Big stories

ആദായനികുതി റെയ്ഡ്: മധ്യപ്രദേശില്‍ പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 281 കോടി

വളരെ വ്യാപകവും ആസൂത്രിതവുമായ കള്ളപ്പണ ഇടപാട് ശൃംഖലയാണ് ഇതിനു പിന്നിലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ കള്ളപ്പണ വേട്ടയിലാണ് അനധികൃതമായി സൂക്ഷിച്ച കോടികളുടെ കള്ളപ്പണം കണ്ടെത്തിയത്. ഇതില്‍ ഒരുഭാഗം പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ഓഫിസിലേയ്ക്ക് കൊണ്ടുപോവുമ്പോഴാണ് പിടികൂടിയതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

ആദായനികുതി റെയ്ഡ്: മധ്യപ്രദേശില്‍ പിടിച്ചെടുത്തത് കണക്കില്‍പ്പെടാത്ത 281 കോടി
X

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ രണ്ടുദിവസമായി നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ 281 കോടി രൂപയുടെ അനധികൃത പണം പിടികൂടിയതായി റിപോര്‍ട്ട്. വളരെ വ്യാപകവും ആസൂത്രിതവുമായ കള്ളപ്പണ ഇടപാട് ശൃംഖലയാണ് ഇതിനു പിന്നിലെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ കള്ളപ്പണ വേട്ടയിലാണ് അനധികൃതമായി സൂക്ഷിച്ച കോടികളുടെ കള്ളപ്പണം കണ്ടെത്തിയത്. ഇതില്‍ ഒരുഭാഗം പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഡല്‍ഹിയിലെ ഓഫിസിലേയ്ക്ക് കൊണ്ടുപോവുമ്പോഴാണ് പിടികൂടിയതെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. 20 കോടി രൂപ ഹവാല ഇടപാടിലൂടെ ഒരു മുതിര്‍ന്ന നേതാവിന്റെ വീട്ടിലേയ്ക്ക് എത്തിക്കുകയായിരുന്നുവെന്നാണ് വിവരം.

രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പൊതുസേവകരും ഇടപാടില്‍ പങ്കാളികളാണ്. ആസൂത്രിതമായി കള്ളപ്പണ ഇടപാടുകള്‍ നടത്തുന്ന വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രധാന രാഷ്ട്രീയപ്പാര്‍ട്ടി നേതാവിന്റെ അടുത്ത ബന്ധുവുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്നതിന്റെ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറയുന്നു. 230 കോടിയുടെ കള്ളപ്പണ ഇടപാട്, 242 കോടിയുടെ വ്യാജരേഖ ഇടപാട്, 80 കമ്പനികളുടെ നികുതി വെട്ടിപ്പുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളടങ്ങിയ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വ്യാപകമായി നടത്തിയ പരിശോധനയില്‍ കള്ളപ്പണം കൂടാതെ, കടുവാത്തോല്‍, 252 കുപ്പി മദ്യം, ഏതാനും വെടിക്കോപ്പുകള്‍ തുടങ്ങിയ പിടിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹി കേന്ദ്രീകരിച്ച് നിരവധി കള്ളപ്പണ, ബിനാമി ഇടപാടുകള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രണ്ടുദിവസത്തെ പരിശോധന സംബന്ധിച്ച പ്രാഥമിക റിപോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ സഹായികളുടെ വീടുകളില്‍ നടത്തുന്ന പരിശോധനയും മൊഴിയെടുക്കലും തുടരുകയാണ്. കമല്‍നാഥിന്റെ ബന്ധു രതുല്‍ പുരി, ഓഫിസിന്റെ പ്രത്യേക ചുമതലയുള്ള പ്രവീണ്‍ കാക്കര്‍, മുന്‍ ഉപദേഷ്ടാവ് രജേന്ദ്രകുമാര്‍ എന്നിവരുടെ വീടുകളിലാണ് പരിശോധന തുടരുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതിനില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി. ഇതുസംബന്ധിച്ച് ആദായ നികുതി ബോര്‍ഡ് ചെയര്‍മാനെയും റവന്യൂ സെക്രട്ടറിയെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ചു. റെയ്ഡിനെക്കുറിച്ച് വിശദീകരിക്കാന്‍ റവന്യൂ സെക്രട്ടറി എ ബി പാണ്ഡേ, ആദായ നികുതി ബോര്‍ഡ് ചെയര്‍മാന്‍ പി സി മോഡി എന്നിവര്‍ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കാണും.

തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ആദായനികുതി റെയ്ഡുകള്‍ രാഷ്ട്രീയ പക്ഷപാതിത്വത്തോടെയുള്ളതാവരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിന് മുമ്പ് തങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. നേതാക്കളായ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയുടെ മായാവതി, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് എന്നിവര്‍ക്കെതിരെയാണ് ആദായനികുതി വകുപ്പ് പ്രധാനമായും നീക്കം നടത്തുന്നത്. ആദായനികുതി വകുപ്പിന്റെ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്നാരോപിച്ച് കമല്‍നാഥിന്റെ ഓഫിസ് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it