Big stories

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഭാഷണത്തില്‍ മുസ് ലിംകള്‍ക്കെതിരേ വിഷംതുപ്പി പ്രഫ. സ്റ്റാന്‍ലി സെബാസ്റ്റ്യന്‍(ഓഡിയോ)

ലക്ഷക്കണക്കിന് ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ 'ലൗ ജിഹാദി'ന് ഇരയാവുന്നു, ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ ആര്‍എസ്എസിനെ സപ്പോര്‍ട്ട് ചെയ്യണമായിരുന്നു

കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഭാഷണത്തില്‍ മുസ് ലിംകള്‍ക്കെതിരേ വിഷംതുപ്പി പ്രഫ. സ്റ്റാന്‍ലി സെബാസ്റ്റ്യന്‍(ഓഡിയോ)
X
കോഴിക്കോട്: സാമ്പത്തിക സംവരണത്തെ പിന്തുണച്ച് സീറോ മലബാര്‍ സഭ രംഗത്തെത്തിയതിനു പിന്നാലെ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഭാഷണത്തില്‍ മുസ് ലിംകള്‍ക്കെതിരേ വിഷംതുപ്പി പ്രഫ. സ്റ്റാന്‍ലി സെബാസ്റ്റ്യന്‍. 'മുസ് ലിം ലീഗിന്റെ സാമ്പത്തിക സംവരണ നിലപാടും ക്രിസ്ത്യന്‍ സമൂഹം അഭിമുഖീകരിക്കേണ്ടി വരുന്ന വിഷയങ്ങളും' എന്ന പേരില്‍ നടത്തിയ കാഞ്ഞിരപ്പള്ളി ഡിബേറ്റ് കോംപറ്റീഷന്‍ സദസ്സി'ലാണ് വംശീയ വിദ്വേഷം ജനിപ്പിക്കുന്നതും കലാപത്തിന് ആഹ്വാനം ചെയ്യുന്നതുമായ പ്രസംഗം നടത്തിയത്. കുപ്രചാരണങ്ങളിലൂടെ മുസ് ലിം വിദ്വേഷം പരത്തുന്ന പ്രസംഗം 'ഫ്രീ പ്രസ്' എന്ന യൂ ട്യൂബ് ചാനലില്‍ ഉള്‍പ്പെടെ ലഭ്യമാണ്. ബംഗളുരുവിലെ ഒരു കമ്പനിയിലെ എംഡിയും ബിജെപി പ്രവര്‍ത്തകനുമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രഫ. സ്റ്റാന്‍ലി സെബാസ്റ്റ്യനാണ് പ്രകോപന പ്രസംഗം നടത്തുന്നത്. ദിവസങ്ങള്‍ക്കു മുമ്പ് മുസ് ലിംകള്‍ക്കെതിരേ പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജ് നടത്തിയ വിദ്വേഷപ്രസംഗം ഏറെ വിവാദമായിരുന്നു.

1992ല്‍ നമ്മളെടുക്കേണ്ട തീരുമാനം വളരെ വൈകി ഇന്നെടുത്തിരിക്കുന്നുവെന്നും ബാബരി മസ്ജിദ് പൊളിച്ചപ്പോള്‍ അന്ന് ബിജെപിയേയും സംഘപരിവാറിനെയും നമ്മള്‍ പിന്തുണച്ചിരുന്നെങ്കില്‍ ഇപ്പോള്‍ പേപ്പട്ടി മോങ്ങുന്നതു പോലെ മോങ്ങേണ്ടിവരില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അപ്പോള്‍ എടുത്തുചാടി ജിഹാദികളുടെ കൂടെ കൂടുകയും യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും കൂടെ ചേര്‍ന്ന് നമ്മുടെ ഹാഗിയാ സോഫിയ പള്ളി പൊളിക്കുകയും ജെറുസലേമിലെ പള്ളി പൊളിക്കുകയും ലോകം മുഴുവന്‍ ക്രിസ്ത്യാനികളെ ഉപദ്രവിക്കുകയും ചെയ്തവരുടെ കൂടെ താല്‍ക്കാലിക ലാഭത്തിനു വേണ്ടി കൂടിയതിന്റെ ദുരന്തമാണ് സഭയും സഭാ മക്കളും ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് അല്ല, ലക്ഷക്കണക്കിന് ക്രിസ്ത്യന്‍ പെണ്‍കുട്ടികളാണ് 'ലൗ ജിഹാദി'ന് ഇരയായത്. അതി ഭീകരമായ ലൗജിഹാദാണ് കേരള സഭയെ കാത്തിരിക്കുന്നത്. എല്ലാ വീട്ടിലും ജിഹാദി കടന്നുകയറിയിരിക്കുന്നു. ക്രിസ്ത്യാനിയുടെ ജനസംഖ്യ കുറഞ്ഞു എന്നും പ്രഫ. സ്റ്റാന്‍ലി കുപ്രചാരണം നടത്തുന്നു.

