പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
സംഭവ ദിവസം പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് ബോംബെറിഞ്ഞതെന്ന പരാതി ഉണ്ടായിരുന്നു. എന്നാൽ ആർഎസ്എസ് പ്രവർത്തകനോടുള്ള വിരോധം മൂലം സേവാ കേന്ദ്രത്തിന് ബോംബറിഞ്ഞെന്നാണ് പ്രതി ഇന്നലെ മൊഴി നൽകിയത്.
കതിരൂർ: പൊന്ന്യം നായനാർ റോഡിലെ പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞ കേസിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ. എരഞ്ഞോളി കുടക്കളം സ്വദേശി പാലാപ്പറമ്പത്ത് വീട്ടിൽ പ്രബേഷിനെയാണ് (33) അറസ്റ്റ് ചെയ്തത്. ഇന്നലെ കാലത്ത് തലശ്ശേരിയിലെത്തിച്ച പ്രതിയെ ഡിവൈഎസ്പി കെവി വേണുഗോപാലിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തു.
ജനുവരി 16നാണ് പൊന്ന്യം നായനാർ റോഡിലെ പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെ ബോംബെറിഞ്ഞത്. സംഘർഷ മേഖലയായ ഇവിടെ വർഷങ്ങളായി പോലിസ് പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തിയിരുന്നു. സംഭവ ദിവസം പോലിസ് പിക്കറ്റ് പോസ്റ്റിന് നേരെയാണ് ബോംബെറിഞ്ഞതെന്ന പരാതി ഉണ്ടായിരുന്നു. പോലിസും ഇത്തരത്തിലാണ് അന്ന് കേസെടുത്തിരുന്നത്. എന്നാൽ ആർഎസ്എസ് പ്രവർത്തകനോടുള്ള വിരോധം മൂലം സേവാ കേന്ദ്രത്തിന് ബോംബറിഞ്ഞെന്നാണ് പ്രതി ഇന്നലെ മൊഴി നൽകിയത്.
വീടിന് നേരെ ബോംബേറ്, ഓട്ടോറിക്ഷ അടിച്ച് തകർക്കൽ, ഉൾപ്പെടെ പ്രതിയുടെ പേരിൽ പത്തോളം കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു. എസ്ഐ നിജീഷ്, കോൺസ്റ്റബിൾമാരായ റോഷിത്ത്, വിജേഷ് എന്നിവരാണ് പ്രബേഷിനെ കസ്റ്റഡിയിലെടുത്തത്. ബോംബേറ് നടന്ന നായനാർ റോഡിലെ മനോജ് സേവാ കേന്ദ്രത്തിലെത്തിച്ച പ്രതിയെ ഇന്നലെ ഉച്ചയോടെ തെളിവെടുപ്പ് നടത്തി. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.