അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നിര്‍ദേശം; കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്വിറ്റര്‍

അക്കൗണ്ടുകള്‍ക്ക് സുതാര്യത പ്രധാനമാണെന്നും സ്വതന്ത്രമായ അഭിപ്രായ പ്രകടനടത്തിന് മുന്‍ഗണന നല്‍കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

Update: 2021-02-09 05:30 GMT

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 1,178 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്വിറ്റര്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. ഇക്കാര്യം കേന്ദ്ര ഐടി മന്ത്രാലയത്തെയും ഐടി മന്ത്രി രവിശങ്കര്‍ പ്രസാദിനെയും ട്വിറ്റര്‍ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷയ്ക്കാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ട്വിറ്റര്‍ വക്താവ് അറിയിച്ചിരുന്നു.

കര്‍ഷക പ്രക്ഷോഭത്തിന് പ്രചാരം കൊടുക്കുന്നുവെന്ന പേരില്‍ ട്വിറ്ററും കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞിരുന്നു. കേന്ദ്രത്തിന്റെ ആവശ്യപ്രകാരം 257 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ട്വീറ്റുകള്‍ പലതും വാര്‍ത്താമൂല്യമുള്ളതാണെന്നും ചൂണ്ടിക്കാട്ടി അവ പുനഃസ്ഥാപിക്കുകയായിരുന്നു.

അക്കൗണ്ടുകള്‍ക്ക് സുതാര്യത പ്രധാനമാണെന്നും സ്വതന്ത്രമായ അഭിപ്രായ പ്രകടനടത്തിന് മുന്‍ഗണന നല്‍കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി. അതേസമയം നിയമങ്ങളെ ബഹുമാനിച്ചു മുന്നോട്ട് പോകും. നിയമ വിരുദ്ധമായി ഉള്ളടക്കങ്ങള്‍ ഉള്ള അക്കൗണ്ടുകള്‍ വിലക്കുമെന്നും ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇതിനു പിന്നാലെ ട്വിറ്ററിലെ ജീവനക്കാര്‍ക്ക് ഏഴുവര്‍ഷം വരെ തടവ് ലഭിക്കുന്ന തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്വിറ്റര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.

Tags:    

Similar News