Big stories

ക്രൈസ്തവ പ്രീണനം: അഭയ കേസ് വിധിയോട് പ്രതികരിക്കാതെ പിണറായിയും സിപിഎമ്മും

പി സി അബ്ദുല്ല

ക്രൈസ്തവ പ്രീണനം: അഭയ കേസ് വിധിയോട് പ്രതികരിക്കാതെ പിണറായിയും സിപിഎമ്മും
X

കോഴിക്കോട്: കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളില്‍ ഒന്നടങ്കം ചര്‍ച്ചയായ അഭയ കൊലക്കേസിന്റെ ചരിത്ര വിധിയില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരുടെ തന്ത്രപരമായ മൗനം. സാമൂഹികശ്രദ്ധ പിടിച്ചുപറ്റുന്ന കോടതി വിധികളോട് താമസംവിനാ പ്രതികരണവുമായി രംഗത്തെത്തുന്ന സിപിഎമ്മും തികഞ്ഞ മൗനത്തിലാണ്. സിപിഎമ്മിന്റെ പ്രമുഖ നേതാവും മുന്‍ മന്ത്രിയുമൊക്കെയായിരുന്ന പരേതനായ ടി കെ രാമകൃഷ്ണനും ലോനപ്പന്‍ നമ്പാടനും അടക്കമുള്ളവര്‍ അഭയ കേസില്‍ നടത്തിയ നിരന്തര പോരാട്ടങ്ങള്‍ ബോധപൂര്‍വ്വം വിസ്മരിച്ചാണ് പുതിയ സാഹചര്യത്തില്‍ പിണറായിയും പാര്‍ട്ടിയും മൗനത്തിലൊളിക്കുന്നതെന്നാണ് ആക്ഷേപം.

കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും നേതൃത്വത്തിനും മേല്‍ കരിനിഴല്‍ പരത്തിയ വിധിയാണ് അഭയ കേസിലുണ്ടായത്. പ്രതികളെ രക്ഷിക്കാനും തെളിവുകള്‍ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും വിവിധ ഘട്ടങ്ങളില്‍ സഭയുടെ സംഘടിത നീക്കങ്ങള്‍ നടന്നെന്നാണ് ആരോപണം. കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയ ഉള്‍പ്പെട്ട ക്‌നാനായ സഭാ നേതൃത്വമോ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ്ജ് ആലഞ്ചേരിയോ ക്രൈസ്തവ സഭകളുടെ പൊതു വേദിയായ കെസിബിസിയോ പ്രതികളെ ശിക്ഷിച്ച കോടതി വിധിയോട് ഇതുവരെ പ്രതികരിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ, സഭകളെ പ്രത്യക്ഷമായും പരോക്ഷമായും പ്രീണിപ്പിക്കുന്നതാണ് പിണറായിയുടേയും പാര്‍ട്ടിയുടേയും കോടതി വിധിയെക്കുറിച്ചുള്ള മൗനമെന്നാണ് പൊതുവിലയിരുത്തല്‍.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പോടെ സഭകള്‍ക്കും സിപിഎമ്മിനുമിടയില്‍ രൂപപ്പെട്ട അന്തര്‍ ധാരയ്ക്കു അഭയ കേസിലെ പാര്‍ട്ടിയുടെ പ്രതികരണം തിരിച്ചടിയാവുമെന്നും പിണറായിയും സിപിഎമ്മും കണക്കുകൂട്ടുന്നു. പൊതു താല്‍പര്യ വിഷയങ്ങളില്‍ രാഷ്ട്രീയ നീക്കുപോക്കുകള്‍ക്കതീതമായി പരസ്യ പ്രതികരണം നടത്തുന്ന സമീപനമാണ് നേരത്തേ സിപിഎമ്മിനുണ്ടായിരുന്നത്. ചേകന്നൂര്‍ മൗലവി തിരോധാനക്കേസ്, തിരുനബി കേശ വിവാദം അടക്കമുള്ള വിഷയങ്ങളിലെ പിണറായിയുടെയും സിപിഎമ്മിന്റെയും പ്രതികരണങ്ങള്‍ ആ നിലപാടിന് തെളിവായിരുന്നു. എപി സുന്നി വിഭാഗം ഇടതു മുന്നണിയുടെ പ്രധാന വോട്ട് ബാങ്കായി നിലനില്‍ക്കെ തന്നെയാണ് തിരുനബി കേശ വിവാദത്തിലും മറ്റും പിണറായി അത്യന്തം പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തുകയും പൊതുസമൂഹത്തില്‍ അത് ആവര്‍ത്തിക്കുകയും ചെയ്തത്.

ചേകന്നൂര്‍, തിരുനബി കേശ വിവാദങ്ങളില്‍ ഒരു മത വിഭാഗത്തെ പിണറായി പ്രകോപിപ്പിച്ചത് ഭൂരിപക്ഷ സമുദായ വോട്ട് ബാങ്കില്‍ കണ്ണുനട്ടാണെന്ന ആക്ഷേപം അന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍, ഇപ്പോള്‍ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. അഭയ കേസില്‍ ക്രൈസ്തവ പക്ഷത്തെ പ്രകോപിച്ചാല്‍ ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പുതിയ അന്തര്‍ധാരകള്‍ ഇല്ലാതാവും. സംഘപരിവാര്‍ സ്വാധീനവും മറ്റും മൂലം ക്രൈസ്തവ സാഹചര്യങ്ങളില്‍ രൂഢമൂലമായ മുസ് ലിം വിരുദ്ധതയുടെ ഓളത്തിലാണ് പിണറായിയും പാര്‍ട്ടിയും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് വഞ്ചി തുഴയുന്നത്. മുസ് ലിം ലീഗിനെ രാഷ്ട്രീയമായി വിമര്‍ശിക്കേണ്ടതിനു പകരം മുസ് ലിം സംഘശക്തിയുടെ കടക്കല്‍ തന്നെ കത്തിവയ്ക്കുന്ന പിണറായിയുടെയും എ വിജയരാഘവന്റെയും പാര്‍ട്ടിയുടേയും നീക്കം സഭകളുടെ ഇസ് ലാമോഫോബിയ കൂടി വോട്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. എന്നിയിക്കെ, സഭാ താല്‍പര്യങ്ങളെ കണ്ണടച്ച് പ്രീണിപ്പിക്കാന്‍ തന്നെയാണ് പിണറായിയുടെയും പാര്‍ട്ടിയുടെയും തീരുമാനമെന്ന് അഭയകേസിലെ അവയുടെ മൗനം തെളിമിക്കുന്നു.

Christian vote bank: Pinarayi and CPM did not respond in Abhaya case verdict

Next Story

RELATED STORIES

Share it