ഈ വര്‍ഷം ഇസ്രയേല്‍ തകര്‍ത്തത് 500ല്‍ അധികം ഫലസ്തീന്‍ ഭവനങ്ങളെന്ന് യുഎന്‍

കെട്ടിട അനുമതിയില്ലെന്ന് ആരോപിച്ച് വെസ്റ്റ് ബാങ്കില്‍ മാത്രം 506 കെട്ടിടങ്ങള്‍ ഇസ്രയേല്‍ അധിനിവേശ സേന ഇക്കാലയളവില്‍ തകര്‍ത്തതായി യുഎന്‍ ഏജന്‍സി അറിയിച്ചു.

Update: 2020-09-29 10:03 GMT

റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലേയും ഗസാ മുനമ്പിലേയും ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള 500ല്‍ അധികം കെട്ടിടങ്ങള്‍ ഈ വര്‍ഷം മാത്രം ഇസ്രയേല്‍ അധിനിവേശ അധികൃതര്‍ പൊളിച്ചുനീക്കിയതായി യുഎന്‍ ഓഫിസ് ഫോര്‍ കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് (യുഎന്‍ഒസിഎച്ച്എ) വെളിപ്പെടുത്തി.

കെട്ടിട അനുമതിയില്ലെന്ന് ആരോപിച്ച് വെസ്റ്റ് ബാങ്കില്‍ മാത്രം 506 കെട്ടിടങ്ങള്‍ ഇസ്രയേല്‍ അധിനിവേശ സേന ഇക്കാലയളവില്‍ തകര്‍ത്തതായി യുഎന്‍ ഏജന്‍സി അറിയിച്ചു. അധിനിവിഷ്ട കിഴക്കന്‍ ജറുസലേമില്‍ മാത്രം 2020ല്‍ 134 കെട്ടിടങ്ങള്‍ ഇസ്രയേല്‍ തകര്‍ത്തുകളഞ്ഞിട്ടുണ്ട്

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 22 കെട്ടിടങ്ങള്‍ ഇസ്രയേലികള്‍ പൊളിച്ചുനീക്കിയതായും 50 ഫലസ്തീനികള്‍ വഴിയാധാരമാക്കപ്പെട്ടതായും 200 ഓളം പേരെ ബാധിച്ചതായും യുഎന്‍ഒസിഎച്ച്എ വ്യക്തമാക്കി. ഇസ്രയേല്‍ അധിനിവേശ അധികൃതരുടെ കനത്ത പിഴയില്‍നിന്നും ഫീസില്‍നിന്നും രക്ഷപ്പെടുന്നതിനായി കിഴക്കന്‍ ജറുസലേമിലെ 12 കെട്ടിടങ്ങളില്‍ എട്ടെണ്ണവും അതിന്റെ ഉടമകള്‍ തന്നെയാണ് പൊളിച്ചുനീക്കിയത്. വെസ്റ്റ് ബാങ്കിന്റെ 61 ശതമാനത്തോളം വരുന്ന ഏരിയ സിയിലാണ് തകര്‍ക്കപ്പെട്ട മറ്റു 10 കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

1967ലെ ആറ് ദിവസത്തെ യുദ്ധത്തിലാണ് കിഴക്കന്‍ ജറുസലേം ഉള്‍പ്പെടെയുള്ള വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍ ഇസ്രയേല്‍ കൈവശപ്പെടുത്തിയത്. കെട്ടിട നിര്‍മാണ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഫലസ്തീന്‍ ഭവനങ്ങള്‍ പൊളിച്ചുമാറ്റുന്നതിനെ ഇസ്രയേല്‍ ന്യായീകരിക്കുന്നത്. അതേസമയം, ഫലസ്തീനികള്‍ക്ക് വീട് വയ്ക്കാന്‍ അപൂര്‍വ്വമായി മാത്രമാണ് ഇസ്രയേല്‍ അനുമതി നല്‍കാറുള്ളത്. അതേസമയം, സയണിസ്റ്റ് രാഷ്ട്രം അനധികൃത ജൂത കുടിയേറ്റക്കാര്‍ വന്‍തോതില്‍ താമസ അനുമതി നല്‍കുന്നുണ്ട്.

Tags:    

Similar News