പൗരത്വ ബില്ലിനെതിരേ ദേശവ്യാപക നിസ്സഹകരണ സമരം തുടങ്ങുക: ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം

ബംഗാളിൽ മമത ബനർജി ചെയ്തതുപോലെ രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമവും പൗരത്വ പരിശോധനയും കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരള സർക്കാർ പ്രഖ്യാപിക്കണം.

Update: 2019-12-11 14:08 GMT

കൊച്ചി: ഇന്ത്യയെ മതത്തിന്റെ പേരിൽ രണ്ടായി വിഭജിക്കുന്ന പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരേ ദേശവ്യാപകമായി നിസ്സഹകരണ സമരം തുടങ്ങണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം. പൗരത്വ ഭേദഗതി ബില്ലിന്റെ മറവിൽ മുസ് ലിംകൾക്ക് പൗരത്വം നിഷേധിക്കുന്നത് കടുത്ത വിവേചനവും നീതി നിഷേധവുമാണ്.

ബംഗാളിൽ മമത ബനർജി ചെയ്തതുപോലെ രാജ്യത്തെ വിഭജിക്കുന്ന പൗരത്വ ഭേദഗതി നിയമവും പൗരത്വ പരിശോധനയും കേരളത്തിൽ നടപ്പാക്കില്ലെന്ന് കേരള സർക്കാർ പ്രഖ്യാപിക്കണം. അതിനായി കേരള നിയമസഭ വിളിച്ചു ചേർത്ത് ഭരണ പ്രതിപക്ഷ അംഗങ്ങൾ സംയുക്ത പ്രമേയം പാസാക്കണം. ബിജെപിയിതര സർക്കാരുകൾ ഒറ്റക്കെട്ടായി തങ്ങൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കില്ലെന്ന് സംയുക്തമായി പ്രഖ്യാപിക്കണമെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം ആവശ്യപ്പെടുന്നു.

എല്ലാ ജനവിഭാഗങ്ങൾക്കും തുല്യനീതി ഉറപ്പുനൽകുന്ന ഭരണഘടനയെ അട്ടിമറിക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം നിരന്തരമായി ഭരണഘടന അവകാശങ്ങൾ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. അതിന്റെ തുടർച്ചയാണ് ലക്ഷക്കണക്കിനാളുകൾക്ക് പൗരത്വം നിഷേധിക്കുന്ന ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും.

ഹിന്ദു രാഷ്ട്ര പദ്ധതിയുടെ ഭാഗമായ പൗരത്വ ബില്ലിനെതിരേ എല്ലാ ജനാധിപത്യ ശക്തികളും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്ന് ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം അഭ്യർത്ഥിക്കുന്നു. തുല്യനീതി നിഷേധിക്കപ്പെടുന്ന മുസ് ലിം ജനതയോട് സാഹോദര്യം പ്രഖ്യാപിക്കാൻ പൊതു സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം സംഘാടക സമിതി ജനറൽ കൺവീനർ സണ്ണി എം കപിക്കാട് പ്രസ്താവനയിലൂടെ അറിയിച്ചു.

Tags:    

Similar News