Big stories

മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനം; 'ഹാദിയ കേസ്' റഫര്‍ ചെയ്ത് ഗുജറാത്ത് ഹൈക്കോടതി

മതപരിവര്‍ത്തന നിരോധന നിയമം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ന്റെ ലംഘനം; ഹാദിയ കേസ് റഫര്‍ ചെയ്ത് ഗുജറാത്ത് ഹൈക്കോടതി
X

ന്യൂഡല്‍ഹി: ലൗ ജിഹാദ് തടയാനെന്ന് പേരില്‍ ഗുജറാത്ത് ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന നിയമം പ്രഥമ ദൃഷ്ട്യാ തന്നെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ന്റെ ലംഘനമാണെന്ന് ഗുജറാത്ത് ഹൈക്കോടതി നിരീക്ഷിച്ചു. ഹാദിയ കേസിലെ സുപ്രധാനമായ സുപ്രീംകോടതി വിധി ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു ഗുജറാത്ത് ഹൈക്കോടതിയുടെ നിരീക്ഷണം. മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കുക എന്ന ലക്ഷ്യത്തോടെ 'ലവ് ജിഹാദ് നിരോധന നിയമം' എന്ന പേരില്‍ ഗുജറാത്ത് ഗവണ്‍മന്റ് കൊണ്ടുവന്ന Gujarat Freedom of Religion (Amendment) Act 2021 നിയമം വ്യക്തികളുടെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെയും സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തെയും സങ്കീര്‍ണമാക്കുന്നതായും ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് ബിരേണ്‍ വൈഷ്ണവ് എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് വിലയിരുത്തി.

ആഗസ്ത് 19 ന് ഉത്തരവ് പ്രഖ്യാപിച്ചെങ്കിലും പിന്നീടാണ് അത് അപ്‌ലോഡ് ചെയ്തതെന്ന് ലൈവ് ലോ റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാഹത്തിലൂടെയുള്ള എല്ലാ മതപരിവര്‍ത്തനങ്ങളും നിയമവിരുദ്ധമായി കണക്കാക്കുന്ന വ്യവസ്ഥകളെക്കുറിച്ച് കോടതി ഉത്തരവില്‍ ആശങ്ക പ്രകടിപ്പിച്ചു. വിവാഹവും അതിന് ശേഷമുണ്ടാവുന്ന സ്വാഭാവിക പരിവര്‍ത്തനവും നിയമവുദ്ധമായി കണക്കാക്കിയാല്‍ ശിക്ഷാനടപടികളിലേക്ക് നയിക്കുമെന്ന് കോടതി നിരീക്ഷിച്ചു. മിശ്ര വിവാഹിതരായ ദമ്പതികള്‍ തെളിവ് ഹാജരാക്കേണ്ടി വരുന്ന ദുരവസ്ഥ ക്ഷണിച്ചുവരുത്തുമെന്നും കോടതി വ്യക്തമാക്കി.

നിയമത്തിലെ സെക്ഷന്‍ 6 എ, തെളിവുകളെ കുറിച്ചാണ് പ്രതിപാദിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇതോടെ മിശ്ര വിവാഹിതരായ ദമ്പതികള്‍ നിരപരാധിത്വം തെളിയിക്കാന്‍ തെളിവ് ഹാജരാക്കേണ്ട അവസ്ഥ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ മതപരിവര്‍ത്തനം നിരോധിക്കാനാണ് ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമം 2003 കൊണ്ടുവന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2021 ലെ ഭേദഗതി വിവാഹം മൂലമുണ്ടാകുന്ന മതപരിവര്‍ത്തനങ്ങളും നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നു. ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെയോ മതപരിവര്‍ത്തനം തടയാനാണ് നിയമം എന്ന് ഗുജറാത്ത് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ലൗ ജിഹാദിന്റെ പേരില്‍ മിശ്രവിവാഹങ്ങളെ പൂര്‍ണമായും തടയാനുള്ള നീക്കമാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നത്.

മിശ്ര വിവാഹത്തിനുശേഷം, പ്രലോഭനം, ബലപ്രയോഗം അല്ലെങ്കില്‍ വഞ്ചനാപരമായ മാര്‍ഗ്ഗങ്ങളിലൂടെയുള്ള പരിവര്‍ത്തനങ്ങള്‍ മാത്രമാണ് ഈ നിയമം കൈകാര്യം ചെയ്യുന്നതെന്ന് അഡ്വക്കേറ്റ് ജനറല്‍ വ്യക്തമാക്കിയെങ്കിലും ഇത് സാധാരണക്കാര്‍ക്ക് മനസ്സിലാകണമെന്നില്ലെന്ന് കോടതി പറഞ്ഞു.

ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21ല്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹാദിയ കേസിലെ സുപ്രീംകോടതി വിധി റഫര്‍ ചെയ്ത് കൊണ്ട് ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it