യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന് ജസ്റ്റിസ് റോഹിന്റൻ നരിമാന്‍
കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് നരിമാന്‍റെ പരാമര്‍ശം.
ന്യൂഡൽഹി: ശബരിമല ക്ഷേത്രത്തില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ട് ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് സുപ്രീംകോടതി ജസ്റ്റിസ് റോഹിംഗ്ടണ്‍ നരിമാന്‍. ഈ വിധി നിലനിൽക്കുന്നതിനാൽ യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നും ജസ്റ്റിസ് റോഹിന്റൻ നരിമാന്‍ വ്യക്തമാക്കി. മറ്റൊരു കേസിന്‍റെ വാദത്തിനിടെയാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഇക്കാര്യം ജസ്റ്റിസ് നരിമാന്‍ ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാറിന്‍റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് നരിമാന്‍റെ പരാമര്‍ശം. ശിവകുമാറിനെതിരായ കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് വേണ്ടിയാണ് തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായത്. നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ശിവകുമാറിന്‍റെ കേസ് പരിഗണിച്ചത്. കേസിന്‍റെ നടപടികള്‍ക്കിടെയാണ് നരിമാന്‍ തുഷാര്‍ മേത്തയോട് വാക്കാല്‍ ഈ നിര്‍ദേശം നല്‍കിയത്.
ശബരിമല കേസില്‍ ഞങ്ങള്‍ ഇന്നലെ നല്‍കിയ ന്യൂനപക്ഷ വിധി വായിച്ചു വായിച്ചു നോക്കൂ, അതു കളിക്കാന്‍ വേണ്ടി എഴുതി വച്ചതല്ല. ശബരിമലയിലെ മുന്‍വിധിയില്‍ മാറ്റമില്ല അതിപ്പോഴും നിലനില്‍ക്കുന്നുണ്ട് എന്നാണ് ക്ഷുഭിതനായി കൊണ്ട് ജസ്റ്റിസ് നരിമാന്‍ പറഞ്ഞത്. 2018ലെ വിധിക്ക് സ്റ്റേ ഇല്ലെന്നും കേസിലെ നിയമപ്രശ്നങ്ങള്‍ വിശാലബെഞ്ച് പരിഗണിച്ച് തീരുമാനമെടുക്കും വരെ പുനപ്പരിശോധന ഹരജികള്‍ മാറ്റിവയ്ക്കുന്നതായുമാണ് ഇന്നലത്തെ വിധിയില്‍ സുപ്രിംകോടതിയുടെ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കിയത്.
ഇന്നലെ ശബരിമല പുനപ്പരിശോധനാ കേസിലെ വിധിയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച് വിധി എഴുതിയത് ജസ്റ്റിസ് റോഹിന്റൻ നരിമാനും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢുമാണ്. സുപ്രിംകോടതി വിധിക്കെതിരായ പ്രക്ഷോഭങ്ങളെ ശക്തമായി നേരിടണമെന്നും ഇരുവരും വിധിയില്‍ എഴുതിയിരുന്നു. വിധി എഴുതി കഴിഞ്ഞ ശേഷം ഒരു കേസില്‍ സുപ്രിംകോടതി ജഡ്ജി പിന്നെയും നിര്‍ദേശം കൊടുക്കുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ സംഭവമാണ് എന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.