Big stories

യുപിയിലെ കൊവിഡ് ആശുപത്രിയില്‍ രോഗികള്‍ക്ക് വെള്ളവും ഭക്ഷണവുമില്ല

അതേസമയം, ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നം രണ്ടു മണിക്കൂറിനുള്ളില്‍ പരിഹരിച്ചതായി പ്രയാഗ് രാജ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

യുപിയിലെ കൊവിഡ് ആശുപത്രിയില്‍ രോഗികള്‍ക്ക് വെള്ളവും ഭക്ഷണവുമില്ല
X

ലക്‌നോ: ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കൊവിഡ് ആശുപത്രിയില്‍ രോഗികള്‍ക്ക് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് പരാതി. ഇതില്‍ പ്രതിഷേധിച്ച് രോഗികള്‍ ബഹളം വയ്ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. പ്രയാഗ് രാജിന്റെ കോട്വ ബാനി ഏരിയയിലെ എല്‍ 1 കാറ്റഗറി കൊവിഡ് 19 ആശുപത്രിയിലാണ് രോഗികളോട് അധികൃതര്‍ ക്രൂരത കാണിക്കുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍, തങ്ങളോട് മൃഗങ്ങളോടെന്ന പോലെയാണ് പെരുമാറുന്നതെന്ന് രോഗികള്‍ വിളിച്ചുപറയുന്നത് കേള്‍ക്കാം.

'ഞങ്ങളെന്താ മൃഗങ്ങളാണോ, നിങ്ങള്‍ ഞങ്ങളെ മൃഗങ്ങളാക്കി മാറ്റി. ഞങ്ങള്‍ക്ക് വെള്ളം വേണ്ടേ' എന്ന് ആശുപത്രി കെട്ടിടത്തില്‍ നിന്ന് വിളിച്ചുപറയുന്ന രോഗിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മൊബൈലില്‍ വീഡിയോ ചിത്രീകരിക്കുന്ന വ്യക്തി നിങ്ങള്‍ക്ക് ഭക്ഷണം ലഭിക്കുന്നുണ്ടോയെന്ന് ചോദിക്കുമ്പോള്‍ ആശുപത്രി കെട്ടിടത്തില്‍ കൂട്ടംകൂടിയവരെല്ലാം ഇല്ലെന്ന് പറയുന്നതും ദൃശ്യത്തിലുണ്ട്. കിട്ടുന്നത് തന്നെ പാതി വെന്ത ഭക്ഷണമാണെന്ന് കൂട്ടത്തിലുള്ള ഒരു വയോധികന്‍ പറഞ്ഞു. സര്‍ക്കാരിന്റെ കൈവശം പണമില്ലാഞ്ഞിട്ടാണെങ്കില്‍ ഞങ്ങള്‍ പണം തരാമെന്നും ചിലര്‍ പറയുന്നുണ്ട്. 'നിങ്ങളുടെ കൈയില്‍ പണമില്ലെങ്കില്‍ ഞങ്ങളില്‍ നിന്ന് പണം ഈടാക്കിക്കൊള്ളൂ. ഈ അവസ്ഥ തുടരുകയാണെങ്കില്‍ ഞങ്ങള്‍ വീട്ടിലേക്ക് പോകുമെന്ന് അധികാരികളോട് പറയണമെന്ന് ഒരു സ്ത്രീ വിളിച്ചുപറയുന്നുണ്ട്.

അതേസമയം, ജലവിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നം രണ്ടു മണിക്കൂറിനുള്ളില്‍ പരിഹരിച്ചതായി പ്രയാഗ് രാജ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. 'വൈദ്യുതി തകരാര്‍ കാരണം ശുദ്ധജല വിതരണത്തില്‍ ചെറിയ പ്രശ്‌നമുണ്ടായിരുന്നു. ഞങ്ങള്‍ ഒരു ഇലക്ട്രീഷ്യനെ വിളിച്ച് രണ്ട് മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിച്ചു. ടാങ്കില്‍ വെള്ളം ഉണ്ടെങ്കിലും രോഗികള്‍ കുളിക്കാന്‍ ശുദ്ധജലമാണ് ഉപയോഗിക്കുന്നത്. അതിനാല്‍ പെട്ടെന്ന് തന്നെ പ്രശ്‌നം പരിഹരിച്ചെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍നിന്നും നേരത്തേ പരാതികളുയര്‍ന്നിരുന്നു. ഇറ്റാവ, ആഗ്ര ജില്ലകളില്‍ നിന്നാണ് സമാനമായ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നത്. ഇത്തരം സംഭവങ്ങള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ യുപിയിലെ ലെവല്‍ 2, ലെവല്‍ 3 ആശുപത്രികളിലെ കൊവിഡ് 19 ഇന്‍സുലേഷന്‍ വാര്‍ഡുകളില്‍ രോഗികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് നിരോധിച്ചിരുന്നു. ഇത് വിവാദമാവുകയും കടുത്ത വിമര്‍ശനത്തിനു കാരണമാവുകയും ചെയ്തതോടെ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.


Next Story

RELATED STORIES

Share it