ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും ആയുധപ്പുരകള്‍: കോടിയേരി

കേരളത്തിലുടനീളം കലാപം സംഘടിപ്പിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. ആര്‍എസ്എസ് ഒരുവിഭാഗത്തിന്റെ ഒത്താശയോടെയാണ് അക്രമം അഴിച്ചുവിടുന്നത്.

Update: 2019-01-05 05:55 GMT

തിരുവനന്തപുരം: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലും അമ്പലങ്ങളിലും ബോംബുകള്‍ ശേഖരിച്ച് ആയുധനിര്‍മാണ ശാലകളാക്കി മാറ്റുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലയിന്‍കീഴ് സരസ്വതി വിദ്യാനികേതനില്‍ നിന്നും കഴിഞ്ഞദിവസം ഉഗ്രശേഷിയുള്ള നാടന്‍ബോംബുകള്‍ പിടിച്ചെടുത്തിരുന്നു. കേരളത്തിലുടനീളം കലാപം സംഘടിപ്പിക്കാനാണ് ആര്‍എസ്എസിന്റെ ശ്രമം. ആര്‍എസ്എസ് ഒരുവിഭാഗത്തിന്റെ ഒത്താശയോടെയാണ് അക്രമം അഴിച്ചുവിടുന്നത്. അക്രമികളെ തടയാന്‍ ബിജെപി നേതൃത്വം തയ്യാറാവണം. സംസ്ഥാനമൊട്ടാകെ ആര്‍എസ്എസ് അക്രമം അഴിച്ചുവിടുന്നു. കണ്ണൂരിലെ അക്രമങ്ങള്‍ ആര്‍എസ്എസ് ആസൂത്രണം ചെയ്തതാണ്. സമാധാന ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ വീടുകള്‍ പോലും അക്രമിക്കുന്നു. പ്രശ്‌നങ്ങളുള്ള മേഖലകളില്‍ സമാധാനത്തിന് കലക്ടര്‍മാര്‍ ഇടപെട്ട് ശ്രമം നടത്തണം.

സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കാരുടെ പ്രകോപനങ്ങളില്‍ വീണുപോവരുത്. ഉത്തരേന്ത്യന്‍ മോഡല്‍ കലാപത്തിനാണ് കേരളത്തിലും ആര്‍എസ്എസ് ശ്രമം നടത്തുന്നത്. അത്തരം ശ്രമങ്ങള്‍ ഇവിടെ വിലപ്പോവില്ല. ആര്‍എസ്എസിന്റെ പ്രവര്‍ത്തനരീതി തിരിച്ചറിഞ്ഞ് പോലിസ് ഇടപെടണം. പോലിസുകാരുടെ കുടുംബങ്ങളെ ആര്‍എസ്എസ് ഭയപ്പെടുത്തുന്നു. അതിനു വിധേയമായി പോലിസുകാര്‍ പ്രവര്‍ത്തിക്കരുത്. പോലിസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കണ്ട് നിയമം കൈയ്യിലെടുക്കാനാണ് ആര്‍എസ്എസ് ശ്രമമെങ്കില്‍ അടിച്ചമര്‍ത്താന്‍ പോലിസ് ശ്രമിക്കണം.

പന്തളത്തെ കര്‍മസമിതി പ്രവര്‍ത്തകന്റെ മരണം ആസൂത്രിതമാണെന്ന് റിപോര്‍ട്ട് എഴുതിയത് തലതിരിഞ്ഞ പോലിസുകാരനാണ്. മറ്റു സംസ്ഥാനങ്ങളിലേതു പോലെ കേരളത്തില്‍ ആര്‍എസ്എസിന് കീഴടങ്ങാന്‍ സിപിഎം തയ്യാറല്ല. അത് തിരിച്ചറിയാന്‍ ആര്‍എസ്എസിന് കഴിയണം. അമിത് ഷാ കേരളത്തില്‍ വരുന്നതിന് സിപിഎമ്മിന് ഗുണകരമാണ്. അമിത് പോയിടത്തെല്ലാം ബിജെപി തകര്‍ന്നു. കേരളത്തെ കുലുക്കാനുള്ള തടിയൊന്നും അമിത് ഷായ്ക്കില്ലെന്നും കോടിയേരി പറഞ്ഞു.





Tags: