്: പാലക്കാട്ട് കൊല്ലപ്പെട്ട പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ ശരീരത്തില്‍ 50ല്‍ അധികം വെട്ടുകള്‍. കഴുത്തിനും കൈക്കും കാലിനും ഏറ്റ ആഴത്തിലുള്ള മുറിവുകളില്‍ നിന്നും രക്തം വാര്‍ന്നതാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. തലമുതല്‍ കാല്‍ വരേയുള്ള ഭാഗങ്ങളില്‍ ഗുരുതരമായ മുറിവുകളുണ്ട്. മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാല്‍ 4 മണിക്കൂറോളമെടുത്താണ് പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഉദ്യോഗസ്ഥന്‍ ഇന്ന് പോലിസിന് വിവരങ്ങള്‍ മൊഴിയായി നല്‍കും. വിശദ റിപ്പോര്‍ട്ട് ദിവസങ്ങള്‍ക്കകം സമര്‍പ്പിക്കും. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സുബൈറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

സുബൈറിന്റെ കൊലപാതകത്തില്‍ അന്വേഷണം പഴയ വെട്ടുകേസ് പ്രതികളിലേക്ക് നീങ്ങുകയാണെന്ന സൂചനയാണ് പോലിസില്‍ നിന്നും ലഭിക്കുന്നത്. ഒരു വര്‍ഷം മുമ്പ് സക്കീര്‍ ഹുസൈന്‍ എന്ന എസ്ഡിപിഐ പ്രവര്‍ത്തകനെ എരട്ടക്കുളം തിരിവില്‍ വച്ച് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയാണ് സക്കീര്‍ ഹുസൈനെ ആര്‍എസ്എസ് സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സക്കീര്‍ ഹുസൈന്‍ മാസങ്ങളോളം ചികില്‍സയില്‍ കഴിഞ്ഞിരുന്നു. ഈ കേസിലെ പ്രതികളായ സുദര്‍ശനന്‍, ശ്രീജിത്ത്, ഷൈജു ഉള്‍പ്പടെ അഞ്ച് പേരെ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. ഒരു മാസം മുമ്പ് ഇവര്‍ ജാമ്യത്തിലിറങ്ങിയിരുന്നുവെന്ന് പോലിസിന് വിവരം ലഭിച്ചു. ഈ സംഘമാണോ സുബൈറിനെ കൊലപ്പെടുത്തിയതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഇവരുടെ പ്രവര്‍ത്തനം കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണ്. പ്രതികള്‍ കൊലപാതകത്തിന് ശേഷം കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന സംശയത്തിലാണ് പോലിസ്. ഇന്നലെ ഉച്ചയോടെയാണ് അരും കൊലപാതകമുണ്ടായത്. പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്.

സുബൈറിനെ വധിച്ച സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും പോലിസ് കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. KL9 AQ 79 Ol എന്ന ഓള്‍ട്ടോ 800 കാര്‍ കെ.കൃപേഷ് എന്നയാളുടെ പേരിലുള്ളതാണ്. ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഹൈവേക്ക് അടുത്ത് കാര്‍ കണ്ടതെന്നും സംശയം തോന്നിയതോടെ രാത്രി 10 മണിയോടെ പോലിസിനെ അറിയിക്കുകയായിരുന്നുവെന്നുമാണ് കാറിനെ കുറിച്ച് വിവരം നല്‍കിയ കടയുടമ രമേശ് കുമാര്‍ വിശദീകരിച്ചത്. കൊലപാതകം നടന്ന സ്ഥലത്ത് നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കാര്‍ ഉപേക്ഷിച്ച് കൊലയാളിസംഘം തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ഒരു കാര്‍ മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് മുമ്പ് കാര്‍ അറ്റകുറ്റപ്പണിക്ക് വേണ്ടി വര്‍ക്ക്‌ഷോപ്പിലേക്ക് മാറ്റിയിരുന്നുവെന്നും പിന്നീട് സഞ്ജിത്ത് മരിച്ച ശേഷം കാറിനെ കുറിച്ച് അറിയില്ലെന്നുമാണ് സഞ്ജിത്തിന്റെ പിതാവ് ആറുമുഖം പറയുന്നത്.

Next Story

RELATED STORIES

Share it