മർദ്ദിച്ച് അവശനാക്കി മൂത്രം കുടിപ്പിച്ച ദലിത് യുവാവ് മരിച്ചു

നവംബർ‌ ഏഴിനാണ് നാലം​ഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ യുവാവിനെക്കൊണ്ട് നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയായിരുന്നു.

Update: 2019-11-17 05:25 GMT

ചണ്ഡിഗഡ്: മർദ്ദിച്ച് അവശനാക്കി മൂത്രം കുടിപ്പിച്ച ദലിത് യുവാവ് മരിച്ചു. പഞ്ചാബിലെ സൻഗ്രൂരിലാണ് സംഭവം. ജഗ്മയിൽ സിം​ഗ് എന്ന യുവാവാണ് മരിച്ചത്. നവംബർ‌ ഏഴിനാണ് നാലം​ഗ സംഘം യുവാവിനെ ക്രൂരമായി മർദ്ദിച്ചത്. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ യുവാവിനെക്കൊണ്ട് നിര്‍ബന്ധിച്ച് മൂത്രം കുടിപ്പിക്കുകയായിരുന്നു.

ഒക്ടോബർ 21ന് പ്രതി റിങ്കുവും ജഗ്മയിലും തമ്മിൽ തർക്കം നടന്നിരുന്നു. ഇത് പരിഹരിച്ചിരുന്നെങ്കിലും നംവബർ ഏഴിന് രാവിലെ ജഗ്മയിലിന്‍റെ വീട്ടിലെത്തിയ റിങ്കുവും അമർജിത്തും ഇയാളെ കൂട്ടിക്കൊണ്ടുപോയി. തുടർന്ന് നാല് പേർ ചേർന്ന് ഇരുമ്പ് വടി ഉപയോ​ഗിച്ച് ജഗ്മയിലിനെ മർദ്ദിക്കുകയായിരുന്നു.

സംഭവത്തിൽ റിങ്കു, അമർജിത് സിങ്, യദ്വീന്ദർ, ബിന്ദർ എന്നിവരെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് പിന്നാലെ സൻഗ്രൂരിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതികള്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ജഗ്മയിലിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

ആവശ്യം സർക്കാർ പരിഗണിക്കുന്നതുവരെ മൃതദേഹം ഏറ്റുവാങ്ങാനോ പോസ്റ്റ്‌മോർട്ടം ചെയ്യാനോ തയാറല്ലെന്നാണ് ജഗ്മയിലിന്‍റെ കുടുംബം പറയുന്നത്. അതേസമയം ജഗ്മയിൽ മരണപ്പെട്ട സാഹചര്യത്തിൽ പ്രതികൾക്കെതിരേ കൊലക്കുറ്റം കൂടി ചുമത്തിയതായി പോലിസ് പറഞ്ഞു.  

Similar News