എന്‍ഐഎ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകനെ ചോദ്യംചെയ്ത് വിട്ടു

നാളെ എന്‍ഐഎ ഓഫിസിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചതെന്ന് അഭിലാഷ് പടച്ചേരി പറഞ്ഞു

Update: 2020-05-01 16:24 GMT

കോഴിക്കോട്: മാവോവാദി ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) കസ്റ്റഡിയിലെടുത്ത യുവ മാധ്യമപ്രവര്‍ത്തകനെ വിട്ടയച്ചു. തേജസ് ഓണ്‍ലൈന്‍ സബ് എഡിറ്ററും കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശിയുമായ അഭിലാഷ് പടച്ചേരിയെയാണ് മണിക്കൂറുകള്‍ക്കു ശേഷം വിട്ടയച്ചത്. ഇന്ന് രാവിലെ ആറോടെയാണ് എന്‍ഐഎ സംഘം കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപത്തെ വാടക വീട്ടിലെത്തിയത്. വീട്ടില്‍ പരിശോധന നടത്തിയ സംഘം അഭിലാഷ് പടച്ചേരി, ഭാര്യ ശ്വേത എന്നിവരുടെയും മൊബൈല്‍ ഫോണുകളും ലാപ് ടോപ്പ് തുടങ്ങിയവയും എടുത്തുകൊണ്ടുപോവുകയും അഭിലാഷിനെ നടക്കാവിലെ എന്‍ഐഎ ക്യാംപ് ഓഫിസിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ചോദ്യംചെയ്ത് വിട്ടയക്കാമെന്നു പറഞ്ഞ എന്‍ഐഎ സംഘം മണിക്കൂറുകള്‍ക്കു ശേഷം രാത്രിയാണ് വിട്ടയച്ചത്. നാളെ എന്‍ഐഎ ഓഫിസിലെത്തണമെന്ന് ആവശ്യപ്പെട്ടാണ് വിട്ടയച്ചതെന്ന് അഭിലാഷ് പടച്ചേരി പറഞ്ഞു.

    മാവോവാദി ബന്ധം ആരോപിച്ച് നേരത്തെ പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയും എന്‍ ഐഎ അന്വേഷണം ഏറ്റെടുക്കുകയും ചെയ്ത പന്തീരാങ്കാവിലെ അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവരുമായി ബന്ധമുണ്ടോ എന്നായിരുന്നു എന്‍ഐഎ അന്വേഷിച്ചത്. കസ്റ്റഡിയിലെടുക്കുന്ന വിവരം സുഹൃത്തുക്കളെയോ സ്ഥാപന അധികൃതരെയോ അറിയിക്കാനും സംഘം അനുവദിച്ചിരുന്നില്ല. ലോക്ക് ഡൗണ്‍ സമയത്ത് മാധ്യമപ്രവര്‍ത്തകനെ കസ്റ്റഡിയിലെടുത്തതിലെ ദുരൂഹതയെ ചോദ്യം ചെയ്ത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

    അഭിലാഷിനെ കസ്റ്റഡിയിലെടുത്ത സമയത്ത് തന്നെ മറ്റിടങ്ങളില്‍ നിന്നും വിജിത്ത്, എല്‍ദോ എന്നീ രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെയും നടക്കാവിലെ ക്യാംപ് ഓഫിസില്‍ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി എന്‍ഐഎ വ്യക്തമാക്കിയിട്ടില്ല. മാവോവാദി ബന്ധം ആരോപിച്ച് വയനാട്ടില്‍ പോലിസ് വെടിവച്ചുകൊലപ്പെടുത്തിയ സി പി ജലീലിന്റെ വീട്ടിലും തറവാട്ടിലും ഇന്നു രാവിലെ മുതല്‍ പോലിസ് റെയ്ഡ് നടത്തിയിരുന്നു. അവിടെ നിന്നു ലാപ്‌ടോപ്പും മൊബൈലുകളും ഇ റീഡറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.




Tags: