കശ്മീരിലെ കുട്ടികളോട് ചെയ്യുന്നത് ഹിംസ; പ്രത്യേക പദവി എടുത്തുകളഞ്ഞതിനെതിരേ നടി തൃഷ കൃഷ്ണൻ
കശ്മീരിലെ സ്‌കൂളുകള്‍ ഏറെ നാളുകളായി അടഞ്ഞുകിടക്കുന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു യൂണിസെഫിന്റെ സെലിബ്രിറ്റി വക്താവ് കൂടിയായ തൃഷ
ചെന്നൈ: കശ്മീരിലെ കുട്ടികളുടെ കാര്യം ഓർക്കുമ്പോൾ വിഷമമുണ്ടെന്ന് നടി തൃഷ കൃഷ്ണന്‍. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും നിരോധനാജ്ഞയും കുട്ടികളുടെ അവകാശങ്ങള്‍ ഹനിക്കുകയാണ്. അവരോട് ചെയ്യുന്ന ഹിംസയാണ് ഈ നടപടിയെന്നും തൃഷ കൃഷ്ണന്‍ വ്യക്തമാക്കി. ചെന്നൈയിലെ സ്‌റ്റെല്ല മാരിസ് കോളേജിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു തൃഷ.
തേജസ് ന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കശ്മീരിലെ സ്‌കൂളുകള്‍ ഏറെ നാളുകളായി അടഞ്ഞുകിടക്കുന്നത് ചൂണ്ടിക്കാട്ടുകയായിരുന്നു യൂണിസെഫിന്റെ സെലിബ്രിറ്റി വക്താവ് കൂടിയായ തൃഷ പ്രതികരിച്ചത്. ഒരു കുട്ടിക്ക് നല്‍കുന്ന വിദ്യാഭ്യാസത്തിലൂടെ ഒരുപാട് ആപത്തുകള്‍ ഇല്ലാതാക്കാനും തടയാനും സാധിക്കുമെന്നും കശ്മീരില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണെന്നും തൃഷ ചൂണ്ടിക്കാട്ടി.
കശ്മീരിന്റെ പ്രത്യേക പദവി (ആര്‍ട്ടിക്കിള്‍ 370) എടുത്തു മാറ്റിയതിനെ തുടര്‍ന്ന് നിലവില്‍ വന്ന നിരോധനാജ്ഞയെ തുടര്‍ന്നാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുന്നത്. ഇതാദ്യമായാണ് ഒരു സിനിമാതാരം കശ്മീർ വിഷയത്തിൽ നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്. ഭരണഘടനാ ഭേദഗതിക്കെതിരേ കശ്മീരിലെ വിവിധയിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്നതായുള്ള റിപോർട്ടുകൾ പുറത്തുവരുന്നുണ്ട്.