Big stories

ക്രൈസ്തവരെ അടിച്ചോടിച്ച് ഹിന്ദുത്വര്‍; ഇന്ത്യയിലെ സ്ഥിതി ഭയാനകമെന്ന് അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടന (വീഡിയോ)

ക്രൈസ്തവര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയാണ് ക്രൂരമായി തല്ലിച്ചതക്കുന്നത്. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതേയാണ് ആക്രമണം തുടങ്ങുന്നത്.

ക്രൈസ്തവരെ അടിച്ചോടിച്ച് ഹിന്ദുത്വര്‍;  ഇന്ത്യയിലെ സ്ഥിതി ഭയാനകമെന്ന് അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടന (വീഡിയോ)
X

ന്യൂഡല്‍ഹി: പ്രാര്‍ത്ഥനക്കെത്തിയ ക്രൈസ്തവരെ ഹിന്ദുത്വര്‍ അടിച്ചോടിക്കുന്ന വീഡിയോ പങ്കുവച്ച് അന്താരാഷ്ട്ര ക്രൈസ്തവ സംഘടന. അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍(ഐസിസി) ആണ് ഹിന്ദുത്വ ആക്രമണത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന ആക്രമണങ്ങളെ കുറിച്ച് നിങ്ങളുമായി പങ്കുവച്ചിട്ടുണ്ടെന്നും, ഇത് അടുത്തിടെ നടന്ന ആക്രമണമാണെന്ന അടിക്കുറിപ്പോടെയാണ് ഐസിസി അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ പെര്‍സിക്യൂഷനില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

അധികാരികളുടെ മൗനാനുവാദത്തോടെയാണ് ഇത്തരം ആക്രമണങ്ങള്‍ അരങ്ങേറുന്നതെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പ്രസിഡന്റ് ജെഫ് കിങ് വീഡിയോയില്‍ പറയുന്നുണ്ട്. എവിടെ നടന്ന സംഭവമാണെന്ന് പറയുന്നില്ലെങ്കിലും കൊവിഡ് വ്യാപനത്തിന് ശേഷം ഉത്തരേന്ത്യയിലെ ഒരു പ്രദേശത്ത് നടന്ന ആക്രമണ സംഭവമാണെന്ന് വീഡിയോയിലെ സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാണ്. പ്രാര്‍ത്ഥനക്കെത്തിയെ ക്രൈസ്തവര്‍ക്ക് നേരെയാണ് ഹിന്ദുത്വര്‍ ആക്രമണം അഴിച്ചു വിടുന്നത്. പകര്‍ച്ചാ വ്യാധിയില്‍നിന്നും ജനങ്ങളെ മോചിപ്പിക്കാനാണ് പ്രാര്‍ത്ഥന സംഘടിപ്പിച്ചതെന്ന് ക്രിസ്ത്യന്‍ പ്രതിനിധി പറയുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.


ഇറ്റലിയില്‍ വലിയ ചര്‍ച്ച് ഉണ്ടെന്നും അവിടെ പ്രാര്‍ത്ഥന നടത്തിയിട്ട് ആരെയും രക്ഷിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞാണ് ഹിന്ദുത്വര്‍ ആക്രമണം തുടങ്ങുന്നത്. ക്രൈസ്തവര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയാണ് ക്രൂരമായി തല്ലിച്ചതക്കുന്നത്. കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ യാതൊരു പ്രകോപനവുമില്ലാതേയാണ് ആക്രമണം തുടങ്ങുന്നത്. വലിയ വടി ഉപയോഗിച്ചും ബെല്‍റ്റ് കൊണ്ടും ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം.

ഇന്ത്യ പോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ പ്രസിഡന്റ് ജെഫ് കിങ് ചോദിച്ചു. അക്രമികള്‍ തന്നേയാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതുമെന്ന് അദ്ദേഹം പറഞ്ഞു. പോലിസും ഭരണകൂടവും യാതൊരു നടപടിയും എടുക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് മുഖം പോലും മറക്കാതെയുള്ള ഇത്തരം ആക്രമണം ദൃശ്യങ്ങള്‍ തീവ്ര ഹിന്ദുക്കള്‍ പുറത്ത് വിടുന്നതെന്നും അദ്ദേഹം വെബ്‌സൈറ്റിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ പറയുന്നുണ്ട്.

ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും മതന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ അവകാശങ്ങളെ കുറിച്ച് പഠിപ്പിക്കാന്‍ പരിശീലനം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗി ഭരണത്തില്‍ ഉത്തര്‍പ്രദേശില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നതായി കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ക്രൈസ്തവ സംഘടനയായ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍(ഐസിസി) പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തീവ്ര ഹിന്ദുത്വ ദേശീയവാദികള്‍ ക്രിസ്ത്യാനികളെ പാര്‍ശ്വവത്കരിക്കാനും അക്രമിക്കാനും നിര്‍ബന്ധിത മതപരിവര്‍ത്തനം എന്ന വ്യാജ ആരോപണം ഉന്നയിക്കുന്നതായി ഐസിസി റിപ്പോര്‍ട്ടില്‍ പറയുന്നു. മതസ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്ന നിയമ നിര്‍മാണം നടത്തിയതായും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ക്രിസ്ത്യാനികള്‍ വഞ്ചനാപരമായ മാര്‍ഗങ്ങളിലൂടെ പാവപ്പെട്ട ഹിന്ദുക്കളെ കൂട്ടത്തോടെ ക്രിസ്ത്യാനികളാക്കി മാറ്റുന്നുവെന്നാണ് ഹിന്ദുത്വര്‍ ആരോപിക്കന്നത്.

മതപരമായ അസഹിഷ്ണുതയും വര്‍ഗീയ ആക്രമണങ്ങള്‍ സാമാന്യവല്‍കരിച്ചതും അപകടകരമാണെന്നും ക്രൈസ്തവ സംഘടന ആശങ്ക പങ്കുവച്ചു. ഇന്ത്യയില്‍ ഉടനീളം ക്രിസ്ത്യാനികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ കുത്തനെ ഉയര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉത്തര്‍പ്രദേശില്‍ കുറഞ്ഞത് 56 ക്രൈസ്തവ വിരുദ്ധ ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയതായി ഐസിസി രേഖപ്പെടുത്തിയിട്ടുണ്ട്. ഭരണകൂടത്തിന്റെ മതപരിവര്‍ത്തന വിരുദ്ധ നിയമം മറയാക്കി തീവ്ര ഹിന്ദുത്വ വാദികള്‍ നൂറുകണക്കിന് ക്രിസ്ത്യന്‍ വിരുദ്ധ ആക്രമണങ്ങള്‍ നടത്തി. മതപരിവര്‍ത്തന നിരോധന നിയമം ലംഘിച്ചുവെന്നാരോപിച്ച് നിരവധി പേര്‍ സംസ്ഥാനത്തുടനീളമുള്ള ജയിലുകളില്‍ കഴിയുന്നതായും ഐസിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബര്‍ 10ന് ഉത്തര്‍പ്രദേശില്‍ ക്രൈസ്ത പ്രാര്‍ത്ഥനാ കേന്ദ്രത്തിന് നേരെ അരങ്ങേറിയ ആക്രമണത്തിന്റെ നിജസ്ഥിതി വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് ഐസിസി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിലെ ക്രിസ്ത്യാനികളെ ഉപദ്രവിക്കാനും ആക്രമിക്കാനും മതപരിവര്‍ത്തന വിരുദ്ധ നിയമം എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ മികച്ച ചിത്രം വരച്ചുകാട്ടുന്നാണ് സംഭവമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 10 ഞായറാഴ്ച്ര രാവിലേയാണ് ഉത്തര്‍പ്രദേശില്‍ ക്രൈസ്തവ പ്രാര്‍ത്ഥനാ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തിയത്. അവിടെ പ്രാര്‍ത്ഥനക്കെതിരേ പ്രസാദ് എന്ന വ്യക്തിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി എന്നാരോപിച്ചായിരുന്നു ഹിന്ദുത്വരുടെ ആക്രമണം. പ്രസാദും കുടുംബവും ഉള്‍പ്പടെ 70 പേരാണ് പ്രാര്‍ത്ഥനക്ക് എത്തിയിരുന്നത്. ക്രിസ്ത്യാനികള്‍ നിയമവിരുദ്ധമായി മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വര്‍ ശാരീരികമായി ആക്രമിക്കാന്‍ തുടങ്ങി. ഇതിന് ശേഷം ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തന വിരുദ്ധ നിയമം ലംഘിച്ചു എന്നാരോപിച്ച് സഭയിലെ ഏഴ് ക്രിസ്ത്യാനികളെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഹിന്ദുത്വര്‍ നല്‍കിയ കള്ളക്കേസിനെ തുടര്‍ന്ന് പ്രസാദും കുടുംബവും രണ്ടാഴ്ച്ച മൗവിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടി വന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലില്‍ നിന്നിറങ്ങിയ പ്രസാദിനെ ഐസിസി പ്രതിനിധികള്‍ അഭിമുഖം നടത്തിയിരുന്നു. 'ഞാന്‍ ഒരു ധര്‍മ്മാന്തരന്‍ (പരിവര്‍ത്തന) ചടങ്ങിനെക്കുറിച്ച് കേള്‍ക്കുകയോ പങ്കെടുക്കുകയോ ചെയ്തിട്ടില്ല,' പ്രസാദ് ഐസിസിയോട് പറഞ്ഞു. 'ഏഴു വര്‍ഷം മുമ്പ്, 2014 ല്‍, ഞാന്‍ മരണക്കിടക്കയിലായിരുന്നു, നിരവധി ആശുപത്രികളിലേക്ക് കൊണ്ടുപോയി. അവസാനം, എന്റെ കാല്‍ മുറിച്ചുമാറ്റണമെന്ന് ലഖ്‌നോവിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. കാല്‍മുറിച്ചുമാറ്റിയാലും ജീവന്‍ രക്ഷിക്കാനാവുമെന്ന് ഉറപ്പില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു'. പ്രസാദ് പറഞ്ഞു.

'എന്നെ വീട്ടിലേക്ക് കൊണ്ടുവന്നു, എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു,' പ്രസാദ് തുടര്‍ന്നു. 'ആ സമയത്ത്, ക്രിസ്ത്യാനിയല്ലാത്ത എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞു, ഞാന്‍ യേശുവിനോട് പ്രാര്‍ത്ഥിച്ചാല്‍ ഞാന്‍ സുഖം പ്രാപിക്കുമെന്ന്. ഞാന്‍ ചെയ്തു, ഇപ്പോള്‍ ഞാന്‍ ഒരു ബിസിനസ്സ് നടത്തുകയും എന്റെ കുടുംബത്തെ പരിപാലിക്കുകയും ചെയ്യുന്നു.

ക്രിസ്തുമതത്തിലേക്ക് മാറാന്‍ ആരും എന്നെ നിര്‍ബന്ധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല,' പ്രസാദ് വിശദീകരിച്ചു. ഇപ്പോള്‍ എന്നെ മതപരിവര്‍ത്തനത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നിര്‍ബന്ധിതമായി ജയിലില്‍ അടയ്ക്കുകയാണ്. ഒക്‌ടോബര്‍ 10 ന് നൂറോളം ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരാണ് പ്രസാദും കുടുംബവും പങ്കെടുത്ത ആരാധനാലയം ആക്രമിച്ചത്. ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് പോലിസ് കൂട്ടുനില്‍ക്കുന്നതായും ഐസിസി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

ഇന്ത്യയിലെ മതപരിവര്‍ത്തന വിരുദ്ധ നിയമം മറയാക്കി ഹിന്ദുത്വര്‍ നടത്തുന്ന ആക്രമണങ്ങള്‍ വിലയിരുത്താന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ ആക്രമണങ്ങള്‍ വര്‍ധിക്കുമെന്നും ഐസിസി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it