യുപിയിൽ പ്രതിഷേധം ശക്തം; 20 ജില്ലകളിൽ കൂടി ഇന്റർനെറ്റ് റദ്ദ് ചെയ്തു
ബിജ്‌നോർ, ബുലന്ദ്‌ഷഹർ, മുസാഫർനഗർ, മീററ്റ്, ആഗ്ര, ഫിറോസാബാദ്, സാംബാൽ, അലിഗഡ്, ഗാസിയാബാദ്, റാംപൂർ, സീതാപൂർ, കാൺപൂർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് നേരത്തെ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
ലഖ്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉത്തർപ്രദേശിന്റെ മൂന്നിലൊന്ന് ഭാഗവും ഇന്റർനെറ്റ് റദ്ദ് ചെയ്തു. യുപിയിലെ 75 ജില്ലകളിൽ 21 ജില്ലകളിലും ഇന്റർനെറ്റ് സേവനം നിർത്തിവച്ചതായി സംസ്ഥാന പോലിസ് മേധാവി പറഞ്ഞു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം പ്രതിഷേധം പൊട്ടിപ്പുറപ്പെടുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് നടപടി.
ബിജ്‌നോർ, ബുലന്ദ്‌ഷഹർ, മുസാഫർനഗർ, മീററ്റ്, ആഗ്ര, ഫിറോസാബാദ്, സാംബാൽ, അലിഗഡ്, ഗാസിയാബാദ്, റാംപൂർ, സീതാപൂർ, കാൺപൂർ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് നേരത്തെ താൽക്കാലികമായി നിർത്തിവച്ചിരുന്നു. കഴിഞ്ഞയാഴ്ച പോലിസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ നടന്ന ലഖ്‌നോവിലും സേവനങ്ങൾ നിർത്തിവച്ചിട്ടുണ്ട്.
ഡിസംബർ 19 നും 21 നും ഇടയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രക്ഷോഭകരായ 21 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചാണ് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിത്തതെന്ന് പോലിസ് പറയുന്നുണ്ടെങ്കിലും മൃതദേഹങ്ങളിലെല്ലാം വെടിയേറ്റ മുറിവുകളുണ്ടായിരുന്നു.