Big stories

വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം;പ്രതിഷേധങ്ങള്‍ക്കിടേ ബില്‍ ലോക്‌സഭയില്‍

കര്‍ഷക സംഘടനകളും പ്രതിപക്ഷവും ശക്തമായി എതിര്‍പ്പ് തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

വൈദ്യുതി മേഖലയിലെ സ്വകാര്യവല്‍ക്കരണം;പ്രതിഷേധങ്ങള്‍ക്കിടേ ബില്‍ ലോക്‌സഭയില്‍
X

ന്യൂഡല്‍ഹി:വൈദ്യുതി വിതരണമേഖലയില്‍ സ്വകാര്യകമ്പനികള്‍ക്ക് അവസരം നല്‍കുന്ന വൈദ്യുതി ഭേദഗതി ബില്‍ 2022 ലോക്‌സഭയില്‍.സഭാ നടപടികള്‍ ആരംഭിച്ചു.കര്‍ഷക സംഘടനകളും പ്രതിപക്ഷവും ശക്തമായി എതിര്‍പ്പ് തുടരുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ ബില്ലുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

കര്‍ഷകര്‍ക്കും പാവപെട്ടവര്‍ക്കും കാര്‍ഷിക ഉല്‍പ്പാദനത്തിലും ഭക്ഷ്യ സുരക്ഷയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ് ബില്‍. വൈദ്യുതി മേഖലയെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ വൈദ്യുതി തൊഴിലാളികള്‍ ദേശവ്യാപകമായി ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.സ്വകാര്യകമ്പനികളെ വൈദ്യുതി വിതരണത്തിന് അനുവദിക്കുന്നതിലൂടെ പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്രം തകര്‍ക്കുകയാണെന്നാണ് തൊഴിലാളി സംഘനകളുടെ വിമര്‍ശനം. നാഷണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എഞ്ചിനിയേഴ്‌സിന്റെ നേതൃത്വത്തിലാണ് ഇന്ന് ദേശവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നത്.വൈകിട്ട് അഞ്ചു വരെയാണ് പ്രതിഷേധം.ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പ്രതിഷേധിക്കുന്നത്. സെക്ഷന്‍ ഓഫിസുകളും ഡിവിഷന്‍ ഓഫിസുകളും കേന്ദ്രീകരിച്ച് ധര്‍ണയും സംഘടിപ്പിക്കും.

ഊര്‍ജമേഖലയില്‍ മല്‍സരക്ഷമത കൊണ്ടുവരാനും ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള വിതരണക്കമ്പനികളെ തിരഞ്ഞെടുക്കാനും അവസരമുണ്ടാക്കുന്നതാണ് നിയമഭേദഗതി എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. വൈദ്യുതി ഉത്പാദനം, പ്രസരണം, വിതരണം, വില്‍ക്കല്‍ വാങ്ങലുകള്‍ എന്നിവ സംബന്ധിച്ച നിയമങ്ങളെ ഏകീകരിക്കാനായി കൊണ്ടുവന്ന 2003ലെ വൈദ്യുതി നിയമത്തില്‍ ഭേദഗതി വരുത്താനാണ് ബില്‍ ലക്ഷ്യമിടുന്നത്.

എന്നാല്‍ സ്വകാര്യ കമ്പനികള്‍ക്ക് വന്‍ ലാഭമുണ്ടാക്കാനവസരം നല്‍കുകയും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമുള്ള വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം. ഒരു വര്‍ഷം നീണ്ട കര്‍ഷകസമരത്തിലെ ആവശ്യങ്ങളിലൊന്നായിരുന്നു ഈ ബില്ലുമായി മുന്നോട്ടുപോകരുതെന്നത്. ബന്ധപ്പെട്ട സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ ബില്ലവതരിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ എഴുതിനല്‍കിയെങ്കിലും ഉറപ്പ് പാലിച്ചില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ആരോപണം ഉന്നയിച്ചു. ബില്ലവതരിപ്പിച്ചാലുടന്‍ രാജ്യവ്യാപക പ്രതിഷേധം നടത്താനായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരുന്നത്.

Next Story

RELATED STORIES

Share it