അജയ് മിശ്രയുടെ രാജി; കര്‍ഷകസംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം തുടങ്ങി

പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ട്രെയിന്‍ തടയാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സമരം സമാധാനപൂര്‍ണമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്.

Update: 2021-10-18 07:21 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരിയില്‍ കര്‍ഷക റാലിയിലേക്ക് വാഹനം ഓടിച്ചുകയറ്റി നിരവധി പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ രാജിക്കും അറസ്റ്റിനും സമ്മര്‍ദ്ദം ചെലുത്തി കര്‍ഷക സംഘടനകളുടെ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. രാവിലെ പത്തിന് ആരംഭിച്ച സമരം വൈകീട്ട് നാലിന് അവസാനിക്കും. ആഭ്യന്ത സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയാണ് വാഹനം ഓടിച്ചുകയറ്റി സംഘര്‍ഷമുണ്ടാക്കിയത്.ആശിഷ് മിശ്ര അറസ്റ്റിലായതോടെ അജയ് മിശ്രയെ പുറത്താക്കണമെന്നാണ് കര്‍ഷക ആവശ്യം.

പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ട്രെയിന്‍ തടയാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. സമരം സമാധാനപൂര്‍ണമായിരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്. ഏറെ പ്രതിഷേധങ്ങള്‍ക്കുശേഷമാണ് ആശിഷ് മിശ്രയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ അജയ് മിശ്രയുടെ രാജിയില്ലാതെ കര്‍ഷകര്‍ക്ക് നീതികിട്ടില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്.

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കോലം പ്രതിഷേധക്കാര്‍ കത്തിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് മിശ്രയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 12 മണിക്കൂര്‍ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി അറസ്റ്റിലായി. ഇതുവരെ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:    

Similar News