Big stories

മനുഷ്യക്കടത്ത്: മുനമ്പത്തുനിന്ന് 43 അംഗ സംഘവുമായി പോയ ബോട്ട് കണ്ടെത്താന്‍ നാവികസേനയും തീരദേശ സേനയും തിരച്ചില്‍ തുടങ്ങി

തീരദേശ സേനയുടെ രണ്ടും നാവിക സേനയുടെ ഒന്നും കപ്പലുകളാണ് കടലില്‍ തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. പുറംകടലില്‍ സംശയകരമായി തോന്നുന്ന മുഴുവന്‍ ബോട്ടുകളും പരിശോധിക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം നവല്‍കിയിരിക്കുന്നത്.

മനുഷ്യക്കടത്ത്:   മുനമ്പത്തുനിന്ന് 43 അംഗ സംഘവുമായി പോയ ബോട്ട് കണ്ടെത്താന്‍ നാവികസേനയും തീരദേശ സേനയും തിരച്ചില്‍ തുടങ്ങി
X


കൊച്ചി: കൊച്ചിയില്‍നിന്ന് വിദേശരാജ്യങ്ങളിലേക്ക് ബോട്ടുമാര്‍ഗം മനുഷ്യക്കടത്ത് നടന്നതായി സംശയം ശക്തമായതിനെ തുടര്‍ന്ന് തീരദേശ സേനയും നാവിക സേനയും പുറംകടലില്‍ തിരിച്ചില്‍ ആരംഭിച്ചു. തീരദേശ സേനയുടെ രണ്ടും നാവിക സേനയുടെ ഒന്നും കപ്പലുകളാണ് കടലില്‍ തിരച്ചില്‍ ആരംഭിച്ചിരിക്കുന്നത്. പുറംകടലില്‍ സംശയകരമായി തോന്നുന്ന മുഴുവന്‍ ബോട്ടുകളും പരിശോധിക്കാനാണ് ഇവര്‍ക്ക് നിര്‍ദേശം നവല്‍കിയിരിക്കുന്നത്. സ്ത്രീകളും കുട്ടികളുമടങ്ങുന്ന 43 അംഗ സംഘം വൈപ്പിന്‍ മുനമ്പം മാല്യങ്കര ബോട് ലാന്റിങ് സെന്ററില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയോടെ മല്‍സ്യബന്ധന ബോട്ടില്‍ പോയതായാണ് പോലിസിന് വിവരം ലഭിച്ചിരിക്കുന്നത്. സംഘം താമസിച്ചിരുന്ന സ്ഥലത്തുനിന്നും കണ്ടെത്തിയ ബാഗുകള്‍ കേന്ദ്രീകരിച്ച് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തില്‍ മനുഷ്യക്കടത്ത് നടന്നതായി പോലിസിന് വിവരം ലഭിച്ചത്. ശ്രീലങ്കയില്‍ നിന്നെത്തിയ സംഘമാണ് ബോട്ടില്‍ പോയിരിക്കുന്നതെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.

മുനമ്പത്ത് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഒരു മല്‍സ്യബന്ധന ബോട്ടിന്റെ വില്‍പന നടന്നിരുന്നു. ആന്ധ്ര, കോവളം സ്വദേശികളായ രണ്ടുപേരാണ് ഈ ബോട്ടുവാങ്ങിയത്. ബോട്ടില്‍ പോയിരിക്കുന്ന 43 സംഘം കൊച്ചിയിലെത്തിയത് ഡല്‍ഹിയില്‍ നിന്നാണെന്നാണ് ലഭിക്കുന്ന വിവരം. ഇതില്‍ 40 പേര്‍ ചെന്നൈ വഴി തീവണ്ടി മാര്‍ഗവും മൂന്നുപേര്‍ വിമാനമാര്‍ഗവുമാണ് വിനോദ സഞ്ചാരികളെന്ന വ്യാജേന എത്തിയത്. തുടര്‍ന്ന് സംഘം ചെറായി മേഖലയിലെ റിസോര്‍ട്ടുകളിലും മറ്റും താമിച്ചുവരികയായിരുന്നുവത്രെ. പുതുവര്‍ഷമായതിനാല്‍ കൊച്ചിയില്‍ നിരവധി വിദേശികള്‍ വിനോദസഞ്ചാരത്തിനായെത്തുന്നുണ്ട്. അതുകൊണ്ടുതന്നെ റിസോര്‍ട്ടില്‍ താമസിച്ചാല്‍ അധികമാരും ശ്രദ്ധിക്കാറില്ല. ഇത് മുതലെടുത്താണ് ഇവര്‍ റിസോര്‍ട്ടില്‍ തങ്ങിയതെന്നാണ് വിവരം.

ബോട്ടടക്കം പോവാനുളള എല്ലാ സജ്ജീകരണങ്ങളും തയ്യാറായതോടെ സംഘം ബസ്സില്‍ ബോട്ട് ലാന്റിങ് സെന്ററിലെത്തിയശേഷം ബോട്ടില്‍ കയറി കടന്നതായിട്ടാണ് പോലിസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതെത്തുടര്‍ന്ന് ബോട്ട് കണ്ടെത്താന്‍ പോലിസ് തീരദേശസേനയ്ക്ക് വിവരം കൈമാറിയിരുന്നു. തുടര്‍ന്നാണ്് ഇവര്‍ക്കൊപ്പം നാവിക സേനയുടെ സഹായവും തേടിയിരിക്കുന്നത്. നിലവില്‍ കടലിലുണ്ടായിരുന്ന നാവികസേനയുടെ കപ്പലിനെയാണ് ഇപ്പോള്‍ തീരദേശ ബോട്ടിനൊപ്പം തിരിച്ചിലിനായി നിയോഗിച്ചിരിക്കുന്നതെന്നും ഇവരുടെ തിരച്ചിലിനുശേഷം ഏതുതരത്തിലുള്ള തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്നും നാവിക സേന അധികൃതര്‍ പറഞ്ഞു. 43 അംഗ സംഘം പുറപ്പെട്ടിരിക്കുന്ന ബോട്ടില്‍ 12,000 ലിറ്റര്‍ ഡീസല്‍ ശേഖരിച്ചിട്ടുണ്ട്. കുടിവെള്ളമടക്കം ഒരുമാസം കഴിയാനുള്ള എല്ലാ സജ്ജീകരണവും ബോട്ടില്‍ തയ്യാറാക്കിയിട്ടുണ്ട്. ആസ്‌ത്രേലിയ, ന്യൂസിലന്റ് അടക്കമുള്ള ഏതെങ്കിലും രാജ്യത്തേയ്ക്കായിരിക്കും ഇവര്‍ പോയിരിക്കുന്നതെന്നാണ് പോലിസ് കരുതുന്നത്. ഇതിനായി ചില ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it