ദിശാ രവിയുടെ അറസ്റ്റില്‍ ജനകീയ പ്രതിഷേധമുയരണം: വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

വിമര്‍ശന സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പല രൂപത്തിലും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഏകാധിപത്യം കൊണ്ട് തളച്ചിടാനാണ് ശ്രമിക്കുന്നത്.

Update: 2021-02-19 06:47 GMT

കൊച്ചി: കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച കര്‍ണാടകയിലെ സാമൂഹിക പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാര്‍ത്ഥിനിയുമായ ദിശാ രവിയെ അറസ്റ്റ് ചെയ്ത നടപടി സര്‍ക്കാരിന്റെ ഏകാധിപത്യ വാഴ്ചയാണ് കാണിക്കുന്നതെന്നും ഇതിനെതിരേ ജനകീയ പ്രതിഷേധമുയരണമെന്നും വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്.

വിമര്‍ശന സ്വരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പല രൂപത്തിലും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഏകാധിപത്യം കൊണ്ട് തളച്ചിടാനാണ് ശ്രമിക്കുന്നത്. പൗരസമൂഹത്തിന്റെ നിസ്സംഗത നിയമ ദുരുപയോഗത്തിലൂടെ പൗരന്‍മാരെ അടിച്ചമര്‍ത്തുന്ന ഭരണകൂട ഭീകരതയ്ക്ക് പ്രോല്‍സാഹനമാവുകയാണ്.

ഫാഷിസ്റ്റ് സര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്തുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരെ ഓരോരുത്തരെയായി തുറുങ്കിലടച്ചുകൊണ്ടിരിക്കുന്നു. ഇനിയെങ്കിലും മൗനം ഉപേക്ഷിക്കാന്‍ പൊതുസമൂഹം തയ്യാറായില്ലെങ്കില്‍ അതിന് കനത്ത വില നല്‍കേണ്ടി വരും. മനുഷ്യാവകാശപ്രവര്‍ത്തകരും സാംസ്‌കാരിക നായികരും പരിസ്ഥിതി പ്രവര്‍ത്തകരും എഴുത്തുകാരും വിദ്യാര്‍ത്ഥികളും ഇന്ന് തടവറയിലായിക്കൊണ്ടിരിക്കുന്നു. 'അവസാനം അവര്‍ എന്നെത്തേടി എത്തി' എന്നു വിലപിക്കുന്നതിനു മുമ്പ് ഭയപ്പെടുത്തി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ ധിക്കാരങ്ങള്‍ക്കെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും പൊതുസമൂഹം മുമ്പോട്ട് വരണമെന്നും കെ കെ റൈഹാനത്ത് അഭ്യര്‍ത്ഥിച്ചു.


Tags:    

Similar News