കര്‍ണാടക: ബിജെപി സര്‍ക്കാര്‍ തുടരും; 12ല്‍ 11 പേര്‍ക്കും മന്ത്രിസ്ഥാനമെന്ന് യെദുയൂരപ്പ

വിജയത്തിലേക്ക് നീങ്ങുന്ന 12 ബിജെപി സ്ഥാനാര്‍ഥികളില്‍ 11 പേര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദുയൂരപ്പ പറഞ്ഞു

Update: 2019-12-09 09:49 GMT

ബംഗളൂരു: കര്‍ണാടകത്തില്‍ ബിജെപി വിജയം ഉറപ്പിച്ചു. 15 മണ്ഡലങ്ങളില്‍ 12 സീറ്റിലും ബിജെപിയാണ് ലീഡ് തുടരുന്നത്. എല്ലാ മണ്ഡലങ്ങളിലേയും വോട്ടെണ്ണിതീരാത്തതിനാല്‍ ഔദ്യോഗിക ഫലപ്രഖ്യാപനം പുറത്തുവന്നിട്ടില്ല. ഫലപ്രഖ്യാപനം പുറത്തുവരുന്നതോടെ 105 സീറ്റ് ഉണ്ടായിരുന്ന ബിജെപിക്ക് ആകെ 117 സീറ്റ് ആകും. ബിജെപി കേവല ഭൂരിപക്ഷം നേടിയതായി പാര്‍ട്ടി നേതാവ് അരവിന്ദ് ലിംബാലി അറിയിച്ചു.

അതേ സമയം വിജയത്തിലേക്ക് നീങ്ങുന്ന 12 ബിജെപി സ്ഥാനാര്‍ഥികളില്‍ 11 പേര്‍ക്കും മന്ത്രിസ്ഥാനം നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദുയൂരപ്പ പറഞ്ഞു. റാണിബെന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി അരുണ്‍ കുമാറിനെയാണ് ഇതില്‍ നിന്ന് ഒഴിവാക്കിയത്. 

തങ്ങള്‍ പരാജയം സമ്മതിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. 'ജനങ്ങള്‍ കൂറുമാറിയവരെ സ്വീകരിച്ചു; ഞങ്ങള്‍ പരാജയം സമ്മതിക്കുന്നു'. ശിവകുമാര്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളില്‍ 12 എണ്ണത്തിലും നേരത്തെ കോണ്‍ഗ്രസ് ആണ് വിജയിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ ബിജെപിക്കാണ് വിജയം പ്രഖ്യാപിച്ചിരുന്നത്. 

Tags:    

Similar News