ബംഗാളിലെ മുസ്‌ലിം വോട്ടുകള്‍ എങ്ങോട്ട്?

42 സീറ്റുകള്‍ ഉള്ള സംസ്ഥാനത്ത് അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിരവധി തവണയാണ് പ്രചാരണത്തിനെത്തിയത്. മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനത്ത് പരമാവധി വര്‍ഗീയത ഇളക്കിവിടുന്ന രീതിയിലായിരുന്നു ബിജെപി പ്രചാരണം.

Update: 2019-05-04 02:17 GMT

കൊല്‍ക്കത്ത: ചുരുങ്ങിയത് 23 സീറ്റെങ്കിലും സ്വന്തമാക്കാന്‍ ബിജെപിയും ഒരു സീറ്റും വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ മമതാ ബാനര്‍ജിയും കൊമ്പുകോര്‍ക്കുമ്പോള്‍ പശ്ചിമ ബംഗാളില്‍ ഇക്കുറി തീപാറുന്ന മല്‍സരമാണ് നടക്കുന്നത്. 42 സീറ്റുകള്‍ ഉള്ള സംസ്ഥാനത്ത് അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നിരവധി തവണയാണ് പ്രചാരണത്തിനെത്തിയത്. മുസ്‌ലിം വോട്ടുകള്‍ നിര്‍ണായകമായ സംസ്ഥാനത്ത് പരമാവധി വര്‍ഗീയത ഇളക്കിവിടുന്ന രീതിയിലായിരുന്നു ബിജെപി പ്രചാരണം.

പരമ്പരാഗതമായി ബിജെപി ദുര്‍ബലമായിരുന്ന പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലായിരുന്നു പ്രധാന പോരാട്ടം നടന്നിരുന്നത്. എന്നാല്‍, 35 വര്‍ഷത്തെ ഇടതു ഭരണം അവസാനിപ്പിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതോടെ ഇത് തൃണമൂലും സിപിഎമ്മും തമ്മിലായി. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും അപ്രസക്തമാക്കി ശക്തമായ കടന്നുകയറ്റമാണ് ബിജെപി നടത്തുന്നത്.

1996നും 2014നും ഇടയിലുള്ള തിരഞ്ഞെടുപ്പുകളിലെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ കോണ്‍ഗ്രസും തൃണമൂലും വോട്ടുകള്‍ വച്ചുമാറിയതുപോലെയാണ് മനസ്സിലാവുക. 1996ല്‍ കോണ്‍ഗ്രസിന് സംസ്ഥാനത്ത് 40 ശതമാനം വോട്ടുകള്‍ ഉണ്ടായിരുന്നു. 2014 ആയപ്പോഴേക്കും തൃണമൂല്‍ 40 ശതമാനം വോട്ടിലേക്ക് വളരുകയും കോണ്‍ഗ്രസ് 10 ശതമാനത്തിലേക്കു ചുരുങ്ങുകയും ചെയ്തു. അതേസമയം, ഇടതുപക്ഷവോട്ടുകള്‍ മുഴുവന്‍ പതുക്കെ ബിജെപിയിലേക്കാണ് പോയത്. 2011നും 2014നും ഇടയില്‍ ബിജെപി വോട്ടുകള്‍ 13 ശതമാനം വര്‍ധിച്ചപ്പോള്‍ ഇടതുവോട്ടുകള്‍ 12 ശതമാനം കുറഞ്ഞു.



രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ മുസ്‌ലിംകളുടെ എണ്ണം 14 ശതമാനത്തോളമാണെങ്കില്‍ ബംഗാളിലത് നേരെ ഇരട്ടിയാണ്(28 ശതമാനം). അതു കൊണ്ടു തന്നെ മുസ്‌ലിംകളുടെ പിന്തുണ ഇവിടെ നിര്‍ണായകവുമാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ വലിയ തോതില്‍ ഭിന്നിച്ചിരുന്നതായാണ് കണക്കുകള്‍ കാണിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് 40 ശതമാനം, ഇടതുപാര്‍ട്ടികള്‍ 30 ശതമാനം, കോണ്‍ഗ്രസ് 20 ശതമാനം, ബാക്കി മറ്റു പാര്‍ട്ടികള്‍ എന്നിങ്ങനെയാണ് നേടിയിരുന്നത്.

എന്നാല്‍, ഇത്തവണ മുസ്‌ലിം വോട്ടുകള്‍ കുറേക്കൂടി കേന്ദ്രീകരിച്ചതായി എന്‍ഡിടിവിയിലെ പ്രമുഖ തിരഞ്ഞെടുപ്പ് വിശകലന വിദഗ്ധന്‍ പ്രണോയ് റോയ് അഭിപ്രായപ്പെടുന്നു. തൃണമൂലിന് ഇത്തവണ 70 ശതമാനത്തോളം മുസ്‌ലിം വോട്ടുകള്‍ കിട്ടുമെന്നാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. കോണ്‍ഗ്രസിന് 20 ശതമാനവും ഇടതുപാര്‍ട്ടികള്‍ക്ക് അഞ്ച് ശതമാനവും കിട്ടും.



ബംഗാളിലെ മുസ്‌ലിംകള്‍ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ ഏതെങ്കിലും പോക്കറ്റുകളില്‍ കേന്ദ്രീകരിക്കുന്നതിന് പകരം സംസ്ഥാനം മുഴുവന്‍ വ്യാപിച്ചുകിടക്കുകയാണ്. മുസ്‌ലിം ജനസംഖ്യ കുറഞ്ഞ പ്രദേശങ്ങളിലാണ് മമതയുടെ പാര്‍ട്ടി കഴിഞ്ഞ തവണ മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവച്ചതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 20 ശതമാനത്തിലേറെ മുസ്‌ലിംകളുള്ള മണ്ഡലങ്ങളില്‍ തൃണമൂലിന് 27 ശതമാനം വോട്ടുകളാണ് ലഭിച്ചത്. മുസ്‌ലിംകള്‍ കുറവുള്ള മണ്ഡലങ്ങളില്‍ 42 ശതമാനം വോട്ടുകളും ലഭിച്ചു. അതേ സമയം, ഇക്കുറി ബിജെപി നടത്തിയ വര്‍ഗീയ പ്രചാരണം ഹിന്ദുവോട്ടുകള്‍ അകീകരിക്കാനും അത് മമതയ്ക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ടെന്നാണ് കണക്കൂകൂട്ടല്‍. ഉന്നത ജാതിക്കാര്‍ പൊതുവേ ബിജെപിയോടൊപ്പം നില്‍ക്കുമ്പോള്‍ ആദിവാസികളും മറ്റു പിന്നാക്ക വിഭാഗക്കാരുമാണ് തൃണമൂലിന്റെ ബലം. 

Tags:    

Similar News