ഡിസംബര്‍ 15: സിറാജുന്നിസയുടെ ഓര്‍മകള്‍ക്ക് നോവിന്റെ 30 വര്‍ഷങ്ങള്‍
പി സി അബ്ദുല്ല
കോഴിക്കോട്: ഇന്ന് ഡിസംബര്‍ 15. സിറാജുന്നിസ എന്ന പതിനൊന്നുകാരിയുടെ വിശുദ്ധ രക്തസാക്ഷിത്വത്തിന് നോവിന്റെ 30 വര്‍ഷങ്ങള്‍. മുരളീ മനോഹര്‍ ജോഷിയെന്ന വിദ്വേഷ പ്രചാരകന്‍ ധ്രുവീകരണ രാഷ്ട്രീയവുമായെത്തി കലാപം വിതച്ച് കടന്നു പോയ വഴിയിലാണ് ആ കുരുന്നു ബാല്യം പിടഞ്ഞൊടുങ്ങിയത്.
വീട്ടു മുറ്റത്തു കളിച്ചു കൊണ്ടിരുന്ന സിറാജുന്നിസയുടെ ചെവിയിലൂടെ തുളച്ചു കയറി തലയോട്ടി പിളര്‍ന്ന കേരള പോലിസിന്റെ ആ വെടിയുണ്ട നീതി നിഷേധിക്കപ്പെ ഒരു സമുദായത്തിന്റെ ഇടനെഞ്ചിലാണ് ഇപ്പോഴും തറച്ചു നില്‍ക്കുന്നത്.
മുസ്‌ലിംകളുടെ മൃതദേഹം കാണണമെന്നാക്രോശിച്ച് പുതുപ്പള്ളിത്തെരുവില്‍ വെടിവയ്ക്കാന്‍ ഉത്തരവിട്ടു എന്ന ആരോപണം പേറുന്ന രമണ്‍ ശ്രീവാസ്തവ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി പോലിസിന്റെ തലപ്പത്ത് തുടരുന്നത് സിറാജുന്നിസയുടെ ഓര്‍മകളെ കൂടുതല്‍ വേദനിപ്പിക്കുന്നു. ആ കുഞ്ഞുമോളുടെ ദാരുണാന്ത്യം കാലാ കാലങ്ങളില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അയവിറക്കുന്ന ഇടതുവലതു രാഷ്ട്രീയ കാപട്യത്തിന്റെയും അവരുടെ ഭരണത്തിന്റെയും തണലിലാണ് ശ്രീവാസ്തവ ഇപ്പോഴും അത്യുന്നതങ്ങളില്‍ വാഴുന്നതെന്നതും വിധി വൈപരീത്യം.
1991 ഡിസംബര്‍ 15ന് വൈകീട്ട് പാലക്കാട് പുതുപ്പള്ളിത്തെരുവില്‍ നടന്ന ഏകപക്ഷീയമായ പൊലിസ് വെടിവയ്പ്പിലാണ് സിറാജുന്നിസ ദാരുണമായി കൊല്ലപ്പെട്ടത്. ബാബരിയുമായി ബന്ധപ്പെട്ട് ഏറെ കലുഷമായ നാളുകളായിരുന്നു അത്. 'അയോധ്യ'യിലൂടെ ഫണം വിടര്‍ത്തിയ ഹിന്ദുത്വ ഭീകരത മുസ്‌ലിംകള്‍ക്കെതിരായി അതിന്റെ സര്‍വസംഹാര ശേഷി ആര്‍ജ്ജിക്കുന്ന ഭീതിദ സാഹചര്യം.
അന്നത്തെ ബിജെപി അധ്യക്ഷനായിരുന്ന മുരളി മനോഹര്‍ ജോഷി മുസ്‌ലിംകള്‍ക്കെതിരായ പ്രകോപന പ്രചാരണങ്ങളുമായി കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഏകതാ യാത്ര പാലക്കാട് ജില്ലയിലൂടെ കടന്നുപോയതിനു പിന്നാലെ മേപ്പറമ്പിനു സമീപം വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തു.