ക്രിസ്ത്യാനികള്‍ ഉന്നതജോലി തേടി മറ്റു രാജ്യങ്ങളിലേക്ക് പോവുന്നതിനെയും ഇദ്ദേഹം ഭരണകര്‍ത്താക്കളുടെ പിടിപ്പുകേടായും മുസ് ലിംകള്‍ക്കെതിരായ പ്രചാരണത്തിനും ഉപയോഗിക്കുന്നുണ്ട്. ഇതിനൊക്കെ ഉത്തരവാദികള്‍ കേരളാ കോണ്‍ഗ്രസിന്റെ പത്ത് ഗ്രൂപ്പുകളും കേരളാ കോണ്‍ഗ്രസില്‍ ഒരു ദിവസമെങ്കിലും പ്രവര്‍ത്തിച്ചിട്ടുള്ള പ്രവര്‍ത്തകരുമാണെന്നും കുറ്റപ്പെടുത്തുന്നു. 1945ലെ ബിഷപ്പുമാര്‍ക്ക് വിവരമുണ്ടായിരുന്നതുകൊണ്ട് അവര്‍ ബ്രിട്ടീഷുകാരെ സ്വാധീനിച്ച് മാപ്പിളസ്താന്‍ ഒഴിവാക്കി. പാകിസ്താനും ബംഗ്ലേദശുമേ കൊടുത്തുള്ളൂ. അതുകൊണ്ട് നമ്മളിന്നിവിടെ ജീവിക്കുന്നു. ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ പാകിസ്താനിലേയും ബംഗ്ലാദേശിലേയും ക്രിസ്ത്യാനികളെ പോലെ അടിമകളായി കൊള്ളയ്ക്കും ബലാല്‍സംഗത്തിനും ഇരയാവുകയും കഴുത്തറുക്കപ്പെടുകയും ചെയ്‌തേനെ. നമുക്ക് ദൈവം തന്നിരിക്കുന്ന കാനാന്‍ ദേശമാണ് കേരളം. അല്ലാതെ ഐസിസ് ആസാദി കേരളല്ല. അതിന് നമുക്ക് വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നും ഇതില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ എല്ലാവരും വ്യക്തപരമായി മുന്നോട്ടുവരണമെന്ന് അഭ്യര്‍ത്ഥിച്ചാണ് പ്രസംഗം നിര്‍ത്തുന്നത്.

ഹിന്ദുത്വ വാദങ്ങളെയും കുപ്രചാരണങ്ങളെയും അതിനേക്കാള്‍ പ്രകോപനപരമായ രീതിയില്‍ അവതരിപ്പിക്കുകയാണ് പ്രഫ. സ്റ്റാന്‍ലി സെബാസ്റ്റിയന്‍ ചെയ്യുന്നത്. ക്രിസ്ത്യാനികളെ മുസ് ലിം വിരോധികളാക്കുകയെന്ന ലക്ഷ്യേത്തോടെയാണു പ്രസംഗമെന്നതും ശ്രദ്ധേയമാണ്. 'ദി നാഷനലിസ്റ്റ്' എന്ന യൂ ട്യൂബ് ചാനലിലൂടെ 'ലൗ ജിഹാദ്', സാക്കിര്‍ നായിക്ക്, സാമ്പത്തിക സംവരണം തുടങ്ങിയ വിഷയങ്ങളില്‍ അടിസ്ഥാനരഹിതമായ പ്രസംഗമാണ് നടത്തുന്നത്. ആറന്‍മുളയില്‍ കൊവിഡ് ബാധിച്ച യുവതിയെ പീഡിപ്പിച്ചതിനെ 'റേപ്പ് ജിഹാദ്' എന്നു വിളിക്കുന്ന പ്രഫ. സ്റ്റാന്‍ലി സെബാസ്റ്റ്യന്‍ യുഡിഎഫിന്റെ അതിഭീകര പിന്തുണയാണ് കിട്ടുന്നതെന്നും പറയുന്നുണ്ട്. മാത്രമല്ല, ബംഗ്ലാദേശില്‍ നിന്നും ബര്‍മയില്‍ നിന്നും ഹിജ്‌റ നടത്തി കേരളത്തിന്റെ തെക്കന്‍ സ്റ്റേറ്റുകളിലേക്ക് ലക്ഷക്കണക്കിന് ജിഹാദികള്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും പറയുന്നുണ്ട്. എത്രയും പെട്ടെന്ന് എന്‍ആര്‍സി, സിഎഎ നടപ്പാക്കണമെന്നും യുഡിഎഫും എല്‍ഡിഎഫും അവരെ സഹായിക്കുന്നുണ്ട്. കേരളത്തിലെ ജുഡീഷ്യറിയും പോലിസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ജിഹാദികളെ പേടിച്ചിരിക്കുകയാണെന്നും പ്രഫ. സ്റ്റാന്‍ലി സെബാസ്റ്റ്യന്‍ പറയുന്നുണ്ട്.

ബിജെപി ഭരിക്കുന്ന കേന്ദ്രമന്ത്രിസഭയിലെ ആഭ്യന്തര സഹമന്ത്രി തന്നെ 'ലൗ ജിഹാദ്' ഇല്ലെന്ന് പാര്‍ലിമെന്റില്‍ രേഖാമൂലം മറുപടി നല്‍കിയിട്ടും സംഘപരിവാര കേന്ദ്രങ്ങളും ചില ക്രിസ്ത്യന്‍ സഭകളും കുപ്രചാരണം ആവര്‍ത്തിക്കുകയാണ്. ഇടതുസര്‍ക്കാര്‍ നടപ്പാക്കിയ മുന്നാക്ക സംവരണത്തെ ദലിത്-മുസ് ലിം-പിന്നാക്ക സമുദായങ്ങളെല്ലാം എതിര്‍ക്കുകയും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് പ്രക്ഷോഭത്തിനിറങ്ങാന്‍ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് സീറോ മലബാര്‍ സഭയും ഇപ്പോള്‍ ഹിന്ദുത്വവാദികളെ പ്രഭാഷണത്തിലേക്ക് ക്ഷണിച്ച് കാഞ്ഞിരപ്പള്ളി രൂപതയും മുസ് ലിം വിദ്വേഷമുണ്ടാക്കുന്നത്. കെ ടി ജലീലിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിലുള്ള എല്ലാ ഉദ്യോഗസ്ഥരും മുസ് ലിംകള്‍ ആണെന്നും കേരളത്തില്‍ 14ല്‍ ഏഴ് കലക്ടര്‍മാരും മുസ് ലിംകളാണെന്നും പച്ചക്കള്ളം പറഞ്ഞ് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജ്ജിന്റെ പ്രസംഗം ഏറെ വിവാദമായിരുന്നു.

Hate speech of Prof. Stanley Sebastian against Muslilms



Next Story

RELATED STORIES

Share it