പെരിയ ഇരട്ടക്കൊലപാതക കേസ്: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ വിസ്സമ്മതിച്ച് സുപ്രിംകോടതി
കേസിലെ ചില സാക്ഷികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് മാത്രമാണ് പരാതിയെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍ സിങ് വാദിച്ചു
തിരുവനന്തപുരം: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനും സുപ്രിംകോടതി വിസ്സമ്മതിച്ചു. അന്വേഷണം സംബന്ധിച്ച് സിബിഐയുടെ നിലപാട് സുപ്രിംകോടതി ആരാഞ്ഞു. സിബിഐ അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ വിഷയത്തില്‍ ഇടപെടില്ല എന്ന് സുപ്രിംകോടതി വാക്കാല്‍ നിരീക്ഷിച്ചു.
ഇരട്ട കൊലപാതക കേസ് സിബിഐ അന്വേഷണം ആവശ്യമായ തരത്തിലുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ല എന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുന്‍ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ മനീന്ദര്‍ സിങ് കോടതിയില്‍ വ്യക്തമാക്കി. അന്വേഷണം ക്രൈം ബ്രാഞ്ച് പൂര്‍ത്തിയാക്കിയതാണ്. ആ റിപോര്‍ട്ട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടില്ല. അന്വേഷണ സംഘത്തെ കുറിച്ച് ആര്‍ക്കും പരാതി ഇല്ലായിരുന്നു. അന്വേഷണത്തില്‍ പോരായ്മയുണ്ടെങ്കില്‍ തുടരന്വേഷണം നിര്‍ദേശിക്കേണ്ടത് വിചാരണ കോടതിയാണെന്നും മനീന്ദര്‍ സിങ് ചൂണ്ടിക്കാട്ടി.
കേസിലെ ചില സാക്ഷികള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് മാത്രമാണ് പരാതിയെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍ സിങ്ങും സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശും അഭിഭാഷകന്‍ ജിഷ്ണുവും വാദിച്ചു. അതേസമയം കൃപേഷിന്റെയും ശരത്ത്‌ലാലിന്റെയും മാതാപിതാക്കള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വി ഗിരിയും അഭിഭാഷകന്‍ രമേശ് ബാബുവും കേസിന്റെ അന്വേഷണം പതിനൊന്ന് മാസങ്ങള്‍ക്ക് മുമ്പ് തന്നെ സിബിഐ ഏറ്റെടുത്തതായി കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് സിബിഐയുടെ നിലപാട് കോടതി ആരാഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ ഹരജിയില്‍ സുപ്രിംകോടതി കേസിലെ എതിർകക്ഷികള്‍ക്ക് നോട്ടിസ് അയച്ചു. നാല് ആഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.