സംഘപരിവാരം ഉയര്‍ത്തിവിട്ട മുസ്‌ലിം വിദ്വേഷം ജോഷിയുടെ യാത്ര എത്തിയ വഴികളിലെല്ലാം സംഘര്‍ഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു. പാലക്കാട് സംഘര്‍ഷം നിലനില്‍ക്കുന്ന പല പ്രദേശങ്ങളിലും പോലിസ് ലാത്തിച്ചാര്‍ജും വെടിവയ്പ്പും നടന്നു. എന്നാല്‍, പുതുപ്പള്ളിത്തെരുവിലെ സാഹചര്യങ്ങള്‍ ശാന്തവും നിയന്ത്രണവിധേയമായിരുന്നു. സിറാജുന്നിസയും സഹോദരിയും അയല്‍വാസി മുഹമ്മദിന്റെ സാന്നിധ്യത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പൊടുന്നനെയാണ് പോലിസ് വെടിയുതിര്‍ത്തത്.
'എനിക്ക് മുസ്‌ലിം തെമ്മാടികളുടെ മൃതദേഹങ്ങള്‍ വേണം'(I want the dead bodies of Muslim bastards) എന്ന് ആക്രോശിച്ചുകൊണ്ടാണ് വെടിവയ്ക്കാനുത്തരവിട്ടതെന്ന ആരോപണം നിലനില്‍ക്കുന്നു.
ഈ സമയം പാലക്കാട് കലക്ടറേറ്റില്‍ മന്ത്രി ടിഎം ജേക്കബിന്റെ അധ്യക്ഷതയില്‍ ഒരു അവലോകന യോഗം നടക്കുകയായിരുന്നു. കലക്ടര്‍മാര്‍ക്ക് പോലീസ് വയര്‍ലസ് അന്നുണ്ടായിരുന്നു. വെടിവയ്ക്കാനുള്ള ആക്രോശം വയര്‍ലസിലൂടെ കേട്ട മന്ത്രി കലക്ടറോട് വയര്‍ലസ് ഓണ്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു. വയര്‍ലസിലൂടെ മുഴങ്ങിക്കേട്ട ആക്രോശത്തിന് കെ.ഇ ഇസ്മായില്‍, വിസി കബീര്‍, കെ.കൃഷ്ണന്‍കുട്ടി തുടങ്ങിയ നേതാക്കള്‍ സാക്ഷികളായിരുന്നു. എന്നാല്‍,ആരും എവിടെയും സാക്ഷി പറഞ്ഞില്ല. കൊളക്കാടന്‍ മൂസ ഹാജി സുപ്രിംകോടതി വരെ കേസ് നടത്തിയെങ്കിലും ഫലമുണ്ടായതുമില്ല.
ഇല്ലാത്ത ഇലക്ട്രിക് പോസ്റ്റില്‍ തട്ടി ചീളുകളായി തെറിച്ച വെടിയുണ്ടയാണ് സിറാജുന്നീസയുടെ തലയില്‍ കൊണ്ടതെന്നാണ് ജസ്റ്റിസ് യോഹന്നാന്‍ കമ്മീഷനും 'കണ്ടെത്തി'യത്. ആ റിപ്പോര്‍ട്ടിനെതിരെ നിയമസഭയില്‍ പ്രതിഷേധം ഉയര്‍ത്തിയ ഇന്നത്തെ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മുന്‍ മന്ത്രി കെ.ഇ ഇസ്മായിലും അവരുടെ പാര്‍ടികളുമൊക്കെ ക്രമേണ സിറാജുന്നിസയെ മറന്നു.
പുതുപ്പള്ളിത്തെരുവില്‍ നിന്ന് ആയുധങ്ങളുമായി നൂറണി ഗ്രാമത്തിലേക്ക് 300ഓളം വരുന്ന മുസ്‌ലിം കലാപകാരികള്‍ പുറപ്പെട്ടുവെന്നും അക്കൂട്ടത്തില്‍ സിറാജുന്നിസയുമുണ്ടായിരുന്നു എന്നുമാണ് പിന്നീട് പോലിസ് എഫ്‌ഐആറില്‍ എഴുതിച്ചേര്‍ത്തത്.
പോലിസിന്റെ മുസ്‌ലിംവിരുദ്ധത തുറന്നുകാട്ടുന്നതായിരുന്നു പുതുപ്പള്ളിത്തെരുവിലെ ഓരോ നീക്കങ്ങളും. ചോരയില്‍ കുതിര്‍ന്നു പിടഞ്ഞ സിറാജുന്നിസയെ ആശുപത്രിയിലെത്തിക്കാന്‍ശ്രമിച്ച ആളുകളെയൊക്കെയും പോലിസ് തടഞ്ഞു. അവരെയൊക്കെ പിന്നീട് കലാപകാരികളായി മുദ്ര കുത്തുകയും ചെയ്തു.
കേരളത്തിലെത്തിയ ഐപിഎസുകാരില്‍ ഏറ്റവും അധികം വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിധേയനായ പോലിസ് ഉദ്യോഗസ്ഥനാണ് രമണ്‍ ശ്രീവാസ്തവ. 1973 ലെ കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ രമണ്‍ ശ്രീവാസ്തവ, അലഹബാദ് സ്വദേശിയാണ്. സംസ്ഥാന പോലിസ് മേധാവിയായിരുന്ന ശ്രീവാസ്തവ ബിഎസ്എഫ് ഡയറക്ടര്‍ ജനറല്‍ ആയാണ് സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.
ഔദ്യോഗിക ജീലിത കാലയളവ് പിന്നിട്ടും കേരളത്തിലെ രാഷ്ട്രീയ പ്രമാണിമാര്‍ ശ്രീവാസ്തവ കൈവിട്ടില്ല. നിലവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പോലീസ് ഉപദേഷ്ടാവാണ് ഇദ്ദേഹം.
ഒരിക്കല്‍ സിപിഎമ്മിന്റെയും പിണറായിയുടേയും ഏറ്റവും വെറുക്കപ്പെട്ട പോലിസ് ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ശ്രീവാസ്തവ, പിന്നീട് അതേ മുന്നണിയുടെ മുഖ്യമന്ത്രിയുടെ പോലീസ് ഉപദേഷ്ടാവാകുയും ചെയ്തു. പിണറായി സര്‍ക്കാരിന് ഏറെ പേരുദോഷം കേള്‍പ്പിച്ച പോലീസ് നിയമഭദഗതിയിലും ശ്രീവാസ്തവയാണ് പ്രതിക്കൂട്ടില്‍.
പുതുപള്ളിത്തെരുവില്‍ ഒരു സമുദായത്തെ കലാപകാരികളും രാജ്യദ്രോഹികളുമാക്കി വേട്ടയാടിയ രമണ്‍ ശ്രീവാസ്തവ അധികം വൈകാതെ ചാരക്കേസില്‍ പങ്കുണ്ടെന്ന് ആരോപിതനായത് കാവ്യ നീതി.
ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചാരക്കേസിനെ തുടര്‍ന്ന് രമണ്‍ ശ്രീവാസ്തവയ്‌ക്കെതിരെ നടത്തിയ പ്രസംഗം നിയമസഭ രേഖകളില്‍ ഇപ്പോഴുമുണ്ട്. രാജ്യദ്രോഹപ്രവര്‍ത്തനം നടത്തിയ ഐജി എന്നാണ് അന്ന് പിണറായി വിജയന്‍ ശ്രീവാസ്തവയെ വിശേഷിപ്പിച്ചത്. അതേ പിണറായി മുഖ്യമന്ത്രിയായപ്പോള്‍ ശ്രീവാസ്തവയെ മുഖ്യ ഉപദേശകനായി നിയമിച്ചതിനും കാലം സാക്ഷിയായി!.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT