മുസ്‌ലിം ആയതുകൊണ്ട് മാത്രമാണ് തബ്‌രീസ് അന്‍സാരി കൊല്ലപ്പെട്ടതെന്ന് ഭാര്യ
മുസ്‌ലിം ആയത് കൊണ്ട് മാത്രമാണ് തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്ന് ഷഹിസ്ത പര്‍വീന്‍ ആരോപിച്ചു. മുസ്‌ലിം ആയതിന്റെ പേരില്‍ തന്നെ മർദ്ദിച്ചതായി ഭര്‍ത്താവ് ഫോണ്‍ വിളിച്ച് പറഞ്ഞതായും ഷഹിസ്ത വ്യക്തമാക്കി
ജാർഖണ്ഡ്: മുസ്ലിം ആയതുകൊണ്ട് മാത്രമാണ് തബ്‌രീസ് അൻസാരിയെ കൊലപ്പെടുത്തിയതെന്ന് ഭാര്യ. ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിക്കപ്പെട്ട് ഹിന്ദുത്വരുടെ മർദനത്തിന് ഇരയായ അൻസാരിയുടെ മരണത്തിൽ ദുരൂഹതയുണ്ട്. 22 കാരനായ അന്‍സാരിയുടെ വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ. മഹാരാഷ്ട്രയിലെ പൂനയിൽ ജോലിചെയ്യുന്ന അന്‍സാരി തിരിച്ച് ജോലി സ്ഥലത്ത് പോകാനായി ടിക്കറ്റും എടുത്തിരുന്നു.
ജൂണ്‍ 18ന് നടന്ന ഹിന്ദുത്വ ആക്രമണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തബ് രീസ് അന്‍സാരി കഴിഞ്ഞ ശനിയാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഖാരസവാന്‍ സ്വദേശിയാണ് ഇദ്ദേഹം. മുസ്‌ലിം ആയത് കൊണ്ട് മാത്രമാണ് തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്ന് ഷഹിസ്ത പര്‍വീന്‍ ആരോപിച്ചു. മുസ്‌ലിം ആയതിന്റെ പേരില്‍ തന്നെ മർദ്ദിച്ചതായി ഭര്‍ത്താവ് ഫോണ്‍ വിളിച്ച് പറഞ്ഞതായും ഷഹിസ്ത വ്യക്തമാക്കി
അക്രമിക്കപ്പെട്ട അൻസാരിയെ കൊണ്ട് തീവ്ര ഹിന്ദുത്വ വാദികള്‍ 'ജയ് ശ്രീറാം, ജയ് ഹനുമാന്‍' വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ജാർഖണ്ഡിലെ ധക്തിദിഹ് ഗ്രാമത്തില്‍ മോട്ടോര്‍സൈക്കിള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് അന്‍സാരിയേയും മറ്റ് രണ്ട് പേരേയും നാട്ടുകാര്‍ പിടികൂടി കയ്യേറ്റം ചെയ്തത്. ഈ വർഷം മാത്രം 11 പേരാണ് ഹിന്ദുത്വ ആക്രമത്തിൽ കൊല്ലപ്പെട്ടത്.