Big stories

യുപിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ് ആര്‍എസ്എസ് തിരക്കഥ; സുപ്രിംകോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണം: പോപുലര്‍ഫ്രണ്ട്

മുസ്‌ലിം യുവാക്കളെ അന്യായമായി വേട്ടയാടുന്നതിന്റെ ഹബ്ബായി യുപി മാറിയിരിക്കുകയാണ്. മോദിയേയും ആര്‍എസ്എസിനേയും വിമര്‍ശിക്കുന്നവരെയെല്ലാം വേട്ടയാടി തുറങ്കിലടയ്ക്കുകയാണ്.

യുപിയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അറസ്റ്റ് ആര്‍എസ്എസ് തിരക്കഥ; സുപ്രിംകോടതി മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കണം: പോപുലര്‍ഫ്രണ്ട്
X

കോഴിക്കോട്: യുപി സ്‌പെഷ്യല്‍ടാസ്‌ക് ഫോഴ്‌സ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് ആര്‍എസ്എസ് തിരക്കഥയുടെ ഭാഗമാണെന്ന് ദേശീയ സെക്രട്ടറി നാസറുദ്ധീന്‍ എളമരം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.ഭീകരാക്രമണം എന്ന പരിഹാസ്യമായ കെട്ടുകഥ ചമച്ചാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ അന്‍ഷാദ്, ഫിറോസ് എന്നിവരെ ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്തത്.

മലയാളികളായ ഈ രണ്ടു പ്രവര്‍ത്തകരും സംഘടനാ വ്യാപനത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളും ബീഹാറും സന്ദര്‍ശിച്ചിരുന്നു. ഫെബ്രുവരി 11ന് പുലര്‍ച്ചെ 5.40 ന് ബീഹാറിലെ കത്തിഹാറില്‍ നിന്നും മുംബയിലേക്ക് പോകാനായി ട്രെയിനില്‍ കയറിയ ഇവരെ അന്ന് വൈകീട്ടാണ് കുടുംബങ്ങള്‍ അവസാനമായി ഫോണില്‍ ബന്ധപ്പെട്ടത്. അതിന് ശേഷം അവരെക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.

ഫെബ്രുവരി 15ന് അന്‍ഷാദിന്റെയും 16ന് രാവിലെ ഫിറോസിന്റെയും കുടുംബം കേരള പോലിസിന് പ്രാദേശിക സ്‌റ്റേഷനുകളില്‍ പരാതി സമര്‍പ്പിച്ചു. ഈ പരാതി സമര്‍പ്പിച്ചതിന് ശേഷമാണ് യുപി എസ്ടിഎഫ് തിടുക്കത്തില്‍ ഒരു വാര്‍ത്താസമ്മേളനം വിളിച്ചതും അവരെ അറസ്റ്റ് ചെയതതിനു കാരണമായി ഭാവനയില്‍ വിരിഞ്ഞ ഭീകരാക്രമണമെന്ന കള്ളക്കഥ അവതരിപ്പിച്ചതും. തങ്ങളുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കാനായി യുപി പോലിസ് സിനിമാ തിരക്കഥക്ക് സമാനമായ കള്ളക്കഥകളാണ് ചമയ്ക്കുന്നത്. അന്‍ഷാദിനെയും ഫിറോസിനെയും ഫെബ്രുവരി 11ന് അറസ്റ്റ് ചെയ്തതും ഫെബ്രുവരി 16ന് അവരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ഹാജരാക്കിയതും 'രാഷ്ട്ര സുരക്ഷക്ക് ഭീഷണി' എന്ന കള്ളക്കഥ നിര്‍മിക്കാനുള്ള യുപി സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ്.

ഫെബ്രുവരി 11ന് വൈകിട്ട് ട്രെയിന്‍ യുപിയിലൂടെ കടന്നുപോകുമ്പോള്‍ യുപിയിലെ ഏതോ ഒരു റെയില്‍വേ സ്‌റ്റേഷനില്‍നിന്നും യുപി എസ്ടിഎഫ് ഇവരെ റാഞ്ചുകയും നിയമവിരുദ്ധമായി കസ്റ്റഡില്‍ വെച്ച് പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് വ്യക്തമാകുന്നത്.

മുസ്‌ലിം യുവാക്കളെ അന്യായമായി വേട്ടയാടുന്നതിന്റെ ഹബ്ബായി യുപി മാറിയിരിക്കുകയാണ്. മോദിയേയും ആര്‍എസ്എസിനേയും വിമര്‍ശിക്കുന്നവരെയെല്ലാം വേട്ടയാടി തുറങ്കിലടയ്ക്കുകയാണ്. മുസ്ലീം ഉന്‍മൂലനമെന്ന ആര്‍എസ്എസ് അജണ്ടയിലേക്കുള്ള ചവിട്ടുപടിയാണ് ഇത്തരം വ്യാജ അറസ്റ്റുകളെന്നതില്‍ സംശയമില്ല. വിയോജിക്കുന്നവരെ ലക്ഷ്യം വയ്ക്കുന്നതില്‍ കുപ്രസിദ്ധി നേടിയവരാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള യുപി സര്‍ക്കാര്‍. മാത്രമല്ല, പോപുലര്‍ഫ്രണ്ടിനെതിരെയുള്ള നീക്കം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പലപ്പോഴും പ്രകടമാക്കിയിട്ടുള്ളതുമാണ്.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങളില്‍ ആക്രമണം ആസൂത്രണം ചെയ്തു എന്ന പേരില്‍ പോപുലര്‍ഫ്രണ്ടിന്റെ സംസ്ഥാന അഡ്‌ഹോക്ക് കമ്മറ്റി അംഗങ്ങളുടെ പേരില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ കേസ് ചുമത്തിയിരുന്നു. എന്നാല്‍ കോടതിയില്‍ ഈ ആരോപണം തെളിയിക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടതിനാല്‍ ഇവര്‍ക്ക് ജാമ്യം ലഭിക്കുകയുണ്ടായി. പിന്നീട് ഹത്രാസിലെ ബലാല്‍സംഗ ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന 3 വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരെയും ഒരു പത്രപ്രവര്‍ത്തകനെയും അറസ്റ്റ് ചെയത് ഹത്രാസില്‍ 'ജാതീയ ആക്രമണത്തിന് പ്രചോദനം' നല്‍കിയെന്ന കള്ളക്കഥയുമായി പോപുലര്‍ഫ്രണ്ടിനെ കൂട്ടിക്കെട്ടാനും യുപി പോലിസ് ശ്രമിച്ചിരുന്നു.

കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകളുടെ ഇത്തരം നടപടികള്‍ കൊണ്ട് പോപുലര്‍ഫ്രണ്ട് ഭയപ്പെടുകയില്ല. എസ്ടിഎഫ് കുറ്റവാളിയായ ഈ കേസ് സിബിഐ അന്വേഷിക്കണമെന്ന് പോപുലർ

ഫ്രണ്ട് ആവശ്യപ്പെടുന്നു. പ്രവര്‍ത്തകരെ മോചിപ്പിക്കാനും, ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഹീന തന്ത്രങ്ങളെ പരാജയപ്പെടുത്താനും സംഘടന നിയമപരവും ജനാധിപത്യപരവുമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താറും പങ്കെടുത്തു.

Next Story

RELATED STORIES

Share it