പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് പീഡനം: പ്രതി സാമൂഹ്യമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി

സമൂഹമാധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന പെണ്‍കുട്ടിയുടെ ആശങ്ക കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം നല്‍കുന്നതിനുള്ള ഉപാധിയായി കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.

Update: 2020-09-20 00:43 GMT

കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഹൈക്കോടതി. സമൂഹമാധ്യമങ്ങളിലൂടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന പെണ്‍കുട്ടിയുടെ ആശങ്ക കണക്കിലെടുത്താണ് പ്രതിക്ക് ജാമ്യം നല്‍കുന്നതിനുള്ള ഉപാധിയായി കോടതി വിലക്ക് ഏര്‍പ്പെടുത്തിയത്.

2018ലായിരുന്നു കേസിനാസ്പദമായ സംഭവം. പിറന്നാള്‍ സമ്മാനം നല്‍കാനെന്ന വ്യാജേന റിസോര്‍ട്ടിലെത്തിച്ചാണ് അന്ന് 16 വയസുണ്ടായിരുന്ന പെണ്‍കുട്ടിയെ പ്രതി ബലാല്‍സംഗം ചെയ്ത് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയത്. പണം നല്‍കിയില്ലെങ്കില്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ചെയ്തു.

പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രതി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചേക്കുമെന്ന ആശങ്ക, പെണ്‍കുട്ടിയുടെ അഭിഭാഷകര്‍ ഉയര്‍ത്തിയതോടെയാണ് പ്രതിയുടെ സാമൂഹിക മാധ്യമ ഇടപെടലുകള്‍ക്ക് കോടതി കടിഞ്ഞാണിട്ടത്.

കേസ് അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ വിലക്ക് തുടരും. ആവശ്യമെങ്കില്‍ പൊലിസിന് വിലക്ക് നീട്ടാന്‍ ആവശ്യപ്പെടാമെന്നും കോടതി നിര്‍ദ്ദേശിച്ചു. വിലക്ക് ലംഘിക്കുന്ന എന്തെങ്കിലും പ്രവര്‍ത്തി പ്രതിയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.

Tags:    

Similar News