Big stories

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വിധിയെഴുതി അഫ്ഗാന്‍ ജനത

നിലവിലെ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗനി ഉള്‍പ്പെടെ 14 പേരാണ് പ്രസിഡന്റ് പദവിക്കായി മല്‍സര രംഗത്തുള്ളത്. രാജ്യത്തെ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ലയാണ് അഷ്‌റഫ് ഗനിയുടെ പ്രധാന എതിരാളായിയ ഗണിക്കപ്പെടുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: വിധിയെഴുതി അഫ്ഗാന്‍ ജനത
X

കാബൂള്‍: 2001ലെ താലിബാന്റെ പതനത്തിനുശേഷമള്ള നാലാമത്തെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ അഫ്ഗാന്‍ ജനത വിധിയെഴുതി.

മല്‍സര രംഗത്ത് 14 പേര്‍

നിലവിലെ പ്രസിഡന്റ് മുഹമ്മദ് അഷ്‌റഫ് ഗനി ഉള്‍പ്പെടെ 14 പേരാണ് പ്രസിഡന്റ് പദവിക്കായി മല്‍സര രംഗത്തുള്ളത്. രാജ്യത്തെ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുല്ല അബ്ദുല്ലയാണ് അഷ്‌റഫ് ഗനിയുടെ പ്രധാന എതിരാളായിയ ഗണിക്കപ്പെടുന്നത്.

മുഹമ്മദ് അഷ്‌റഫ് ഗനി


1949 മെയ് 19ന് സെന്‍ട്രല്‍ ലോഗാര്‍ പ്രവിശ്യയില്‍ ജനിച്ച ഗനി കൊളംബിയ സര്‍വകലാശാലയില്‍നിന്ന് ആന്ത്രോപോളജയില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. വിദ്യാര്‍ഥി കൈമാറ്റ പദ്ധതിയിലൂടെയാണ് ഇദ്ദേഹം ആദ്യമായി യുഎസിലെത്തുന്നത്. 1970കളുടെ തുടക്കത്തില്‍ കാബൂള്‍ സര്‍വകലാശാലയില്‍ ഒരു ചെറിയ കാലയളവില്‍ അധ്യാപകനായി ജോലി നോക്കിയതൊഴിച്ച് നിര്‍ത്തിയാല്‍ ഏറെ കാലം അമേരിക്കയിലായിരുന്നു ഗനി. 1991ല്‍ ലോക ബാങ്കില്‍ മുതിര്‍ന്ന ഉപദേശകനായി ചേരുന്നത് വരെ അവിടെ അധ്യാപകനായിരുന്നു.

24 വര്‍ഷത്തിനു ശേഷം യുഎസ് നേതൃത്വത്തിലുള്ള അധിനിവേശ സൈന്യം താലിബാനെ പുറത്താക്കിയ ശേഷമാണ് ഗനി അഫ്ഗാനില്‍ തിരിച്ചെത്തിയത്. ഹമീദ് കര്‍സായി സര്‍ക്കാരില്‍ ധനമന്ത്രിയായി ചേരുന്നത് വരെ കാബൂള്‍ സര്‍വകലാശാല മേധാവിയായിരുന്നു.

2014ല്‍ പ്രാബല്യത്തില്‍ വന്ന, യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനയില്‍ നിന്ന് അഫ്ഗാന്‍ ദേശീയ സുരക്ഷ സൈന്യത്തിന് (ANSF) രാജ്യത്തിന്റെ സുരക്ഷ കൈമാറുന്നതിനുള്ള നീണ്ട പ്രക്രിയയ്ക്ക് 2010ല്‍ നേതൃത്വം നല്‍കിയത് ഗനിയായിരുന്നു. 2009ല്‍ ആണ് ഗനി ആദ്യമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്നത്. എന്നാല്‍ നാലിലൊന്ന് വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

വ്യാപക ക്രമക്കേട് നടന്ന 2014 തിരഞ്ഞെടുപ്പില്‍ ഗനി പ്രസ്ഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചു. ആദ്യ ഘട്ട വോട്ടെടുപ്പില്‍ എതിരാളിയായിരുന്ന അബ്ദുല്ല അബ്ദുല്ല കൂടുതല്‍ വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം റൗണ്ടില്‍ ഗനിയാണ് മുമ്പിലെത്തിയത്. തിരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേട് അരങ്ങേറിയതോടെ രാജ്യ വ്യാപകമായി ആക്രമണം വ്യാപിക്കുമെന്ന് ഭയന്ന യുഎസ് അധികാരം പങ്കിടുന്ന തരത്തിലേക്ക് തീരുമാനം എടുക്കുകയും ഗനിയെ പ്രസിഡന്റായും അബ്ദുല്ല അബ്ദുല്ലയെ ചീഫ് എക്‌സിക്യൂട്ടീവായും നിയമിക്കുകയായിരുന്നു.

അബ്ദുല്ല അബ്ദുല്ല


അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ 1960 സപ്തംബര്‍ അഞ്ചിനാണ് അബ്ദുല്ല അബ്ദുല്ലയുടെ ജനനം. കാബൂള്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ സ്‌കൂളില്‍നിന്ന് ബിരുദം നേടിയതിനു പിന്നാലെ അബ്ദുല്ല അബ്ദുല്ല അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി. തുടര്‍ന്ന് 2001 സെപ്റ്റംബര്‍ 9ന് കൊല്ലപ്പെട്ട അഹമ്മദ് ഷാ മസൂദിന്റെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ ജംഇയ്യത്തെ ഇസ്ലാമിയിയില്‍ ചേര്‍ന്നു.

1979ല്‍ അഫ്ഗാനില്‍ അധിനിവേശം നടത്തിയ മുന്‍ സോവിയറ്റ് യൂനിയന്റെ റെഡ് ആര്‍മിയോട് പോരാടിയ യുഎസ് പിന്തുണയുള്ള നിരവധി പോരാട്ട ഗ്രൂപ്പുകളിലൊന്നാണ് മസൂദിന്റെ ജംഇയ്യത്തെ ഇസ്ലാമി. 1989ല്‍ മുന്‍ സോവിയറ്റ് യൂണിയനെ അഫ്ഗാനില്‍നിന്ന് കെട്ടുകെട്ടിച്ചു. വര്‍ഷങ്ങള്‍ക്കുശേഷം 1992ല്‍ ബുഹാനുദ്ദീന്‍ റബ്ബാനിയുടെ പ്രസിഡന്‍സിക്ക് കീഴില്‍ ജംഇയ്യത്തെ ഇസ്‌ലാമി നേതൃത്വം നല്‍കിയ മുജാഹിദീന്‍ സര്‍ക്കാരില്‍ അബ്ദുല്ല പങ്കാളിയായി. അധികാരത്തിലിരിക്കെ മുജാഹിദീന്‍ ഗ്രൂപ്പുകള്‍ പരസ്പരം പോരടിക്കുകയും 1996ല്‍ താലിബാന്‍ ഇവരെ പുറത്താക്കുകയുമായിരുന്നു. 2001ല്‍ താലിബാനെ അട്ടിമറിച്ചപ്പോള്‍, അബ്ദുല്ല പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായി 2005 വരെ സേവനമനുഷ്ഠിച്ചു.

2009ല്‍ അബ്ദുല്ല പ്രസിഡന്റ് സ്ഥാനത്തേക്ക് കര്‍സായിക്കെതിരേ മല്‍സരിച്ചെങ്കിലും 30.5ശതമാനം വോട്ടുകളേ നേടാനായുള്ളു. വന്‍ ക്രമക്കേട് നടന്ന 2014ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആദ്യ റൗണ്ടില്‍ 45 ശതമാനം വോട്ടുകള്‍ അബ്ദുല്ല അബ്ദുല്ല നേടിയപ്പോള്‍ എതിരാളിയായ ഗനി 35 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടിയത്.എന്നാല്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ ഗനി 55.3 ശതമാനം വോട്ടു നേടിയപ്പോള്‍ അബ്ദുല്ലയ്ക്ക് 44.7 ശതമാനവും വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. തുടര്‍ന്ന് ഐക്യ ഗവണ്‍മെന്റ് രൂപീകരിക്കുന്നതിന് യുഎസ് ഇടപെടുകയും അബ്ദുല്ല അബ്ദുല്ലയ്ക്ക് ചീഫ് എക്‌സിക്യുട്ടീവ് പദവി നല്‍കുകയുമായിരുന്നു.

മല്‍സര രംഗത്തുള്ള മറ്റു പ്രമുഖര്‍


ഗുല്‍ബുദ്ധീന്‍ ഹിക്മത്യാര്‍, റഹ്മത്തുല്ല നബീല്‍, അഹമ്മദ് വാലി മസൂദ് തുടങ്ങിയവരാണ് മറ്റു പ്രധാന സ്ഥാനാര്‍ഥികള്‍

അന്തിമ ഫലം നവംബര്‍ ഏഴിന്

തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ ഒക്ടോബര്‍ 17 ഓടെ ലഭ്യമാവും. അന്തിമ ഫലം നവംബര്‍ ഏഴോടെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പോളിങ് ശതമാനത്തില്‍ കുറവ്

സുരക്ഷാ ഭീഷണി, സൈനിക വിന്യാസത്തെക്കുറിച്ചുള്ള ആശങ്ക തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോളിങ് ശതമാനം വളരെ കുറവായിരുന്നു. നങ്കര്‍ഹാര്‍, ഹെറാത്ത് തുടങ്ങിയ പ്രവിശ്യകളില്‍ രാവിലെ മുതല്‍ പോളിങ് വളരെ കുറവായിരുന്നു. സമ്മതിദായകര്‍ എത്തായതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടു മണിക്കൂര്‍ കൂടി നീട്ടിയിരുന്നു.

വ്യാപക ആക്രമണങ്ങള്‍


ദക്ഷിണ നഗരമായ കണ്ഡഹാറില്‍ പോളിങ് സ്‌റ്റേഷനു പുറത്തുണ്ടായ ഉഗ്ര സ്‌ഫോടനത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ബഹിഷ്‌ക്കരണ ആഹ്വാനവുമായി താലിബാന്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ താലിബാന്‍ പോരാളികള്‍ ആഹ്വാനം ചെയ്തിരുന്നു.


ബഹിഷ്‌ക്കരണ ആഹ്വാനവുമായി താലിബാന്‍


തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കാന്‍ താലിബാന്‍ പോരാളികള്‍ ആഹ്വാനം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it