ആലത്തൂരിൽ സിപിഐ സമ്മേളനത്തിൽ കൂട്ടത്തല്ല്; കാനത്തിന്റെ നേതൃത്വത്തിനെതിരേ പരസ്യ വിമർശനം

ആനി രാജയ്ക്ക് പരസ്യ പിന്തുണയുമായി രം​ഗത്തെത്തിയ വിദ്യാർഥി-യുവജന സംഘടനകളിലെ പ്രാദേശിക നേതാക്കളോട് ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന നിർദേശം എഐവൈഎഫ് സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും അതിന് തയാറായിട്ടില്ല.

Update: 2022-07-18 14:07 GMT

തിരുവനന്തപുരം: മണ്ഡലം സമ്മേളനങ്ങൾ അവസാനഘട്ടത്തിലെത്തിയതോടെ സിപിഐയിൽ സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ വിമർശനങ്ങൾ ഉയരുന്നതായി റിപോർട്ട്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് പാലക്കാട് ജില്ലയിലെ ആലത്തൂർ മണ്ഡലം സമ്മേളനത്തിൽ നടന്നത്. സമ്മേളനം കയ്യാങ്കളിയിൽ കലാശിച്ചത് വാർത്തയായതിന് പിന്നാലെ വയനാട് ജില്ലയിലെ മാനന്തവാടി മണ്ഡലം സമ്മേളനത്തിലും കാനം രാജേന്ദ്രനെതിരേ രൂക്ഷ വിമർശനം ഉയർന്നു.

മണ്ഡലം കമ്മിറ്റി അംഗങ്ങളെ ഏകപക്ഷീയമായി തിരഞ്ഞെടുക്കാനുള്ള ഒദ്യോഗിക പക്ഷത്തിൻ്റെ തീരുമാനത്തിനെതിരേ ഒരു വിഭാഗം രംഗത്ത് വന്നതാണ് ആലത്തൂർ മണ്ഡലം സമ്മേളനത്തിൽ തർക്കത്തിന് ഇടയാക്കിയത്. 17 അംഗ കമ്മിറ്റിയെ തിരഞ്ഞെടുപ്പിലൂടെ നിശ്ചയിക്കണം എന്നായിരുന്നു ആവശ്യം. എന്നാൽ ഇതംഗീകരിക്കാതെ മുന്നോട്ടു പോയതാണ് വാക്കു തർക്കത്തിലും പിന്നീട് കയ്യാങ്കളിയിലുമെത്തിയത്. ഈ സമ്മേളനത്തിലും സംസ്ഥാന നേതൃത്വത്തിന്റെ സിപിഎം വിധേയത്വത്തിനെതിരേ രൂക്ഷ വിമർശനമുയർന്നിരുന്നു.

പാലക്കാട് ജില്ലയിലെ പട്ടാമ്പി മണ്ഡലം സമ്മേളനത്തിലാണ് ഔദ്യോഗിക പാനലിനെതിരേ മൽസരം എന്ന ട്രെൻഡ് വിമതപക്ഷം തുടങ്ങിവച്ചത്. പതിനഞ്ചംഗ കമ്മിറ്റിക്കെതിരേ മൽസരം നടന്നപ്പോൾ പതിനഞ്ച് പേരും ജയിച്ചു കയറി. ഇതിന് പിന്നാലെ നടന്ന സമ്മേളനങ്ങളിൽ തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ വിമതപക്ഷത്തുള്ളവരെ കൂടി ഉൾപ്പെടുത്തി ഔദ്യോഗിക പക്ഷം കരുതലോടെ നീങ്ങാനും ശ്രമിച്ചിരുന്നു. ഈ അനുനയ നീക്കം നഷ്ടമുണ്ടാക്കുന്നുവെന്ന തിരിച്ചറിവാണ് ഔദ്യോ​ഗിക പക്ഷം ഏകപക്ഷീയമായ പാനലവതരിപ്പിക്കാൻ നോക്കിയത്. ഇതാണ് ആലത്തൂർ സമ്മേളനം കയ്യാങ്കളിയിലേക്ക് കലാശിക്കാൻ കാരണം.

സിപിഐ ദേശീയ സമിതി അം​ഗം ആനി രാജയ്ക്കെതിരേ സിപിഎം നേതാവ് എം എം മണി നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരേ സംസ്ഥാന നേതൃത്വം രം​ഗത്തുവരാത്തതിൽ മാനന്തവാടി മണ്ഡലം സമ്മേളനത്തിലും കടുത്തവിമർശനമാണ് സംസ്ഥാന നേതൃത്വത്തിനെതിരേ ഉയർന്നത്. ഞായറാഴ്ച്ച തലപ്പുഴയിൽ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് നേതൃത്വത്തെ വെട്ടിലാക്കി ശക്തമായ ​ഗ്രൂപ്പ് ചർച്ച ഉയർന്നുവന്നത്. സമ്മേളനത്തിൽ മണ്ഡലം സെക്രട്ടറി ആയി വി കെ ശശിധരനെ തിരഞ്ഞെടുത്തു.

സിപിഐയുടെ സാമൂഹിക മാധ്യമ ​ഗ്രൂപ്പുകളിലെല്ലാം കാനം രാജേന്ദ്രന്റെ സിപിഎം വിധേയത്വത്തിനെതിരേ പരസ്യ പ്രതികരണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ആനി രാജയ്ക്ക് പരസ്യ പിന്തുണയുമായി രം​ഗത്തെത്തിയ വിദ്യാർഥി-യുവജന സംഘടനകളിലെ പ്രാദേശിക നേതാക്കളോട് ഫേസ്ബുക്ക് പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന നിർദേശം എഐവൈഎഫ് സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഉണ്ടായിട്ടുണ്ടെങ്കിലും അവരാരും അതിന് തയാറായിട്ടില്ല.

സംസ്ഥാന നേതൃത്വം നടത്തുന്ന സിപിഎം വിധേയത്വം അണികളിലും പ്രവർത്തകരിലും വ്യാപക അമർഷം ഉടലെടുത്തിട്ടുണ്ട്. സിപിഐ പ്രവർത്തകർ തന്നെ നേതൃത്വം നൽകുന്ന ഔദ്യോ​ഗിക ഫേസ്ബുക്ക് ​ഗ്രൂപ്പുകളിലാണ് നേതൃത്വത്തിനെതിരേ പരസ്യ പ്രതികരണവുമായി പ്രവർത്തകരും അണികളും വിമർശനം നത്തിക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിന് വിധേയപ്പെടാതെ സിപിഐയുടെ അസ്ഥിത്വം കാത്തുസൂക്ഷിച്ച നേതാക്കളായ വെളിയം ഭാർ​ഗവനെ അടക്കം ഉയർത്തിപ്പിടിച്ചാണ് പ്രവർത്തകർ നേതൃത്വത്തെ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്.

Tags:    

Similar News