ജെഎന്‍യു മുഖംമൂടി ആക്രമണം: ഒരാളെ പോലും പിടികൂടാതെ 'കാവല്‍' നിന്നത് നൂറിലധം പോലിസുകാര്‍
അക്രമത്തിന്റെ 50 ലധികം മൊബൈല്‍ വീഡിയോകള്‍ വിദ്യാര്‍ഥികളും അധ്യാപകരും എസ്‌ഐടിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: ജനുവരി 5ന് ജെഎന്‍യുവില്‍ മുഖംമൂടി ധരിച്ച സംഘം ആക്രമണം അഴിച്ചുവിടുമ്പോള്‍ പുറത്ത് സുരക്ഷാ ചുമതലയില്‍ ഉണ്ടായിരുന്നത് നൂറിലധികം പോലിസുകാര്‍. ഒരു അക്രമിയെ പോലും പിടികൂടാന്‍ കഴിയാതിരുന്നത് എന്ത് കൊണ്ടാണ് എന്ന ചോദ്യത്തിന് തൃപ്തികരമായ വിശദീകരണം പോലും ഡല്‍ഹി പോലിസിന് നല്‍കാനാവുന്നില്ല.
'അക്രമികള്‍ ഞങ്ങളെക്കാള്‍ കൂടുതലാണ്, അക്രമം അവസാനിപ്പിക്കാനായിരുന്നു ഞങ്ങളുടെ ശ്രമം'. സംഭവ ദിവസം ജെഎന്‍യുവില്‍ സുരക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, ഒരു ആക്രമണകാരിയെ പോലും പിടിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കാന്‍ പോലിസിന് കഴിയുന്നില്ല.
ജെഎന്‍യു അക്രമവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും ആകെ 11 പരാതികള്‍ ലഭിച്ചതായി ദില്ലി പോലിസ് അറിയിച്ചു. ഏഴ് പരാതികള്‍ ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളില്‍ നിന്നും മൂന്ന് പരാതികള്‍ ബിജെപി, എബിവിപി സംഘടനകളില്‍ നിന്നുമാണ് ലഭിച്ചത്. ജെഎന്‍യു പ്രഫസര്‍ സുചരിത സെന്നും ഒരു പരാതി നല്‍കിയിട്ടുണ്ട്.
'എല്ലാ പരാതികളും കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് അയച്ചിട്ടുണ്ട്. സിഐഎസ് മുറിയിലെ ആക്രമണം സംബന്ധിച്ച രണ്ട് എഫ്‌ഐ ആറുകളും െ്രെകംബ്രാഞ്ചിലേക്ക് കൈമാറിയിട്ടുണ്ട്'. ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
50 ലധികം വീഡിയോകള്‍
അക്രമത്തിന്റെ 50 ലധികം മൊബൈല്‍ വീഡിയോകള്‍ വിദ്യാര്‍ഥികളും അധ്യാപകരും എസ്‌ഐടിക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. 'മുഖംമൂടി ധരിച്ച ആക്രമികളെ തിരിച്ചറിയുന്നതിനായി വീഡിയോകള്‍ ഫോറന്‍സിക് പരിശോധനക്ക് അയയ്ക്കും'. ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജെഎന്‍യു കാംപസിലേക്ക് സ്റ്റിക്കുകളും ബേസ്‌ബോള്‍ ബാറ്റുകളുമായി വരുന്ന മുഖംമൂടി ധാരികളെ കണ്ടതായി സുരക്ഷാ ഗാര്‍ഡുകളും നാട്ടുകാരും സമ്മതിച്ചു. 'ഞങ്ങള്‍ 20 ഓളം സെക്യൂരിറ്റി ഗാര്‍ഡുകളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്, കാംപസിന് പുറത്തുള്ള കച്ചവടക്കാരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്'. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അക്രമം വീണ്ടും ഉയര്‍ന്നു
പെരിയാര്‍ ഹോസ്റ്റലില്‍ ആദ്യം അക്രമികള്‍ സംഘടിച്ചെത്തിയപ്പോള്‍ തങ്ങള്‍ അവരെ പിരിച്ചുവിടുകയും മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തിരുന്നതായി സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍, വൈകീട്ട് ഏഴ് മണിക്ക് സബര്‍മതി ടി പോയിന്റില്‍ വീണ്ടും ആക്രമണം നടക്കുകയായിരുന്നു. ഇരുനൂറോളം മുഖംമൂടി ധാരികള്‍ വിദ്യാര്‍ഥികളേയും അധ്യാപകരേയും ആക്രമിക്കുന്നതാണ് തങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറുകയും കൂടുതല്‍ സഹായം ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, കൂടുതല്‍ പോലിസുകാര്‍ എത്തുന്നതിന് മുന്‍പ് അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. പോലിസുകാരന്‍ പറഞ്ഞു.