ഹര്‍ത്താല്‍ അനുകൂലികളുടെ അറസ്റ്റ്: ഇടതുസര്‍ക്കാര്‍ ഹിന്ദുത്വ താല്‍പര്യങ്ങളുടെ ഏജന്റായി മാറിയെന്ന് പോപുലര്‍ ഫ്രണ്ട്

ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ വര്‍ഗീയ ബില്‍ പാസാക്കിയത്. അതിനെതിരായ ജനകീയ പ്രതിഷേധത്തെ ഭരണകൂട മുഷ്‌ക് ഉപയോഗിച്ച് തകര്‍ക്കാനാണ് പിണറായി ശ്രമിച്ചത്. രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്.

Update: 2019-12-17 18:14 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംയുക്ത സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഹര്‍ത്താലിനെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിച്ച ഇടതു സര്‍ക്കാര്‍ ഹിന്ദുത്വ താല്‍പ്പര്യങ്ങളുടെ കേരളത്തിലെ ഏജന്റായി മാറിയിരിക്കുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന്റെ കുല്‍സിത നീക്കങ്ങളെയും വ്യാജപ്രചാരണങ്ങളെയും ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നാണ് ഹര്‍ത്താലിന്റെ വിജയം തെളിയിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

തികച്ചും സമാധാനപരമായാണ് കേരളത്തിലുടനീളം സംയുക്തസമിതി ഹര്‍ത്താല്‍ നടത്തിയത്. എന്നിട്ടും ജനാധിപത്യപരമായി പ്രതിഷേധിച്ചവരെ പോലിസ് വ്യാപകമായി അറസ്റ്റ് ചെയ്യുകയായിരുന്നു. സംസ്ഥാനത്ത് നടക്കുന്ന ഹര്‍ത്താല്‍ സമരങ്ങളോട് സാധാരണ അനുവര്‍ത്തിക്കാത്ത നയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുലര്‍ത്തി എന്നതിന്റെ തെളിവാണ് വ്യാപകമായ കരുതല്‍ തടങ്കലും പ്രകോപനമുണ്ടാക്കാതെ പ്രകടനം നടത്തിയവര്‍ക്കു നേരെയുണ്ടായ അറസ്റ്റും. പൗരത്വ നിഷേധത്തിനെതിരേ പ്രതിഷേധിച്ചതിന്റെ പേരില്‍ വീടുകളില്‍ കയറി അറസ്റ്റു ചെയ്ത് പോലിസ് രാജ് നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.

മുന്‍കൂട്ടി പ്രഖ്യാപിച്ച ഹര്‍ത്താലായിരുന്നിട്ടും പരീക്ഷകള്‍ മാറ്റിവയ്ക്കാതെ സര്‍ക്കാര്‍ അനാവശ്യ പിടിവാശികാട്ടി. ഹര്‍ത്താലിനോടുള്ള രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ പിണറായി സര്‍ക്കാര്‍ വിദ്യാര്‍ഥി സമൂഹത്തെ ബലിയാടാക്കാനാണ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ സാമാന്യമായ ജനാധിപത്യ മര്യാദയും വിവേകവും പുലര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പ്രഖ്യാപിച്ച ഹര്‍ത്താലിനെ വ്യാജ പ്രചാരണങ്ങളിലൂടെ നാഥനില്ലാത്ത പ്രതിഷേധമാക്കി ചിത്രീകരിക്കാനുള്ള ഗൂഢനീക്കം പരാജയപെടുകയായിരുന്നു. ഇതുണ്ടാക്കിയ നിരാശാബോധത്തില്‍ നിന്നാണ് പ്രതിഷേധക്കാര്‍ക്കെതിരേ മുസ്‌ലിം വര്‍ഗീയത ആരോപിച്ച് മുഖ്യമന്ത്രി രംഗത്തു വന്നിരിക്കുന്നത്. മുസ് ലിം, ദലിത് പിന്നാക്ക വിഭാഗങ്ങള്‍ മുന്‍കൈയെടുത്ത് നടത്തുന്ന പ്രക്ഷോഭങ്ങളോട് സിപിഎം പുലര്‍ത്തി വരുന്ന രാഷ്ട്രീയ അസഹിഷ്ണുതയുടെ ആവര്‍ത്തനമാണിത്.

ജനാധിപത്യ സംവിധാനങ്ങളെ ദുരുപയോഗം ചെയ്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ വര്‍ഗീയ ബില്‍ പാസാക്കിയത്. അതിനെതിരായ ജനകീയ പ്രതിഷേധത്തെ ഭരണകൂട മുഷ്‌ക് ഉപയോഗിച്ച് തകര്‍ക്കാനാണ് പിണറായി വിജയന്‍ ശ്രമിച്ചത്. രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഇതോടെ കഴിഞ്ഞദിവസം പൗരത്വ നിഷേധത്തിനെതിരേ മുഖ്യമന്ത്രി സര്‍വ്വകക്ഷി നേതാക്കളുമായി ചേര്‍ന്നിരുന്ന് തലസ്ഥാനത്ത് നടത്തിയ ഉപവാസം രാഷ്ട്രീയത്തട്ടിപ്പാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സംഘപരിവാര വിരോധം ഉയര്‍ത്തിക്കാട്ടി മുസ് ലിം ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്തുന്ന ഇത്തരം നീക്കങ്ങളിലെ പൊള്ളത്തരം ജനം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News