കശ്മീർ: മൂന്ന് മാസത്തിനിടെ വ്യാപാര സമൂഹത്തിന് നഷ്ടം 10,000 കോടി

കശ്മീരിലെ പ്രധാന വിപണികൾ എല്ലാം തന്നെ ഇപ്പോഴും പൂർണമായി അടഞ്ഞുകിടക്കുമായാണ്. ശ്രീനഗറിലെ ലാൽ ചൗക്കിൻറെ ചില പ്രദേശങ്ങളിൽ ചില കടകൾ അതിരാവിലെയും വൈകുന്നേരവും തുറക്കുന്നു എന്നല്ലാതെ പൂർവസ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല.

Update: 2019-10-28 04:43 GMT

ശ്രീനഗർ: കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനെത്തുടർന്ന് കശ്മീരിലെ സമ്പദ്‌വ്യവസ്ഥ താറുമാറായെന്ന് റിപോർട്ട്. മൂന്ന് മാസത്തിനിടെ വ്യാപാര സമൂഹത്തിന് 10,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാര സംഘടന. ആഗസ്ത് 5 ന് ആർട്ടിക്കിൾ 370 റദ്ദാക്കുന്നതായി കേന്ദ്രം പ്രഖ്യാപിച്ചതിനെത്തുടർന്ന് കശ്മീരികൾ നടത്തുന്ന നിസ്സഹകരണ സമരം 85 ദിവസം പിന്നിട്ടു.

കശ്മീരിലെ പ്രധാന വിപണികൾ എല്ലാം തന്നെ ഇപ്പോഴും പൂർണമായി അടഞ്ഞുകിടക്കുമായാണ്. ശ്രീനഗറിലെ ലാൽ ചൗക്കിൻറെ ചില പ്രദേശങ്ങളിൽ ചില കടകൾ അതിരാവിലെയും വൈകുന്നേരവും തുറക്കുന്നു എന്നല്ലാതെ പൂർവസ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. സ്ഥിതിഗതികൾ സാധാരണ നിലയിൽ അല്ലാത്തതിനാൽ വ്യാപാര സമൂഹത്തിന് ഉണ്ടായിട്ടുള്ള നഷ്ടം വിലയിരുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഗുരുതരമായ ആഘാതമാണ് വ്യാപാരികൾക്ക് ഉണ്ടായിട്ടുള്ളതെന്ന് കശ്മീർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) പ്രസിഡന്റ് ഷെയ്ഖ് ആഷിക് പറഞ്ഞു.

കശ്മീർ മേഖലയിലെ വ്യാപാര സമൂഹത്തിൻറെ നഷ്ടം 10,000 കോടി രൂപ കവിഞ്ഞു, എല്ലാ മേഖലകളെയും സാരമായി ബാധിച്ചു. ഇപ്പോൾ ഏകദേശം മൂന്ന് മാസമായി. എന്നിട്ടും നിലവിലുള്ള സാഹചര്യം കാരണം ആളുകൾ കച്ചവടത്തിന് തയ്യാറാകുന്നില്ല. ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തലാക്കിയത് ഈ നഷ്ടം ഉണ്ടാക്കാൻ പ്രധാന ഘടകമായെന്ന് അദ്ദേഹം പറഞ്ഞു.

ഇതര സംസ്ഥാന തൊഴിലാളികൾ കശ്മീർ വിട്ട് നാട്ടിലേക്ക് മടങ്ങിയത് വഴി പല പദ്ധതികളുടെയും പ്രവർത്തനം നിലച്ചു. ഇതിൽ മാത്രം 2000 കോടി രൂപയുടെ നഷ്ടമുണ്ടായി. ഞങ്ങൾ വ്യാപാരികൾ ഇപ്പോൾ അസ്വസ്ഥരാണ്. ആരാണ് ഇതിനെക്കുറിച്ച് ചിന്തിക്കുക? സർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും താഴ്‌വരയുടെ വികസനം പൂർണമായി നിലച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    

Similar News