ബാബരി ഭൂമിയില്‍ 21ന് തറക്കല്ലിടും, തിരഞ്ഞെടുപ്പ് മുതലെടുപ്പിന് ഒരുങ്ങി ഹിന്ദുത്വ സംഘടനകള്‍
വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയിട്ടും രാമക്ഷേത്രം നിര്‍മിക്കാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും രാമക്ഷേത്ര വിഷയം ഉയര്‍ത്തി കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്നാണ് വിമര്‍ശനം.
ലഖ്‌നോ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാമക്ഷേത്ര വിഷയം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരുങ്ങി ഹിന്ദുത്വ സംഘടനകള്‍. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത ഭൂമിയില്‍ ഈ മാസം 21ന് തന്നെ രാമക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് സ്വാമി സ്വരൂപാനന്ദ സരസ്വതി. ഇതിനായി ഫെബ്രുവരി പതിനേഴിന് സന്ന്യാസിമാര്‍ പ്രയാഗ് രാജില്‍ നിന്ന് അയോധ്യയിലേക്ക് യാത്ര സംഘടിപ്പിക്കുമെന്നും സ്വരൂപാനന്ദ സരസ്വതി വ്യക്തമാക്കി. കുംഭമേളയ്ക്കിടെ നടന്ന സന്യാസസമൂഹത്തിന്റെ യോഗത്തില്‍ വച്ച് നേരത്തെ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
രാമക്ഷേത്ര നിര്‍മാണം സംഘപരിവാറിന്റെ തിരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണെന്ന വിമര്‍ശനം ശക്തമാണ്. ലോക്‌സഭയില്‍ തികഞ്ഞ ഭൂരിപക്ഷമുണ്ടായിട്ടും അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കാനാവശ്യമായ നിയമം നിര്‍മ്മിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നില്ല. രാമക്ഷേത്ര നിര്‍മാണം പ്രധാന അജണ്ടയാക്കി അധികാരത്തിലേറിയ ബിജെപി സര്‍ക്കാരിനെ ശങ്കരാചാര്യര്‍ നേരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. സവര്‍ണറിലെ ദരിദ്രര്‍ക്ക് സംവരണം നല്‍കാനുള്ള നിയമം പാസ്സാക്കുന്ന സമയത്ത് ഭൂരിപക്ഷം തെളിയിച്ച ബിജെപിക്ക് ഇക്കാര്യത്തിലും വളരെ എളുപ്പത്തില്‍ നിയമം കൊണ്ടുവരാവുന്നതല്ലേയുള്ളൂ എന്ന് അന്ന് സ്വരൂപാനന്ദ ചോദിച്ചിരുന്നു. വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയിട്ടും രാമക്ഷേത്രം നിര്‍മിക്കാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും രാമക്ഷേത്ര വിഷയം ഉയര്‍ത്തി കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്നാണ് വിമര്‍ശനം.