Big stories

ജനഹിതം 2021:വയനാട്ടില്‍ ഇക്കുറി ആരുടെ വാട്ടര്‍ ലൂ..?

പി സി അബ്ദുല്ല

ജനഹിതം 2021:വയനാട്ടില്‍ ഇക്കുറി ആരുടെ വാട്ടര്‍ ലൂ..?
X

കല്‍പറ്റ: കല്‍പറ്റ സീറ്റിനെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം. പള്ളിയുടെയും പട്ടക്കാരുടെയും എതിര്‍പ്പിനൊടുവില്‍ ടി സിദ്ദീഖിന് സ്ഥാനാര്‍ഥിത്വം. സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസിലെ കൂടുമാറ്റം. മാനന്തവാടിയില്‍ പി കെ ജയലക്ഷ്മിക്കെതിരേ പഴയ ആരോപണങ്ങളുടെ തനിയാവര്‍ത്തനം. ശുഭകരമല്ല വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളിലും ഒന്നാം ഘട്ടത്തില്‍ യുഡിഎഫിന്റെ അവസ്ഥ. എല്‍ഡിഎഫ് ജില്ലയിലെ മൂന്നു മണ്ഡലങ്ങളിലും പ്രചാരണത്തില്‍ ഏറെ മുന്നേറി. സുല്‍ത്താന്‍ ബത്തേരിയില്‍ ഐ സി ബാലകൃഷ്ണനും മാനന്തവാടിയില്‍ പി കെ ജയലക്ഷ്മിയും ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ പ്രചാരണം തുടങ്ങി എന്നതാണ് യുഡിഎഫിന്റെ ആശ്വാസം. അടിസ്ഥാന പരമായി യുഡിഎഫ് തട്ടകമാണ് വയനാട്. പക്ഷേ, 2016ല്‍ മൂന്നില്‍ രണ്ടു സീറ്റും ഇടതു മുന്നണിയാണ് കൊണ്ടുപോയത്. കഴിഞ്ഞ തവണ കല്‍പറ്റയില്‍ സിപിഎമ്മിലെ സി കെ ശശീന്ദ്രന്‍ യുഡിഎഫിലെ എം വി ശ്രേയാംസ് കുമാറിനെ അട്ടിമറിയിലൂടെയാണ് പരാജയപ്പെടുത്തിയത്. മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച പ്രവാചക നിന്ദാ ലേഖനമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശ്രേയാംസിന്റെ പരാജയ ഘടകമായി വര്‍ത്തിച്ചത്.

ശ്രേയാംസ് കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് ഇത്തവണ കല്‍പറ്റയില്‍ ജനവിധി തേടുന്നത്. ടി സിദ്ദീഖാണ് പ്രധാന എതിരാളി. ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പറ്റയില്‍ എന്‍ ഡി അപ്പച്ചന്‍, കെ സി റോസക്കുട്ടി തുടങ്ങിയ കൃസ്ത്യന്‍ നേതാക്കള്‍ക്കു വേണ്ടിയും ടി സിദ്ദീഖിനെതിരേയും വിവിധ സഭകളും പുരോഹിതരും കടുത്ത സമ്മര്‍ദ്ദമാണു ചെലുത്തിയത്. ഒടുവില്‍ ബെന്നി ബഹനാന്‍ അടക്കമുള്ളവര്‍ കാലുപിടിച്ചാണ് സഭകളെ മെരുക്കിയതെന്നാണു വാര്‍ത്തകള്‍. കല്‍പറ്റ മണ്ഡലത്തില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ നിര്‍ണായകമല്ല. എന്നിട്ടും സഭകള്‍ക്കു വഴിപ്പെട്ട് സ്ഥാനാര്‍ഥി നിര്‍ണയം യുഡിഎഫ് അവസാന മണിക്കൂര്‍ വരെ നീട്ടിക്കൊണ്ടു പോയി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണം ആരംഭിച്ച ശേഷമാണ് ടി സിദ്ദീഖ് രാഹുല്‍ ഗാന്ധിക്കായി പിന്‍മാറിയത്. സംസ്ഥാനത്ത് കോണ്‍ഗ്രസിലെ ഏക മുസ് ലിം എംപിയായിരുന്ന ഷാനവാസിന് പകരക്കാരനായി മണ്ഡലത്തില്‍ മുസ് ലിം പ്രാധിനിധ്യം ഇല്ലാതെ പോയതും സിദ്ദീഖിന്റെ സ്ഥാന ത്യാഗവുമൊക്കെ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോള്‍ കടങ്കഥയായി. ജില്ലയിലെ ക്രൈസ്തവ ലോബി യുഡിഎഫിനെ ഹൈജാക്ക് ചെയ്തപ്പോള്‍ അവസാന നിമിഷം രാഹുല്‍ ഗാന്ധി നേരിട്ട് ഇടപെടേണ്ടി വന്നു സിദ്ദീഖിനെ സ്ഥാനാര്‍ഥിയാക്കാന്‍.

മാനന്തവാടിയില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മിയും സിറ്റിങ് എംഎല്‍എ സിപിഎമ്മിലെ ഒ ആര്‍ കേളുവും തമ്മിലാണ് ഇത്തവണയും മുഖ്യപോരാട്ടം. സുല്‍ത്താന്‍ ബത്തേരിയില്‍ സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസിലെ ഐ സി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്നു രാജിവച്ചു സിപിഎമ്മില്‍ ചേര്‍ന്ന എം എസ് വിശ്വനാഥനും ഏറ്റുമുട്ടുന്നു. 2016ലെ തെരഞ്ഞെടുപ്പില്‍ മന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ പി കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് ഒ ആര്‍ കേളു നിയമസഭയിലെത്തിയത്. 2016ല്‍ സീറ്റ് നിലനിര്‍ത്താന്‍ ജയലക്ഷ്്മിക്കു കഴിഞ്ഞില്ല. ആര്‍എസ്എസ് ബന്ധവും അഴിമതിയാരോപണങ്ങളുമായി കോണ്‍ഗ്രസ് പ്രദേശിക ഘടകങ്ങള്‍ തന്നെ രംഗത്തുവന്നതാണ് അവര്‍ക്കു വിനയായത്. ജയലക്ഷ്മിക്കെതിരേ 1,307 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കേളുവിന്റെ വിജയം.

പഴയ ആരോപണങ്ങള്‍ ജയലക്ഷിമിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. ഇതിനെതിരേ അവര്‍ കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ക്കും പോലിസ് ചീഫിനും പരാതി നല്‍കി. വികസന മുന്നേറ്റമാണ് മാനന്തവാടിയില്‍ ഒ ആര്‍ കേളുവിന്റെ തുരുപ്പുചീട്ട്. വയനാട് ഗവ. മെഡിക്കല്‍ കോളജ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം തുടങ്ങിയതടക്കം ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി മണ്ഡലം നിലനിര്‍ത്താനാണ് എല്‍ഡിഎഫിന്റെ നീക്കങ്ങള്‍. മാനന്തവാടി നഗരസഭയും എടവക, തിരുനെല്ലി, തവിഞ്ഞാല്‍, പനമരം, വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളും അടങ്ങുന്നതാണ് മാനന്തവാടി നിയമസഭാ മണ്ഡലം. ഇതില്‍ നഗരസഭയും തവിഞ്ഞാല്‍ പഞ്ചായത്തും ഒഴികെ തദ്ദേശ സ്ഥാപന ഭരണസമിതികള്‍ നിലവില്‍ എല്‍ഡിഎഫ് നിയന്ത്രണത്തിലാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നിയോജകമണ്ഡലം പരിധിയില്‍ വോട്ടെണ്ണത്തില്‍ ഇടതുമുന്നണിക്കാണ് മേല്‍ക്കൈ. എല്‍ഡിഎഫിനു 68,489ഉം യുഡിഎഫിനു 64,733ഉം വോട്ടാണ് ലഭിച്ചത്. എന്‍ഡിഎ 18,960 വോട്ടുനേടി.

സുല്‍ത്താന്‍ ബത്തേരിയില്‍ സിറ്റിങ് എംഎല്‍എയും ഡിസിസി പ്രസിഡന്റുമായ ഐ സി ബാലകൃഷണന് മൂന്നാമൂഴമാണ്. ബത്തേരി നഗരസഭയും നൂല്‍പ്പുഴ, നെന്‍മേനി, പൂതാടി, അമ്പലവയല്‍, മീനങ്ങാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ബത്തേരി നിയമസഭാമണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബത്തേരി നഗരസഭയിലും അമ്പലവയല്‍ പഞ്ചായത്തിലും എല്‍ഡിഎഫാണ് വിജയിച്ചത്. യുഡിഎഫ് നിയന്ത്രണത്തിലാണ് മറ്റു പഞ്ചായത്ത് ഭരണസമിതികള്‍. എങ്കിലും മണ്ഡലത്തില്‍ ഇടതു, വലതു മുന്നണികള്‍ തമ്മില്‍ വലിയ വോട്ടന്തരമില്ല. ഏഴ് തദ്ദേശ സ്ഥാപനങ്ങളിലുമായി യുഡിഎഫിനു 78,340 വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫ് 76,610 വോട്ട് നേടി.

മാനന്തവാടിയില്‍ എല്‍ഡിഎഫ് വികസന നേട്ടമായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ കല്‍പറ്റയില്‍ അത് എല്‍ഡിഎഫിന് ബൂമറാങാണ്. മടക്കിമലയില്‍ നിര്‍മാണ പ്രവര്‍ത്തനമാരംഭിച്ച വയനാട് മെഡിക്കല്‍ കോളജ് അട്ടിമറിച്ചത് നിലവിലുള്ള എംഎല്‍എ സികെ ശശീന്ദ്രനാണെന്ന ആരോപണം ശക്തമാണ്. മെഡിക്കല്‍ കോളജ് മാനന്തവാടിയിലേക്ക് മാറ്റിയതിനെതിരേ കല്‍പറ്റയിലുയര്‍ന്ന ജനവികാരം യുഡിഎഫിന് വോട്ടാവുമെന്ന് കരുതുന്നവരുണ്ട്. ഇപ്പോഴത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ശ്രേയാംസ് കുമാര്‍ 2006 മുതല്‍ 2011 വരെയും 2011 മുതല്‍ 2016 വരെയും നിയമസഭയില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Kerala assembly election 2021: Wayanad district review

Next Story

RELATED STORIES

Share it