Big stories

ബാബരി വിധിക്ക് കാതോര്‍ത്ത് രാജ്യം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം;സുരക്ഷ നേരിട്ട് വിലയിരുത്തി ചീഫ് ജസ്റ്റിസ്

സുരക്ഷാ സേനയ്ക്ക് വേണ്ടി 300 സ്‌കൂളുകളും ഏറ്റെടുത്തിട്ടുണ്ട്. യുപിയിലേയ്ക്ക് 4,000 അര്‍ധസൈനികരെ അയച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനിഷ്ടസംഭവങ്ങളും സാമുദായിക സംഘര്‍ഷങ്ങളും തയാന്‍ കര്‍ശന നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയം ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബാബരി വിധിക്ക് കാതോര്‍ത്ത് രാജ്യം; സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം;സുരക്ഷ നേരിട്ട് വിലയിരുത്തി ചീഫ് ജസ്റ്റിസ്
X

ന്യൂഡല്‍ഹി: ബാബരി കേസില്‍ സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധി പ്രസ്താവം ഉടന്‍ ഉണ്ടാവുമെന്ന സൂചനകള്‍ക്കിടെ സുരക്ഷ ശക്തമാക്കാന്‍ വിവിധ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ബാബരി മസ്ജിദ് സ്ഥിതി ചെയ്യുന്ന ഉത്തര്‍പ്രദേശില്‍ കൂടുതല്‍ സേനയെ വിന്യസിക്കും.

സുരക്ഷാ സേനയ്ക്ക് വേണ്ടി 300 സ്‌കൂളുകളും ഏറ്റെടുത്തിട്ടുണ്ട്. യുപിയിലേയ്ക്ക് 4,000 അര്‍ധസൈനികരെ അയച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. വിധി വരുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അനിഷ്ടസംഭവങ്ങളും സാമുദായിക സംഘര്‍ഷങ്ങളും തയാന്‍ കര്‍ശന നിരീക്ഷണം വേണമെന്നും ആഭ്യന്തരമന്ത്രാലയം ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള നിര്‍ദ്ദേശവും നല്‍കിയിരിക്കുന്നത്.

ഇതിനിടെ കോടതി വിധിക്ക് മുന്നോടിയായുള്ള സുരക്ഷാ മുന്നൊരുക്കങ്ങള്‍ ചീഫ് ജസ്റ്റിസ് നേരിട്ട് വിലയിരുത്തുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി യുപി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ഹാജരാകാന്‍ നിര്‍ദേശിച്ചു. ഉച്ചയ്ക്ക് ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് കൂടിക്കാഴ്ച.

ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ കനത്ത ജാഗ്രത പാലിക്കണമെന്നാണ് സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണപ്രദേശങ്ങളോടും കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. പ്രശ്‌ന ബാധിത മേഖലകളില്‍ കൂടുതല്‍ പോലിസിനെ വിന്യസിക്കാനും നിര്‍ദേശമുണ്ട്. റെയില്‍വേ മന്ത്രാലയം എല്ലാ സോണുകളിലേയ്ക്കും ഏഴുപേജുള്ള സുരക്ഷ മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി. സ്‌റ്റേഷനുകള്‍, പ്ലാറ്റ് ഫോമുകള്‍, തുരങ്കങ്ങള്‍, പാര്‍ക്കിങ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരന്തര പരിശോധന നടത്തും. മെട്രോ നഗരങ്ങളിലെ അടക്കം 78 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളില്‍ കൂടുതല്‍ സേനയെ വിന്യസിച്ചു.

റെയില്‍വേ സുരക്ഷാസേനാംഗങ്ങളുടെ അവധി റദ്ദാക്കി. ട്രെയിനുകളുടെ സുരക്ഷയ്ക്ക് കൂടുതല്‍പേരെ വിന്യസിച്ചു. സ്‌കാനറുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവയുടെ തകരാറുകള്‍ അടിയന്തരമായി തീര്‍ക്കും. പ്രശ്‌നസാധ്യതയുള്ള മേഖലകളിലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലും റെയില്‍വേ നിരീക്ഷണമേര്‍പ്പെടുത്തി. ആരാധനലായങ്ങളിലെ സുരക്ഷയും വര്‍ധിപ്പിച്ചു.

അയോധ്യ ഉള്‍പ്പെടുന്ന മേഖലയില്‍ സമൂഹിക മാധ്യമ ഉപയോഗത്തിനടക്കം ഡിസംബര്‍ 28വരെ കര്‍ശന നിയന്ത്രണങ്ങളുണ്ട്. അയോധ്യയ്ക്ക് സമീപം അംബേദ്ക്കര്‍ നഗറില്‍ 8 കോളേജുകളില്‍ യുപി സര്‍ക്കാര്‍ താല്‍ക്കാലിക ജയിലുകള്‍ സജ്ജമാക്കി. അയോധ്യയില്‍ ഡിസംബര്‍ 10വരെ നിരോധനാജ്ഞ തുടരും. ക്ഷേത്ര നിര്‍മാണത്തിനായി വിഎച്ച്പി 1990 മുതല്‍ തുടങ്ങിയ കല്‍പ്പണികള്‍ നിര്‍ത്തിവച്ചു. നാട്ടുകാരായ 16,000 സന്നദ്ധ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പൊലീസ് സുരക്ഷസംഘം സജ്ജമാക്കിയിട്ടുണ്ട്. അനാവശ്യവും നിരുത്തരവാദപരവുമായ പ്രസ്താവനകള്‍ നടത്തരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രമന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി.

വിധി അനുകൂലമായാല്‍ ആഘോഷങ്ങള്‍ പാടില്ലെന്ന് വിശ്വഹിന്ദു പരിഷത്തും തങ്ങളുടെ അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രിംകോടതി വിധിയെ ബഹുമാനിക്കുമെന്ന് മുസലിം വ്യക്തിനിയമ ബോര്‍ഡും പോപുലര്‍ ഫ്രണ്ടും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it